/indian-express-malayalam/media/media_files/2025/11/23/senuran-muthusamy-2025-11-23-17-24-13.jpg)
Source: X
ഗുവാഹത്തി ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയെ അലോസരപ്പെടുത്തിയത് സെനുരാൻ മുത്തുസാമിയുടെ ബാറ്റിങ് ആണ്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ വംശജനായ ഇടംകയ്യൻ ബാറ്റർ ക്രീസിലേക്ക് എത്തിയത്. ഏഴാമനായി ക്രീസിലെത്തിയ സെനുരാൻ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയതിന് ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയുടെ സ്കോർ 431 റൺസ്. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന് വേഗത്തിൽ തിരശീലയിടാൻ നോക്കിയ ഇന്ത്യയുടെ ശ്രമങ്ങൾ തടഞ്ഞ സെനുരാൻ മുത്തുസ്വാമി ആരാണ് എന്ന് തിരയുകയാണ് ആരാധകർ.
ഗുവാഹത്തി ടെസ്റ്റ് സമനിലയിലേക്ക് പോയാൽ ഇന്ത്യക്ക് സ്വന്തം മണ്ണിൽ മറ്റൊരു ടെസ്റ്റ് പരമ്പര നഷ്ടം എന്ന നാണക്കേട് കൂടി ഏൽക്കേണ്ടി വരും. ഇതൊഴിവാക്കാൻ ലക്ഷ്യമിട്ട് കളിക്കുന്ന ഇന്ത്യക്ക് മുൻപിലാണ് സെനുരാൻ മുത്തുസ്വാമി വിലങ്ങുതടിയായത്. 121 പന്തിൽ നിന്നാണ് സെനുരാൻ അർധ ശതകം കണ്ടെത്തിയത്.
സെനുരാന്റെ ക്രീസിൽ നിലയുറപ്പിച്ചതോടെ രണ്ടാം ദിനം ഇന്ത്യക്ക് മുകളിൽ ആധിപത്യം പുലർത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. 206 പന്തിൽ നിന്ന് 10 ഫോറും രണ്ട് സിക്സും പറത്തിയാണ് സെനുരാൻ ഒടുവിൽ 109 റൺസോടെ ക്രീസ് വിട്ടത്. സെനുരാനെ മുഹമ്മദ് സിറാജ് യശസ്വി ജയ്സ്വാളിന്റെ കൈകളിൽ എത്തിച്ചു.
Also Read: സൂപ്പർ ഓവറിൽ റണ്ണെടുക്കാതെ ഇന്ത്യ എ; വൈഡിലൂടെ ഫൈനലിലെത്തി ബംഗ്ലാദേശ്
ആരാണ് സെനുരാൻ മുത്തുസ്വാമി?
ഇന്ത്യൻ വംശജരാണ് സെനുരാന്റെ മാതാപിതാക്കൾ. തമിഴ്നാട്ടിൽ നിന്നാണ് സെനുരാന്റെ പൂർവീകർ ദക്ഷിണാഫ്രിക്കയിലേക്ക് ചേക്കേറിയത്. തമിഴ് പാരമ്പര്യവുമായി അടുത്ത ബന്ധം പുലർത്തുന്ന സെനുരാന്റെ ബന്ധുക്കളിൽ ചിലർ ഇപ്പോഴും തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് താമസിക്കുന്നുണ്ട്. 1994 ഫെബ്രുവരി 22ന് ഡർബനിലായിരുന്നു സെനുരാന്റെ ജനനം.
ക്ലിഫ്ടൺ കോളേജിലാണ് മുത്തുസാമി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് സോഷ്യൽ സയൻസിൽ ബിരുദം നേടി. മീഡിയ, മാർക്കറ്റിംഗ് വിഷയങ്ങളിലായിരുന്നു സെനുരാന്റെ സ്പെഷ്യലൈസേഷൻ. ഡർബനിൽ വെച്ച് സെനുരാന്റെ ക്രിക്കറ്റ് യാത്രയും ആരംഭിച്ചിരുന്നു. സ്കൂൾ മത്സരങ്ങളിലും പ്രാദേശിക ടൂർണമെന്റുകളിലും കളിച്ച് പെട്ടെന്ന് ശ്രദ്ധ പിടിക്കാൻ സെനുരാന് കഴിഞ്ഞു.
ഒരു പ്രൊഫഷണൽ കളിക്കാരനാകാൻ തനിക്ക് കഴിയുമെന്ന് സെനുരാൻ വിശ്വസിച്ചിരുന്നില്ല. എന്നാൽ സെനുരാൻ റൺവേട്ട നടത്തിയതോടെ ഒടുവിൽ ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 ടീമിലേക്ക് വിളിയെത്തി. പിന്നാലെ ഓൾറൗണ്ടറായും സെനുരാൻ മികവ് കാണിച്ചു. ബോളിങ് മികവിലൂടെയാണ് സെനുരാൻ 2019ലെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിനുള്ള ടീമിൽ ഇടം പിടിച്ചത്.
അന്നത്തെ ഇന്ത്യൻ പര്യടനത്തിൽ വിശാഖപട്ടണം ടെസ്റ്റിലാണ് സെനുരാൻ അരങ്ങേറ്റം കുറിച്ചത്. വിരാട് കോഹ്ലിയാണ് സെനുരാന്റെ ടെസ്റ്റ് കരിയറിലെ ആദ്യത്തെ ഇര. ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ സെനുരാന് ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാൽ ഗുവാഹത്തിയിലെ സെഞ്ചുറി കൂടി വരുമ്പോൾ ബവുമയുടെ സംഘത്തിൽ ഈ ഇന്ത്യൻ വംശജൻ ഇനിയും ഇടം പിടിക്കും എന്നുറപ്പ്.
Read More: ബംഗ്ലാദേശിലെ ഭൂചലനം; അയർലൻഡിനെതിരായ ടെസ്റ്റ് മത്സരവും തടസപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us