/indian-express-malayalam/media/media_files/uploads/2018/09/ganguly-shasthri.jpg)
ന്യൂഡൽഹി: ഇംഗ്ലണ്ടിൽ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റ് പരമ്പരയും തോറ്റ ഇന്ത്യൻ സംഘത്തിനെതിരെ പൊട്ടിത്തെറിച്ച് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. കോച്ച് രവി ശാസ്ത്രിക്കെതിരെ ആഞ്ഞടിച്ച സൗരവ് ഗാംഗുലിയുടെ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷമാണ് ഇന്ത്യൻ സംഘം പെട്ടിയും തൂക്കി ഇംഗ്ലണ്ടിലേക്ക് പോയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും ഏകദിന പരമ്പര ഇന്ത്യ നേടിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിൽ ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും തോറ്റ ഇന്ത്യൻ സംഘത്തിന് ടി20 പരമ്പര മാത്രമാണ് നേടാനായത്.
ഇതോടെയാണ് ടീം ഇന്ത്യയുടെ കോച്ച് രവി ശാസ്ത്രിക്കെതിരെ സൗരവ് ഗാംഗുലി ആഞ്ഞടിച്ചിരിക്കുന്നത്. രവി ശാസ്ത്രിക്കെതിരെ മാത്രമല്ല ഗാംഗുലി വിമർശനം ഉന്നയിച്ചത്. ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറിനെയും പ്രതിരോധത്തിലാക്കുന്നതാണ് ഗാംഗുലിയുടെ വിമർശനം.
"2011 മുതല്‍ വിദേശ മണ്ണുകളിലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ നോക്കുക. കാര്യമായി തിളങ്ങാന്‍ അവര്‍ക്കാവുന്നില്ല. വലിയ പരമ്പരകളിൽ പരാജയപ്പെടുന്നു. വിരാട് കോഹ്‌ലിയെ വച്ച് നോക്കുമ്പോള്‍ മറ്റു ബാറ്റ്‌സ്മാന്മാര്‍ മറ്റേതോ ബോളര്‍മാരെയാണ് നേരിടുന്നതെന്ന് തോന്നിപ്പോകും. ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെടുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് ആത്മവിശ്വാസം ഇല്ലാത്തതാണ്."
"രഹാനയെയും, പൂജാരയെയും നോക്കുക. അവർ മുമ്പത്തെ പോലെയല്ല കളിക്കുന്നത്. ടീമിനകത്ത് എന്താണ് സംഭവിക്കുന്നതെന്ന് പറയാനുളള ബാധ്യത മുഖ്യ പരിശീലകനായ രവിശാസ്ത്രിക്കും ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാറിനുമുണ്ട്," ഗാംഗുലി പറഞ്ഞു.
"അവസാന ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ അഞ്ചിലും ടീം ഇന്ത്യ തോറ്റു. സതാംപ്ടണ്‍ ടെസ്റ്റ് നോക്കൂ, ജയിക്കാമായിരുന്ന കളിയായിരുന്നു അത്. കോഹ്‌ലി പുറത്തായ ശേഷം ഇന്ത്യ തോൽക്കുമെന്ന് കമന്റേറ്റര്‍മാര്‍ പറയുന്നുണ്ടായിരുന്നു. അതാണ് സംഭവിച്ചതും. കഴിഞ്ഞ കുറച്ച് കാലമായി സംഭവിക്കുന്നതും ഇതാണ്. 20 വിക്കറ്റ് വീഴ്ത്തിയാൽ മാത്രം കളി ജയിക്കില്ല. അതിന് റൺസ് കൂടി നേടണം," ഗാംഗുലി കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us