അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പിന് മുന്നോടിയായി മറ്റൊരു രാജ്യന്തര സൗഹൃദ മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ഡിസംബർ 27ന് ഒമാനെതിരെയാകും ഇന്ത്യ മത്സരിക്കുക. ഇന്ത്യ കളിക്കുന്ന മൂന്നാമത്തെ സൗഹൃദ പോരാട്ടമാണിത്.
നേരത്തെ ചൈനക്കെതിരെയും ജോർദ്ദാനെതിരെയും ഇന്ത്യ കളിച്ചിരുന്നു. ചൈനയെ ഗോൾരഹിത സമനിലയിൽ തളച്ച ഇന്ത്യ ജോർദ്ദാനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുകയും ചെയ്തിരുന്നു.
ജനുവരി 5 മുതലാണ് യുഎഇയിൽ ഏഷ്യൻ കപ്പ് പോരാട്ടങ്ങൾ ആരംഭിക്കുന്നത്. ഗ്രൂപ്പ് എ യിലാണ് ഇന്ത്യ. ബഹ്റൈൻ, തായ്‍ലൻഡ്, യുഎഇ എന്നീ ടീമുകളുമായിട്ടാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്ക്ക് പോരാട്ടം. 24 രാജ്യങ്ങളാണ് ഏഷ്യൻ കപ്പിൽ മാറ്റുരയ്ക്കുന്നത്.
2018 റഷ്യൻ ലോകകപ്പിന്റെ യോഗ്യത മത്സരങ്ങളിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത്. ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ട ഇന്ത്യ മസ്കറ്റിൽ പരാജയപ്പെട്ടത് എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു.
എന്നാൽ അതിൽ നിന്നെല്ലാം ഇന്ത്യൻ ടീമും സാഹചര്യങ്ങളും ഒരുപാട് മാറിയെന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറയുന്നു. യുഎഇയുടെയും ബഹ്റൈന്റെയും കളിശൈലിയുമായി സാമ്യമുള്ള ഒമാനുമായി സൗഹൃദ മത്സരം കളിക്കുന്നത് ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.