ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 113 റൺസ് ജയം. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് പ്രോട്ടീസ് ബാറ്റിങ് നിരയെ തകര്‍ത്തത്. രണ്ടു വിക്കറ്റുകൾ വീതം നേടി അശ്വിനും സിറാജും പിന്തുണ നൽകി. ഇതോടെ പരമ്പരയിൽ 1-0ന് ഇന്ത്യ മുന്നിലെത്തി.
നാലു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ആതിഥേയർക്ക് ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 156 പന്തില്‍ നിന്ന് 77 പൊരുതി കളിച്ച നായകനെ ജസ്പ്രീത് ബുംറ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. പിന്നാലെ 21 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിന്റെ കുറ്റി മുഹമ്മദ് സിറാജ് പിഴുതു.
ഇതോടെ ദക്ഷിണാഫ്രിക്ക സമ്മർദ്ദത്തിലായി. പിന്നീട് വന്ന മുൾഡർ (1), മാർക്കോ ജെൻസൺ (13), കാഗിസോ റബാഡ (0), ലുങ്കി ഇൻഗിഡി (0) എന്നിവരെയെല്ലാം ഇന്ത്യൻ ബൗളർമാർ വേഗം പുറത്താക്കി വിജയമുറപ്പിക്കുകയായിരുന്നു.
നാലാം ദിനം 305 റണ്‍സ് വിജയലക്ഷ്യവുമായി സെക്കൻഡ് ഇന്നിങ്സിൽ ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എയിഡന് മാര്‍ക്രം (1), കീഗന്‍ പീറ്റേഴ്സണ് (17), വാന്‍ ഡര് ഡസന്‍ (11), കേശവ് മഹരാജ് (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
നേരത്തെ 130 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 174 റണ്‍സിന് പുറത്താവുകയായിരുന്നു. 34 റണ്‍സെടുത്ത റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. നാല് വിക്കറ്റ് വീതം നേടിയ കഗീസോ റബാഡയും, മാര്‍ക്കൊ ജാന്‍സണുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.
Also Read: ‘ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലം’: ടെസ്റ്റിൽ 200 വിക്കറ്റുകൾ പിന്നിട്ട മുഹമ്മദ് ഷമി പറയുന്നു
16-1 എന്ന നിലയില്‍ നാലാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് സ്കോര്‍ 34 ല്‍ നില്‍ക്കെയാണ് ഷാര്‍ദൂല്‍ താക്കൂറിനെ നഷ്ടമായത്. പിന്നീടുണ്ടായ ഒരു വിക്കറ്റില്‍ പോലും മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. 23 റണ്‍സുമായി നിന്ന കെ. എല്‍ രാഹുലിനെ ലുങ്കി എന്‍ഗിഡി മടക്കിയതോടെയാണ് തകര്‍ച്ചയ്ക്ക് തുടക്കമായത്.
നായകന് വിരാട് കോഹ്ലി (18), ചേതേശ്വര്‍ പൂജാര (16) എന്നിവര്‍ ഒരിക്കല്‍കൂടി ദയനീയമായി മടങ്ങി. എന്നാല്‍ അജിങ്ക്യ രഹാനെയും റിഷഭ് പന്തും സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള ശ്രമം നടത്തി. പക്ഷെ വിജയിച്ചില്ല. 23 പന്തില്‍ 20 റണ്‍സെടുത്ത രഹാനയെ ജാന്‍സണും 34 പന്തില്‍ 34 റണ്‍സെടുത്ത പന്തിനെ റബാഡയുമാണ് പുറത്താക്കിയത്.
വാലറ്റത്തിന് ആദ്യ ഇന്നിങ്സിലെ പോലെ തന്നെ കാര്യമായ സംഭാവ നല്കാന് കഴിഞ്ഞില്ല. രവിചന്ദ്രന്‍ അശ്വിന് (14), മുഹമ്മദ് ഷമി (1), ജസ്പ്രിത് ബുംറ (7*), മുഹമ്മദ് സിറാജ് (0) എന്നിങ്ങനെയാണ് സ്കോറുകള്‍. റബാഡയ്ക്കും ജാന്‍സണും പുറമെ എന്‍ഗിഡി രണ്ട് വിക്കറ്റുകള്‍ നേടി.
കെ.എൽ രാഹുലിന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 327 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 197 റണ്‍സിന് പുറത്തായി. അഞ്ചു വിക്കറ്റുമായി മുഹമ്മദ് ഷമിയാണ് ആദ്യ ഇന്നിങ്സിൽ പ്രോട്ടീസിനെ തകർത്തത്.