scorecardresearch

India Vs England Twenty20: പരമ്പര തൂക്കി ഇന്ത്യ; പുനെ ത്രില്ലറിൽ അവസാന ഓവറിൽ ജയം

രവി ബിഷ്ണോയിയും ഹർഷിത് റാണയും വരുൺ ചക്രവർത്തിയും ചേർന്നാണ് ഇംഗ്ലണ്ടിന്റെ കൈകളിൽ നിന്ന് ജയം തട്ടിയെടുത്തത്. ഇതോടെ ഒരു മത്സരം കൂടി ബാക്കി നിൽക്കെ പരമ്പര പിടിക്കാൻ ഇന്ത്യക്കായി

രവി ബിഷ്ണോയിയും ഹർഷിത് റാണയും വരുൺ ചക്രവർത്തിയും ചേർന്നാണ് ഇംഗ്ലണ്ടിന്റെ കൈകളിൽ നിന്ന് ജയം തട്ടിയെടുത്തത്. ഇതോടെ ഒരു മത്സരം കൂടി ബാക്കി നിൽക്കെ പരമ്പര പിടിക്കാൻ ഇന്ത്യക്കായി

author-image
Sports Desk
New Update
sanju samson, ravi bishnoi, suryakumar yadav

സഞ്ജു സാംസൺ, രവി ബിഷ്ണോയ്, സൂര്യകുമാർയാദവ് : (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര 3-1ന് സ്വന്തമാക്കി ഇന്ത്യ. പുനെയിൽ നടന്ന നാലാം ട്വന്റി20യിൽ 15 റൺസിനാണ് ഇന്ത്യ ജയിച്ചു കയറിയത്. ഇന്ത്യ മുൻപിൽ വെച്ച 182 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 166 റൺസിന് ഓൾഔട്ടായി. അവസാന ഓവറിൽ 19 റൺസ് ആണ് ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത്. കയ്യിലുണ്ടായിരുന്നത് ഒരു വിക്കറ്റും. അവസാന ഓവറിലെ നാലാമത്തെ പന്തിൽ സാഖിബിനെ അക്ഷറിന്റെ കൈകളിലേക്ക് അർഷ്ദീപ് എത്തിച്ചതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ തൂക്കി. 

Advertisment

മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയിയും ഹർഷിത് റാണയും രണ്ട് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ പിടിച്ചു കെട്ടി ഇന്ത്യയെ പരമ്പര ജയത്തിലേക്ക് എത്തിച്ചത്. തകർപ്പൻ തുടക്കമാണ് ഇംഗ്ലണ്ട് ഓപ്പണർമാർ ടീമിനായി നൽകിയത്. ആറ് ഓവറിൽ ഇംഗ്ലണ്ട് സ്കോർ 60 കടന്നു. ബെൻ ഡക്കറ്റായിരുന്നു ആദ്യ ഓവറുകളിൽ കൂടുതൽ ആക്രമണകാരിയായത്. ആദ്യ ഓവറുകളിൽ അർഷ്ദീപും ഹർദിക്കും തല്ലുവാങ്ങിക്കൂട്ടി. എന്നാൽ ആറാം ഓവറിലെ അവസാന പന്തിൽ ആഞ്ഞടിച്ച് വന്നിരുന്ന ബെൻ ഡക്കറ്റിനെ രവി ബിഷ്ണോയ് വീഴ്ത്തി. 

19 പന്തിൽ നിന്ന് 7 ഫോറും ഒരു സിക്സും സഹിതം 39 റൺസ് എടുത്താണ് ബെൻ മടങ്ങിയത്. രവി ബിഷ്ണോയിയുടെ ഗൂഗ്ലിക്ക് മുൻപിൽ പിഴച്ച് സൂര്യകുമാറിന് ക്യാച്ച് നൽകി ബെൻ മടങ്ങിയതിന് പിന്നാലെ ഓപ്പണർ ഫിൽ സോൾട്ടിനേയും ഇന്ത്യ മടക്കി. ഏഴാം ഓവറിലെ അഞ്ചാമത്തെ പന്തിൽ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ഫിൽ സോൾട്ടിനെ അക്ഷർ ക്ലീൻ ബൌൾഡാക്കി.

