/indian-express-malayalam/media/media_files/uploads/2018/09/INDIA.jpg)
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിന് സിഡ്നി ഒരുങ്ങി കഴിഞ്ഞു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.20നാണ് പോരാട്ടം ആരംഭിക്കുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ പരമ്പര നേട്ടമാണ് ഓസിസ് ലക്ഷ്യം, അതേസമയം പരമ്പരയിൽ ഒപ്പമെത്താനാകും ഇന്ത്യൻ ശ്രമം.
ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയ പരമ്പരയിൽ മുന്നിലാണ്. മെൽബണിൽ നടന്ന രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് ജയിക്കാനായാൻ ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാം. മത്സരം നടക്കുന്ന സിഡ്നിയിൽ നിലവിൽ കാലാവസ്ഥ അനുകൂലമാണെങ്കിലും മഴയ്ക്കുള്ള സാധ്യത തള്ളികളയാനാവില്ല.
തുടർച്ചയായ എട്ടാം പരമ്പര നേട്ടം എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഓസ്ട്രേലിയായിൽ എത്തിയത്. എന്നാൽ ആദ്യ മത്സരത്തിൽ പരാജയപ്പെടുകയും രണ്ടാം മത്സരം ഉപേക്ഷിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യക്ക് ഇനി ആ നേട്ടത്തിൽ എത്താൻ സാധിക്കുകയില്ല. എന്നാൽ തോൽവി അറിയാതെ തുടർച്ചയായി പത്ത് ടി20 പരമ്പരകൾ പൂർത്തിയാക്കുന്ന ആദ്യ ടീം എന്ന റെക്കോർഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
കഴിഞ്ഞ ഒമ്പത് ടി20 പരമ്പരകളിൽ ഒന്നിൽ മാത്രം സമനില വഴങ്ങിയത് ഒഴിച്ചാൽ എട്ടിലും ജയം ഇന്ത്യക്ക് ഒപ്പമായിരുന്നു. കഴിഞ്ഞ ഏഴ് പരമ്പരകളിലും ഇന്ത്യ എതിരാളികളെ പരാജയപ്പെടുത്തുകയും ചെയ്തു.
ആദ്യ രണ്ട് മത്സരങ്ങൾക്ക് ഇറങ്ങിയ ടീമിൽ നിന്ന് മാറ്റമില്ലാതെയാകും ഇന്ത്യ സിഡ്നിയിൽ കളിക്കുക. ആദ്യ മത്സരത്തിൽ അടി വാങ്ങിച്ചുകൂട്ടിയെങ്കിലും രണ്ടാം മത്സരത്തിൽ താളം കണ്ടെത്തിയ ഇന്ത്യൻ ബോളർമാർ പ്രതീക്ഷ നൽകുന്നു. ഭുവനേശ്വർ കുമാറും യുവതാരം ഖലീലും വിക്കറ്റ് വീഴ്ത്തിയെങ്കിലും റൺസ് വഴങ്ങുന്നത് ഇന്ത്യക്ക് തലവേദനയാണ്. കുൽദീപ് യാദവും ബുംമ്രയും മാത്രമാണ് റൺസ് നിയന്ത്രിക്കുന്നത്. യുസ്‍വേന്ദ്ര ചാഹലിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന അവശ്യവും ശക്തമാണ്.
ബാറ്റിങ്ങിലും ഇന്ത്യക്ക് കാര്യമായ തലവേദവനകളില്ല. വിരാട് കോഹ്‍ലി മൂന്നാം നമ്പറിൽ മടങ്ങിയെത്താനും സാധ്യതയുണ്ട്. ലോകേഷ് രാഹുൽ ഫോം കണ്ടെത്താത്ത സാഹചര്യത്തിൽ പകരം മനീഷ് പാണ്ഡയ്ക്ക് അവസരം നൽകണമെന്ന അവശ്യവും ശക്തമാണ്. അതേസമയം ആദ്യ മത്സരത്തിൽ നിറം മങ്ങിയെങ്കിലും രണ്ടാം മത്സരത്തിലെ പ്രകടനം ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യക്ക് ടീമിൽ സ്ഥാനം നിലനിർത്താൻ സഹായകമാകും.
ഇന്ത്യ 12 അംഗ സാധ്യത ടീം: വിരാട് കോഹ്‍ലി (നായകൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംമ്ര, ക്രുണാൽ പാണ്ഡ്യ, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us