/indian-express-malayalam/media/media_files/uploads/2021/07/59.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ശ്രീലങ്ക ക്രിക്കറ്റ്
കൊളംബോ: ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20 മത്സരത്തിൽ ശ്രീലങ്കക്ക് നാല് വിക്കറ്റിന്റെ ജയം. ഇന്ത്യ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം 20 ഓവർ രണ്ടു ബോൾ മാത്രം അവശേഷിക്കെയാണ് ശ്രീലങ്ക മറികടന്നത്.
133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയെ വിജയത്തിലെത്തിച്ചത് 34 പന്തിൽ 40 റൺസ് നേടിയ ധനഞ്ജയ ഡി സിൽവയും 31 പന്തിൽ 36 റൺസ് നേടിയ ബാനുകയുമാണ്. ധനഞ്ജയ ഡി സിൽവയാണ് കളിയിലെ താരം.
മൂന്നാം ഓവർ മുതൽ തുടർച്ചയായ ഇടവേളകളിൽ ലങ്കൻ വിക്കറ്റുകൾ പിഴുത് ലങ്കയെ സമ്മർദ്ദത്തിലാകാൻ ഇന്ത്യക്ക് കഴിഞ്ഞെങ്കിലും അവസാന ഓവറുകളിൽ ഹസരങ്കയെയും (15 റൺസ്) കരുണരത്നെയെയും (6 പന്തിൽ 12) കൂട്ടുപിടിച്ചു ധനഞ്ജയ ശ്രീലങ്കയെ വിജയ വഴിയിൽ എത്തിച്ചു.
ഇന്ത്യക്കായി കുൽദീപ് യാദവ് രണ്ടു വിക്കറ്റുകൾ നേടിയപ്പോൾ ബുവനേശ്വർ കുമാർ, ചേതൻ സക്കറിയ, വരുൺ ചക്രവർത്തി, രാഹുൽ ചഹാർ എന്നിവർ ഓരോ വിക്കറ്റുകൾ നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടാനേ സാധിച്ചുള്ളു. ഇന്ത്യക്കായി ക്യാപ്റ്റൻ ശിഖർ ധവാനാണു 42 പന്തിൽ 40 റൺസ് നേടി മുന്നിൽ നിന്നും നയിച്ചത്.
എട്ടു താരങ്ങൾ ക്വാറന്റൈനിൽ ആയതിനെ തുടർന്ന് അഞ്ചു ബാറ്റ്‌സ്‍മാന്മാർ മാത്രമായാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. ഓപ്പണിങ്ങിൽ ഋതുരാജ് ഗെയ്ക്‌വാദും ധവാനും ചേർന്ന് നന്നായി തുടങ്ങിയെങ്കിലും ആറാം ഓവറിന്റെ അവസാന പന്തിൽ 21 (18) റൺസുമായി ഗെയ്ക്‌വാദിനെ ഷനക പുറത്താക്കി. പിന്നീടു വന്ന ദേവദത്ത് പതിയെ സ്കോറിങ് ചലിപ്പിച്ചെങ്കിലും പതിമൂന്നാം ഓവറിൽ 29 (23) റൺസുമായി പുറത്തായി. ഹസാരങ്കക്കായിരുന്നു വിക്കറ്റ്.
പിന്നീടു വന്ന സഞ്ജു സാംസൺ (7) നിതീഷ് റാണ (9) തുടങ്ങിയവർ നിലയുറപ്പിക്കാൻ കഴിയാതെ മടങ്ങി. ബുവനേശ്വർ കുമാർ 11 പന്തിൽ 13 റൺസുമായി പുറത്താകാതെ നിന്നു.
വേഗത കുറഞ്ഞ പിച്ചിൽ ശ്രീലങ്കൻ ബോളർമാർ നന്നായി പന്തെറിഞ്ഞു. ശ്രീലങ്കക്ക് വേണ്ടി നാല് ഓവറുകളിൽ 29 റൺസ് വിട്ടു കൊടുത്ത് ധനഞ്ജയ രണ്ടു വിക്കറ്റും ചമീര, ഷനക, ഹസരങ്ക എന്നിവർ ഓരോ വിക്കറ്റും നേടി.
ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ഇന്ത്യൻ താരം കൃണാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കൃണാലുമായി അടുത്ത സമ്പർക്കത്തിൽ വന്ന എട്ടു താരങ്ങളെയും ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യക്കായി നാല് താരങ്ങളാണ് ഇന്ന് അരങ്ങേറ്റം കുറിച്ചത്. ദേവ്ദത്ത് പടിക്കൽ, നിതീഷ് റാണ, ഋതുരാജ് ഗെയ്ക്‌വാദ്, ചേതന്‍ സക്കറിയ എന്നീ താരങ്ങളാണ് ഇന്ന് ഇന്ത്യക്കായി ടി20യിൽ അരങ്ങേറ്റം കുറിച്ചത്.
ശ്രീലങ്കയുടെ ജയത്തോടെ പരമ്പര 1-1ന് സമനിലയിലായി. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.
ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ (കീപ്പർ), നിതീഷ് റാണ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, രാഹുൽ ചഹാർ, നവദീപ് സൈനി, ചേതൻ സകരിയ, വരുൺ ചക്രവർത്തി
ശ്രീലങ്കൻ ടീം: അവിഷ്ക ഫെർണാണ്ടോ, ബിനോദ് ഭാനുക്ക (കീപ്പർ), ധനഞ്ജയ ഡി സിൽവ, സദീര സമരവിക്രമ, ദസുൻ ശനക (ക്യാപ്റ്റൻ), രമേശ് മെൻഡിസ്, വാനിന്ദു ഹസാരംഗ, ചാമിക കരുണരത്‌നെ, ഇസുരു ഉഡാന, അകില ധനഞ്ജയ, ദുഷ്മന്ത ചമീര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.