പൂണെ: ഓസ്ട്രേലിയയ്ക്ക് എതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. 333 റൺസിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തകർത്തു വിട്ടത്. ഓസ്ട്രേലിയ ഉയർത്തിയ 441റൺസ് പിന്തുടർന്ന ഇന്ത്യ ചെറുതായൊന്നു പോലും പൊരുതാൻ നിൽക്കാതെയാണ് കീഴടങ്ങിയത്. ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യയെ തകർത്ത ഇടങ്കയ്യൻ സ്പിന്നർ സ്റ്റീഫ് ഒക്കീഫാണ് ഇന്ത്യയുടെ അന്തകനായത്. ഇരു ഇന്നിങ്ങ്സുകളിലുമായി 12 വിക്കറ്റുകളാണ് ഒക്കീഫ് വീഴ്ത്തിയത്.
സ്പിന്നർമാരെ തുണയ്ക്കുന്ന പുണെയിലെ പിച്ചിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ആദ്യ ഇന്നിങ്ങ്സിൽ 260 റൺസാണ് നേടിയത്. അർധ സെഞ്ചുറി നേടിയ വാലറ്റക്കാരൻ മിച്ചൽ സ്റ്റാർക്കാണ് ഓസ്ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 105 റൺസിന് പുറത്തായി. 6 വിക്കറ്റ് വീഴ്ത്തിയ സ്റ്റീഫൻ ഒക്കീഫാണ് ഇന്ത്യയെ വീഴ്ത്തിയത്.
രണ്ടാം ഇന്നിങ്ങ്സിൽ സെഞ്ചുറി നേടിയ സ്റ്റീഫൻ സ്മിത്ത് ഇന്ത്യക്ക് 441 റൺസ് എന്ന കൂറ്റൻ വിജയ ലക്ഷ്യം സമ്മാനിക്കുകയായിരുന്നു, ഓസീസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരിക്കൽക്കൂടി തകർന്നടിഞ്ഞു. സ്വന്തം ആരാധകർക്ക് മുന്നിൽ കവാത്ത് മറന്ന ഇന്ത്യൻ ടീം വെറും 107 റൺസിനാണ് പുറത്തായത്. ഓസ്ട്രേലിയക്കായി സ്റ്റീഫ് ഓക്കീഫ് ആറും നൈഥൻ ലിയോൺ 4 വിക്കറ്റും നേടി. ഇന്ത്യയുടെ 6 ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെയാണ് പുറത്താത്