മുംബൈ: പന്ത് ചുരണ്ടൽ വിവാദത്തിൽ കുരുക്കിലായ ഡേവിഡ് വാർണർ ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ നായകസ്ഥാനം രാജിവച്ചു. പുതിയ ക്യാപ്റ്റനെ ഉടൻ തീരുമാനിക്കുമെന്ന് സൺറൈസേഴ്സ് ഉടമകൾ അറിയിച്ചു. നേരത്തെ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകസ്ഥാനം രാജിവച്ചിരുന്നു.
ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനായിരിക്കും സൺറൈസേഴ്സിന്റെ പുതിയ നായകൻ എന്നാണ് സൂചന. പന്ത് ചുരണ്ടൽ വിവാദത്തിൽ ഉൾപ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻകോഫ്റ്റ് എന്നിവർക്കെതിരെ കടുത്ത നടപടി എടുക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കയിൽ ആയിരുന്ന മൂവരെയും നാട്ടിലേക്ക് തിരിച്ചയിച്ചു. അടുത്ത 24 മണിക്കൂറിനകം ഇവർക്കെതിരായ നടപടി പ്രഖ്യാപിക്കുമെന്നും സതർലൻഡ് വ്യക്തമാക്കി.
പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് പ്രേമികളോട് ക്രിക്കറ്റ് ഓസ്ട്രേലിയ മാപ്പുപറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കൻ ടീമിനോടും ക്രിക്കറ്റ് പ്രേമികളോട് മാപ്പുപറയുകയാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജെയിംസ് സതർലൻഡ് പറഞ്ഞു.
അതേസമയം, സംഭവത്തിൽ പരിശീലകൻ ഡാരൻ ലീമാന് പങ്കില്ലെന്നും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്കും ബാൻക്രോഫ്റ്റിനും മാത്രമാണ് ഇതിൽ പങ്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇവർ മൂന്നു പേർ മാത്രമാണ് ഇക്കാര്യം അറിഞ്ഞിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ജെയിംസ് സതർലൻഡ് അറിയിച്ചു. പരിശീലക സ്ഥാനത്തുനിന്നും ഡാരൻ ലേമാനെ നീക്കില്ലെന്നും ജെയിംസ് സതർലൻഡ് വ്യക്തമാക്കി.
നാട്ടിലേക്ക് അയക്കുന്ന താരങ്ങൾക്ക് പകരമായി മാറ്റ് റെൻഷോ, ജോ ബേൺസ്, ഗ്ലെൻ മാക്സ്വെൽ എന്നിവരെ അവസാന ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തി. ടിം പേയ്ൻ അവസാന ടെസ്റ്റിൽ ഓസ്ട്രേലിയയെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