ശ്രീനഗർ: ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തകർത്ത് കിരീടമണഞ്ഞ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങളുമായി കശ്മീരിലെ ഹുറിയത്ത് നേതാവ് മിർവായിസ് ഉമർ ഫാറൂഖ്. ട്വിറ്ററിലൂടെയാണ് ഉമര്‍ ഫാറൂഖ് അഭിനന്ദനം അറിയിച്ചത്. ‘ചുറ്റുപാടും വെടിക്കെട്ട് നടക്കുകയാണ്, ഈദ് നേരത്തെ എത്തിയത് പോലെ തോന്നി. മികച്ച ടീം വർക്കായിരുന്നു പാക് ടീമിന്റേത്. അഭിന്ദനങ്ങൾ പാക്കിസ്ഥാൻ’’–എന്നായിരുന്നു മിർവായിസ് ട്വീറ്റ് ചെയ്തത്.
Fireworks all around, feels like an early Eid here. Better team took the day. Congratulations team #Pakistan
— Mirwaiz Umar Farooq (@MirwaizKashmir) June 18, 2017
എന്നാൽ പാക് ടീമിനെ അഭിനന്ദിച്ച കശ്മീരി നേതാവിന് കടുത്ത മറുപടിയുമായി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ഗൗതം ഗംഭീർ രംഗത്തെത്തി.
‘ഒരു അഭിപ്രായമുണ്ട് മിർവായിസ്, എന്തുകൊണ്ട് നിങ്ങൾക്ക് അതിർത്തി കടന്നുകൂടാ. അവിടെ ഈദ് ആഘോഷങ്ങൾക്കായി നിങ്ങൾക്ക് നല്ല വെടിക്കോപ്പുകൾ കിട്ടും(ചൈനീസ്). പാക്കിങ്ങിന് വേണമെങ്കിൽ താങ്കളെ സഹായിക്കാം’’–എന്നായിരുന്നു ഗംഭീറിന്റെ മറുപടി ട്വീറ്റ്.
A suggestion @MirwaizKashmir why don't u cross the border? U will get better fireworks (Chinese?), Eid celebs there.I can help u wid packing
— Gautam Gambhir (@GautamGambhir) June 18, 2017
അവാമി ആക്ഷന്‍ കമ്മറ്റിയുടെ നേതാവാണ് ഉമര്‍ മിര്‍വായിസ്. ഇംഗ്ലണ്ടിനെതിരെ എട്ടു വിക്കറ്റ് ജയത്തോടെ പാകിസ്താൻ ഫൈനലിലേക്ക് യോഗ്യത നേടിയപ്പോഴും ആശംസകളുമായി മിർവായിസ് ട്വീറ്റ് ചെയ്തിരുന്നു.
ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ 180 റണ്‍സിനു പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 338 റൺസാണ് നേടിയത്. പാക്കിസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 158 റൺസിന് പുറത്താവുകയായിരുന്നു. ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപ് റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന് ഈ കിരീടം അഭിമാനനേട്ടമാണ്.
ഫൈനലിൽ സെഞ്ചുറി നേടിയ ഫഖാർ സമാനാണ് കളിയിലെ താരം. ടൂർണ്ണമെന്റിലെ ഗോൾഡൻ ബാറ്റ് ഇന്ത്യയുടെ ശിഖർ ധവാനാണ് നേടിയത്. ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഹസൻ അലിയാണ് ഗോൾഡൻ ബോൾ സ്വന്തമാക്കിയത്. ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ഹസൻ അലിയാണ് സ്വന്തമാക്കിയത്.
പാക്കിസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുർന്ന ഇന്ത്യൻ ടീമിന് തുടക്കം തന്നെ പാളി. റൺസ് എടുക്കുത്തതിന് മുൻപ് രോഹിത്ത് ശർമ്മയേയും, 5 റൺസ് എടുത്ത വിരാട് കോഹ്‌ലിയേയും വീഴ്ത്തി മുഹമ്മദ് ആമിർ ഇന്ത്യയെ വിറപ്പിച്ചു. ടൂർണ്ണമെന്റിലുട നീളം ഇന്ത്യക്കായി റൺസ് കണ്ടെത്തിയ ശിഖർ ധവാനെയും ആമിർ മടക്കിയതോടെ ഇന്ത്യ തോൽവി മണത്തു. 22 റൺസ് എടുത്ത യുവരാജ് സിങ്ങും, 4 റൺസ് എടുത്ത ധോണിയും, 9 റൺസ് എടുത്ത കേദാർ ജാദവും വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ ഇന്ത്യ മുട്ടുകുത്തുകയായിരുന്നു.
നിശ്ചിത 50 ഓവറിൽ പാക്കിസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് നേടി. ഫഖാർ സമാൻ (114), അസ്ഹർ അലി (59), മുഹമ്മദ് ഹഫീസ് (57) എന്നിവരാണ് പാക്കിസ്ഥാനെ മികച്ച സ്കോർ നിലയിലെത്തിച്ചത്.