/indian-express-malayalam/media/media_files/uploads/2018/04/virat-kohli-1.jpg)
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി ഓരോ മൽസരത്തിലും വിരാട് കോഹ്‌ലി മികച്ച പ്രകടനം നടത്താറുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മൽസരത്തിലും കോഹ്‌ലി ഇതിനു മാറ്റം വരുത്തിയില്ല. 44 ബോളിൽനിന്നും 68 റൺസെടുത്ത കോഹ്‌ലി ടീം സ്കോർ 175 ലേക്ക് എത്തിക്കുകയും ചെയ്തു. ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയിട്ടും ആർസിബിക്ക് വിജയിക്കാനായില്ല.
ക്രിസ് ലിന്നിന്റെ മികച്ച ഇന്നിങ്സാണ് കൊൽക്കത്തയ്ക്ക് വിജയം നേടിക്കൊടുത്തത്. 52 പന്തില്‍ 62 റണ്‍സുമായി ലിൻ പുറത്താകാതെ നിന്നു. ലിന്നിന്റെ വിക്കറ്റ് വിട്ടു കളഞ്ഞതാണ് റോയൽ ചലഞ്ചേഴ്സിനെ തോൽവിയിലേക്ക് നയിച്ചത്. ഇന്നിങ്‌സിന്റെ നാലാം ഓവറിലായിരുന്നു സംഭവം. യൂസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ പന്തിനെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ലിന്‍ പരാജയപ്പെട്ടു. വളരെ എളുപ്പത്തിൽ കൈപ്പിടിയിൽ ഒതുക്കാമായിരുന്ന ബോൾ അശ്വിൻ കൈവിട്ടു കളഞ്ഞു.
എട്ടു റൺസായിരുന്നു ലിൻ അപ്പോൾ നേടിയത്. പിന്നീട് അങ്ങോട്ട് ലിന്നിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനാണ് റോയൽ ചലഞ്ചേഴ്സ് താരങ്ങൾ കണ്ടത്. ആർസിബി ബോളർമാരെ ലിൻ തലങ്ങും വിലങ്ങും പായിച്ചു. ഏഴു ഫോറും ഒരു സിക്സും ഉൾപ്പെടെ പുറത്താകാതെ 62 റൺസെടുത്തു. ലിന്നിന്റെ വിക്കറ്റ് അപ്പോൾ വീണിരുന്നുവെങ്കിൽ റോയൽ ചലഞ്ചേഴ്സ് വിജയിച്ചേനെ.
ഫീൽഡിങ്ങിൽ ടീമംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവിനെക്കുറിച്ച് മൽസരശേഷം കോഹ്‌ലി തുറന്നു പറയുകയും ചെയ്തു. ''175 എന്നത് മികച്ചൊരു സ്കോറാണ്. ഇങ്ങനെ ഫീൽഡ് ചെയ്യുന്ന ടീം വിജയം അർഹിക്കുന്നില്ല. ഓരോരുത്തരും ഫീൽഡിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ഓരോ ബോളിലും ശ്രദ്ധ വേണം. തെറ്റുകൾ തിരുത്തിയാൽ മാത്രമേ മുന്നോട്ട് പോകാനാവൂ. ഇങ്ങനെ ഫീൽഡിങ് ചെയ്താൽ വിജയം ഒരിക്കലും ഉണ്ടാവില്ല'' കോഹ്‌ലി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.