ഇൻഡോർ: ഇൻഡോറിൽ നടന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്നിങ്സും 130 റൺസിനുമാണ് കോഹ്ലിപ്പട സന്ദർശകരെ പരാജയപ്പെടുത്തിയത്. ഇന്ത്യയുയർത്തിയ 493 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 213 റൺസിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബോളിങ്ങിൽ തിളങ്ങിയ മുഹമ്മദ് ഷമിയാണ് വിജയം അനായാസമാക്കിയത്. തുടർച്ചയായി ഇന്ത്യ നേടുന്ന മൂന്നാമത്തെ ഇന്നിങ്സ് ജയം കൂടിയാണിത്.
#TeamIndia go one up in the series, and that's another big heap of points on the board in the World Test Championship.
Well done, boys #INDvBAN pic.twitter.com/klYjOQxCKy
— BCCI (@BCCI) November 16, 2019
ബംഗ്ലാദേശ്: 150/10, 216/10. ഇന്ത്യ: 493/6 ഡിക്ലയർഡ്.
ഒന്നാം ഇന്നിങ്സ് ഇന്ത്യ 493 റൺസിന് ഡിക്ലയർ ചെയ്തിരുന്നു. 343 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ബംഗ്ലാദേശിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ ഇസ്ലാമും കയേസും ക്രീസിൽ നിലയുറപ്പിക്കും മുൻപേ പവലിയനിലേക്ക് മടങ്ങി. ഏഴു റൺസെടുത്ത മോനിമുളിനെ മുഹമ്മദ് ഷമി എൽബിയിൽ കുരുക്കി. 18 റൺസുമായി മുന്നേറിയ മിഥുൻ ഷമിയുടെ ബോളിൽ മായങ്ക് അഗർവാളിന്റെ ക്യാച്ചിലൂടെ പുറത്തായി. മുഹമ്മദുള്ളയെ മടക്കി ഷമി ഇന്ത്യൻ ആധിപത്യം ഉറുപ്പിച്ചു.
എന്നാൽ ക്രീസിൽ നിലയുറപ്പിച്ച മുഷ്ഫീഖർ റഹ്മാനും ലിറ്റൺ ദാസും ബംഗ്ലാദേശ് പ്രതീക്ഷകൾ സജീവമാക്കി. ലിറ്റണിനെ എറിഞ്ഞിട്ട് പിടിച്ച അശ്വിൻ ഇന്ത്യയ്ക്ക് വീണ്ടും ബ്രേക്ക് ത്രൂ നൽകി. മെഹിദി ഹസനായിരുന്നു മുഷ്ഫീഖറിന്രെയും ബംഗ്ലാദേശിന്റെയും അവസാന പ്രതീക്ഷ. പ്രതീക്ഷയ്ക്കൊത്ത് താരം ഉയർന്നെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ അനുവദിക്കാതെ ഉമേഷ് കുറ്റിതെറിപ്പിച്ചു. മുഷ്ഫിഖറിനെയും ഹൊസൈനെയും വീഴ്ത്തി അശ്വിൻ ഇന്ത്യൻ വിജയം ഉറപ്പിച്ചു.
Also Read: ‘അവരെ തല്ലി തീർത്തിട്ട് വാടാ…’; മായങ്കിനോട് രോഹിത്, വീഡിയോ
നേരത്തെ മായങ്ക് അഗര്‍വാളിന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുടെ കരുത്തിലാണ് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്കെത്തിയത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 493 റണ്‍സായിരുന്നു ഇന്ത്യൻ സ്കോർ. 243 റണ്‍സെടുത്ത മായങ്കാണ് ഇന്ത്യയുടെ താരം. ഓപ്പണര്‍ രോഹിത് ശർമ ആറ് റണ്‍സിനു പുറത്തായ ഇന്നിങ്സ് ചേതേശ്വര്‍ പൂജാരയുമൊത്താണ് മായങ്ക് പടുത്തുയര്‍ത്തിയത്. അജിന്‍ക്യ രാഹനെയുമൊത്ത് 190 റണ്‍സാണ് മായങ്ക് കൂട്ടിച്ചേര്‍ത്തത്. പൂജാര 54 റണ്‍സെടുത്ത് മടങ്ങി. പിന്നാലെ വന്ന നായകന് വിരാട് കോഹ്ലി പൂജ്യത്തിന് പുറത്തായി. നാലാം വിക്കറ്റില്‍ മായങ്കും രഹാനെയും ഒത്തുചേര്‍ന്നതോടെ കളി പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലേക്ക് മാറുകയായിരുന്നു. 172 പന്തുകളിലാണ് രഹാനെ 86 റണ്‍സെടുത്തത്.
ചായ്ക്ക് ശേഷം മടങ്ങിയെത്തിയ മായങ്ക് അതിവേഗം 200 ലേക്ക് കുതിച്ചു. 303 പന്തുകളില്‍ നിന്നും 25 ഫോറും അഞ്ച് സിക്സുമടങ്ങുന്നതാണ് മായങ്കിന്റെ ഇരട്ട സെഞ്ചുറി. 329 പന്തില്‍ 243 റണ്‍സുമായാണ് ഓപ്പണര്‍ പുറത്താകുന്നത്. അപ്പോഴേക്കും ബംഗ്ലാദേശ് പന്തിന് പിന്നാലെ ഓടിത്തളര്‍ന്നിരുന്നു. മായങ്ക് പുറത്തായെങ്കിലും ജഡേജ ഇന്നിങ്സ് ഏറ്റെടുത്തു. ആക്രമിച്ചു കളിച്ച ജഡേജ സ്കോര്‍ വേഗം കൂട്ടി. ഒപ്പം ഉമേഷ് യാദവും ആഞ്ഞടിച്ചു.
Also Read: സഞ്ജുവിനെ തരുമോ?; കോഹ്ലിയെയും ഡിവില്ലിയേഴ്സിനെയും വിൽക്കുന്നോയെന്ന് രാജസ്ഥാന്റെ മറുപടി
രണ്ട് സിക്സും ആറ് ഫോറുമടക്കം 76 പന്തുകളില്‍ നിന്നും ജഡേജ 60 റണ്‍സ് നേടി. ഉമേഷ് യാദവ് 10 പന്തില്‍ നിന്നും 25 റൺസെടുത്തു. ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത് അബു ജയേദാണ്. നേരത്തെ ബംഗ്ലാദേശ് 150 റണ്‍സിന് പുറത്തായിരുന്നു. 43 റണ്‍സെടുത്ത മുഷ്ഫിഖൂര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.
രണ്ടു ഇന്നിങ്സുകളിലുമായി മുഹമ്മദ് ഷമി ഏഴു വിക്കറ്റ് വീഴ്ത്തി. അശ്വിൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ് നാല് വിക്കറ്റും സ്വന്തമാക്കി. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താൽ കളിച്ച 27 മത്സരങ്ങളിൽ 22ലും എതിരാളികളുടെ 20 വിക്കറ്റും വീഴ്ത്തിയ ബോളിങ് സ്ക്വാഡാണ് ഇത്തവണയും കരുത്ത് കാട്ടിയത്.