ജമൈക്ക: ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തില്‍ ടോസ് വിന്‍ഡീസിന്. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബോളിങ് തിരഞ്ഞെടുത്തു.
നേരത്തെ ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. രണ്ടാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാകും വിരാട് കോഹ്‌ലിയും സംഘവും ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ 318 റൺസിന്റെ റെക്കോർഡ് മാർജിനിലായിരുന്നു ഇന്ത്യയുടെ ജയം.
കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ടാകില്ല. വൃദ്ധിമാൻ സാഹയ്ക്ക് അവസരം നൽകണമെന്ന് ഇതിഹാസ താരങ്ങൾ ഉൾപ്പടെ വാദിക്കുന്നുണ്ടെങ്കിലും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് സ്ഥാനചലനമുണ്ടാകില്ല. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനാകും പന്തും ശ്രമിക്കുക. കഴിഞ്ഞ മത്സരത്തിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്സിൽ 24 റൺസിനും രണ്ടാം ഇന്നിങ്സിൽ ഏഴ് റൺസിനുമാണ് പന്ത് പുറത്തായത്.
Also Read: ധോണിയും ബുംറയുമില്ല; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു
കഴിഞ്ഞ മത്സരത്തിൽ തിളങ്ങാനായില്ലെങ്കിലും മായങ്ക് അഗർവാളിനും ഒരു അവസരം കൂടി നൽകാനാണ് സാധ്യത. അങ്ങനെയെങ്കിൽ കെ.എൽ.രാഹുലും മായങ്ക് അഗർവാളും തന്നെ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യും. മൂന്നാമനായി ചേതേശ്വർ പൂജാരയും നാലാം നമ്പരിൽ വിരാട് കോഹ്‌ലിക്കും സ്ഥാനചലനമുണ്ടാകില്ല. മധ്യനിരയും ശക്തമാണ്. കഴിഞ്ഞ മത്സരത്തിൽ ഒരു സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും നേടിയ ഉപനായകൻ അജിങ്ക്യ രഹാനെ അഞ്ചാം നമ്പരിലും ആറാം നമ്പരിൽ തിളങ്ങിയ ഹനുമ വിഹാരി അതേ സ്ഥാനത്തും ഇന്ത്യക്കായി പാഡണിയും.
ബോളിങ്ങിൽ പേസ് ജസപ്രീത് ബുംറ – ഇഷാന്ത് ശർമ്മ സഖ്യമാണ് ഇന്ത്യയുടെ കുന്തമുന. കഴിഞ്ഞ മത്സരത്തിൽ ഇരുവരും ചേർന്ന് 14 വിക്കറ്റുകളാണ് പിഴുതത്. ആദ്യ ഇന്നിങ്സിൽ ഇഷാന്ത് ശർമ്മയും രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുംറയും അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. ഇവർക്കൊപ്പം റൺസ് നിയന്ത്രിക്കുന്നതിന്റെ ചുമതല മുഹമ്മദ് ഷമിക്കായിരിക്കും. ഓൾറൗണ്ടർ എന്ന നിലയിൽ രവീന്ദ്ര ജഡേജയും തന്റെ സാന്നിധ്യം അറിയിച്ചതോടെ ബോളിങ് നിരയിലും കാര്യമായ മാറ്റത്തിന് സാധ്യതയില്ല.
മറുവശത്ത് വെസ്റ്റ് ഇൻഡീസാകട്ടെ ആശ്വാസ ജയം തേടിയാണ് നാളെ കളത്തിലിറങ്ങുന്നത്. ബാറ്റിങ്ങിൽ ഷിമ്രോൺ ഹെറ്റ്മയറും ഷായ് ഹോപ്പുമാണ് വിൻഡീസിന്റെ പ്രതീക്ഷ. മറ്റ് താരങ്ങൾക്കാർക്കും കഴിഞ്ഞ മത്സരത്തിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. കെമ്രോൻ റോച്ചിന്റെ ഓൾറൗണ്ട് മികവ് വിൻഡീസ് പ്രതീക്ഷകൾക്ക് അടിവരയിടുന്നുണ്ട്.
സ്വന്തം കാണികൾക്ക് മുന്നിൽ പൂർണ അടിയറവ് പറയുന്നത് ഒഴിവാക്കാനുള്ള ശ്രമമായിരിക്കും വിൻഡീസിന്റെ ഭാഗത്ത് നിന്നുണ്ടാവുക. നേരത്തെ ഏകദിന – ടി20 പരമ്പരകളിൽ ഒരു മത്സരം പോലും ജയിക്കാൻ വിൻഡീസിന് സാധിച്ചിരുന്നില്ല.