Advertisment

ഹാരി ബ്കൂക്കിന്റെ തകർത്തടിയും പാഴായി

21 പന്തിൽ നിന്ന് നാല് ഫോറോടെ 23 റൺസ് ആണ് ഫിൽ സോൾട്ട് നേടിയത്. എട്ടാമത്തെ ഓവറിൽ വീണ്ടും രവി ബിഷ്ണോയിയുടെ പ്രഹരം. ക്യാപ്റ്റൻ ബട്ട്ലർ ബിഷ്ണോയിയുടെ എക്സ്ട്രാ ബൌൺസോടെ എത്തിയ ഡെലിവറിയിൽ വിക്കറ്റ് നൽകി മടങ്ങി. മൂന്ന് പന്തിൽ നിന്ന് ബട്ട്ലർ ആ സമയം എടുത്തിരുന്നത് രണ്ട് റൺസ് മാത്രം. ഇതോടെ വിക്കറ്റ് നഷ്ടമില്ലാതെ 61 എന്ന നിലയിൽനിന്ന് 67-3ലേക്ക് ഇംഗ്ലണ്ട് വീണു. 

ആറാം ബോളറായി ഹർഷിത് റാണയെ കൊണ്ടുവന്ന സൂര്യയുടെ നീക്കം ഫലിച്ചതോടെ ഇംഗ്ലണ്ടിന്റെ നാലാമത്തെ വിക്കറ്റും വീണു. ഗുഡ് ലെങ്ത്തിൽ എക്സ്ട്രാ ബൌൺസോടെ എത്തിയ ഹർഷിതിന്റെ ഡെലിവറിയിൽ ലിവിങ്സ്റ്റണിന്റെ ബാറ്റിലുരസരി പന്ത് വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ കൈകളിലെത്തി. ഇതോടെ 95-4 എന്ന നിലയിലേക്ക് വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കാൻ ഇന്ത്യക്കായി. 

ഈ സമയം ഹാരി ബ്രൂക്ക് തകർത്തടിച്ച് അർധ ശതകം പിന്നിട്ട് ഇംഗ്ലണ്ടിന്റെ ജയ പ്രതീക്ഷകൾക്ക് ജീവനേകി. 26 പന്തിൽ നിന്ന് 51 റൺസ് ആണ് ഹാരി ബ്രൂക്ക് നേടിയത്. ഹാരി ബ്രൂക്ക് പുറത്തായതിന് ശേഷം വന്ന ഇംഗ്ലണ്ട് ബാറ്റർമാരെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബോളർമാർക്കായി. 15ാമത്തെ ഓവറിൽ ഹാരി ബ്രൂക്കിനേയും ബ്രൈഡനേയും മടക്കി വരുൺ ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കുകയായിരുന്നു. ഒടുവിൽ ഇന്ത്യൻ ബോളർമാർ ഡെത്ത് ഓവറുകളിൽ മികവ് കാണിച്ചതോടെ ആവശ്യമായ റൺറേറ്റ് ഉയർന്നത് ഇംഗ്ലണ്ടിൽ നിന്ന് വിജയ പ്രതീക്ഷകൾ അകറ്റി. ഇംഗ്ലണ്ട് വാലറ്റത്തിന് ടീമിനെ വിജയ ലക്ഷ്യത്തിലേക്ക് എത്താനായില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ടിരുന്നു. എന്നാൽ ശിവം ദുബെ, ഹർദിക് പാണ്ഡ്യ, റിങ്കു സിങ്, അഭിഷേക് ശർമ എന്നിവരുടെ ഇന്നിങ്സ് ആണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ഹർദിക്കും ശിവം ദുബെയും അർധ ശതകം കണ്ടെത്തി. 30 പന്തിൽ നിന്നാണ് ഹർദിക് 53 റൺസ് എടുത്തത്. ശിവം ദുബെ 34 പന്തിൽ നിന്ന് 53 റൺസും നേടി. 

സഞ്ജു ഒരിക്കൽ കൂടി ഷോർട്ട് പിച്ച് ഡെലിവറിക്ക് മുൻപിൽ വീണപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ മോശം ഫോം തുടർന്നു. സഞ്ജുവും തിലകും സൂര്യയും സാഖിബ് മഹ്മൂദിന്റെ ആദ്യ ഓവറിലാണ് പുറത്തായത്. എന്നാൽ റിങ്കുവും അഭിഷേകും ചേർന്ന് ഇന്ത്യയെ തിരികെ കയറ്റി.

Read More 

Indian Cricket Team Indian Cricket Players india vs england Sanju Samson suryakumar yadav indian cricket varun chakravarthy Ravi Bishnoi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: