ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുളള ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കയ്കക്ക് എതിരെ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെ ബിസിസിഐ വരുത്തിയിട്ടില്ല. സ്പിന്‍ താരങ്ങളായ ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ ഇത്തവണയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
സെപ്റ്റംബര്‍ 17ന് ചെന്നൈയില്‍ തുടങ്ങുന്ന മത്സരങ്ങള്‍ക്ക് വിരാട് കോഹ്‌ലി തന്നെയാണ് ടീമിനെ നയിക്കുക. ഫാസ്റ്റ് ബോളറായ ശ്രദ്ധുല്‍ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിശ്രമം അനുവദിച്ച ഉമേഷ് യാദവിനേയും മുഹമ്മദ് ഷമിയേയും ടീമില്‍ തിരിച്ചെടുത്തിട്ടുണ്ടെന്നും ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ് വ്യക്തമാക്കി.
ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ തൃപ്തരായത് കൊണ്ടാണ് കാര്യമായ മാറ്റങ്ങളില്ലാതെ ശ്രീലങ്കയ്ക്കെതിരായ ടീമിനെ തിരഞ്ഞെടുത്തത്. “ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ ടീമിന്റെ പ്രകടനം മികച്ചതായിരുന്നു. അക്ഷര്‍ പട്ടേലിനേയും യുസ്‍വേന്ദ്ര ചാഹലിനേയും പോലുളള കളിക്കാര്‍ നന്നായിട്ട് കളിച്ചു. അതുകൊണ്ട് തന്നെ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല”, പ്രസാദ് വ്യക്തമാക്കി.
ഇന്ത്യന്‍ ടീം അംഗങ്ങള്‍: വിരാട് കോഹ്‌ലി (നായകന്‍), ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, മനീഷ് പാണ്ഡെ, കേദര്‍ ജാദവ്, അജിങ്ക്യ രഹാനെ, എം.എസ്.ധോണി, ഹര്‍ദ്ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ബുവനേഷ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി
ഓസ്ട്രേലിയന്‍ ടീം: സ്റ്റീവ് സ്മിത്ത് (നായകന്‍), ഡേവിഡ് വാര്‍ണര്‍, ആഷ്തന്‍ അഗര്‍, ഹില്‍ട്ടണ്‍ കാര്‍ട്ട്റൈറ്റ്, നഥാന്‍ കോല്‍ട്ടര്‍ നൈല്‍, പാട്രിക് കുമ്മിന്‍സ്, ജെയിംസ് ഫോക്നര്‍, ആരോണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സവെല്‍, കെയിന്‍ റിച്ചാഡ്സണ്‍, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ആദം സാംപ