ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ പാക്കിസ്ഥാനെ പ്രശംസിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. പരാജയം നിരാശാജനകമാണെങ്കിലും ടൂര്‍ണമെന്‍റില്‍ പാക്കിസ്ഥാന്‍ നടത്തിയ തിരിച്ചുവരവ് ജൈത്രയാത്രയും മാതൃകാപരമാണെന്ന് കോഹ്‌ലി പറഞ്ഞു.
‘തങ്ങളുടേതായ ദിനത്തില്‍ ലോകത്തിലെ ഏത് ടീമിനെയും പരാജയപ്പെടുത്താൻ കഴിവുള്ളവരാണ് പാകിസ്താന്‍ ടീം. ഫൈനലില്‍ അവര്‍ ഞങ്ങളെ എല്ലാ മേഖലകളിലും നിഷ്പ്രഭരാക്കി. കളത്തില്‍ ഏറെ തീഷ്ണതയോടെയും അഭിമാനത്തോടെയുമാണ് പാക്കിസ്ഥാൻ പോരാടിയത്. വിക്കറ്റ് സ്വന്തമാക്കാന്‍ കഴിയുന്ന കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകേണ്ടിയിരുന്നു. പാകിസ്താന്‍റെ ബൗളിങ് മാരക പ്രഹര ശേഷിയോടെയാണ് പുറത്തെടുത്തത്. എല്ലാ വിധ അഭിനന്ദങ്ങളും അവര്‍ അര്‍ഹിക്കുന്നു’ കൊഹ്‍ലി പറഞ്ഞു.
ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ 180 റണ്‍സിനു പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 338 റൺസാണ് നേടിയത്. പാക്കിസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 158 റൺസിന് പുറത്താവുകയായിരുന്നു. ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപ് റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന് ഈ കിരീടം അഭിമാനനേട്ടമാണ്.
ഫൈനലിൽ സെഞ്ചുറി നേടിയ ഫഖാർ സമാനാണ് കളിയിലെ താരം. ടൂർണ്ണമെന്റിലെ ഗോൾഡൻ ബാറ്റ് ഇന്ത്യയുടെ ശിഖർ ധവാനാണ് നേടിയത്. ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഹസൻ അലിയാണ് ഗോൾഡൻ ബോൾ സ്വന്തമാക്കിയത്. ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ഹസൻ അലിയാണ് സ്വന്തമാക്കിയത്.
പാക്കിസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുർന്ന ഇന്ത്യൻ ടീമിന് തുടക്കം തന്നെ പാളി. റൺസ് എടുക്കുത്തതിന് മുൻപ് രോഹിത്ത് ശർമ്മയേയും, 5 റൺസ് എടുത്ത വിരാട് കോഹ്‌ലിയേയും വീഴ്ത്തി മുഹമ്മദ് ആമിർ ഇന്ത്യയെ വിറപ്പിച്ചു. ടൂർണ്ണമെന്റിലുട നീളം ഇന്ത്യക്കായി റൺസ് കണ്ടെത്തിയ ശിഖർ ധവാനെയും ആമിർ മടക്കിയതോടെ ഇന്ത്യ തോൽവി മണത്തു. 22 റൺസ് എടുത്ത യുവരാജ് സിങ്ങും, 4 റൺസ് എടുത്ത ധോണിയും, 9 റൺസ് എടുത്ത കേദാർ ജാദവും വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ ഇന്ത്യ മുട്ടുകുത്തുകയായിരുന്നു.
നിശ്ചിത 50 ഓവറിൽ പാക്കിസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് നേടി. ഫഖാർ സമാൻ (114), അസ്ഹർ അലി (59), മുഹമ്മദ് ഹഫീസ് (57) എന്നിവരാണ് പാക്കിസ്ഥാനെ മികച്ച സ്കോർ നിലയിലെത്തിച്ചത്.