കൊൽക്കത്ത: ഈ വർഷത്തെ എല്ലാ ഐ-ലീഗ് മത്സരങ്ങളും സെകൻഡ് ഡിവിഷൻ ലീഗിനായുള്ള യോഗ്യതാ മത്സരങ്ങളും കൊൽക്കത്തയിൽ മാത്രമാണ് നടത്തുകയെന്ന് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. കോവിഡ്-19 ഭീഷണിയെത്തുടർന്നുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് ലീഗ് ഇത്തവണ ഒറ്റ നഗരത്തിൽ മാത്രമായി നടത്തുന്നത്.
എഐഎഫ്എഫ് സീനിയർ വൈസ് പ്രസിഡന്റ് സുബ്രത ദത്തയുടെ അധ്യക്ഷതയിൽ ചേർന്ന ലീഗ് കമ്മിറ്റിയുടെ വെർച്വൽ യോഗത്തിലാണ് ലീഗ് മത്സരങ്ങൾ കൊൽക്കത്തയിൽ മാത്രം നടത്താൻ തീരുമാനമായത്.
നവംബറിലാണ് ഐ-ലീഗ് ആരംഭിക്കുക. സെകൻഡ് ഡിവിഷൻ ലീഗിനായുള്ള അടുത്ത മാസം മൂന്നാംവാരം ആരംഭിക്കാനാണ് താൽക്കാലികമായി തീരുമാനിച്ചത്.
മുൻ വർഷങ്ങളിൽ കോഴിക്കോട് അടക്കമുള്ള വിവിധ നഗരങ്ങളിലെ ഐലീഗ് ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടുകളിലായിരുന്നു മത്സരങ്ങൾ നടന്നിരുന്നത്. ഗോകുലം കേരള എഫ്സിയുടെ ഹോംഗ്രൗണ്ടായ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ കഴിഞ്ഞ് സീസണിൽ നടന്ന മത്സരങ്ങൾക്ക് വലിയ രീതിയിൽ കാണികൾ എത്തിച്ചേർന്നിരുന്നു.
കോയമ്പത്തൂർ, ഗോവ, മുംബൈ, ലുധിയാന, ഷില്ലോങ്ങ്, ഐസ്വാൾ, ഇംഫാൽ, ശ്രീനഗർ എന്നിവിടങ്ങളും കഴിഞ്ഞ സീസണിലെ മത്സരങ്ങൾക്ക് വേദിയായിരുന്നു. ചെന്നൈ സിറ്റി എഫ്സിയുടെ മത്സരങ്ങളായിരുന്നു കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ നടന്നിരുന്നത്.
Read More: ഗോകുലം എഫ് സിക്ക് കൊല്‍ക്കത്തയില്‍ നിന്നും പുതിയ ഗോള്‍ കീപ്പര്‍
“ലഭ്യമായ അടിസ്ഥാന സൗകര്യവും യോഗ്യതാ മത്സരങ്ങളും ലീഗും ഒന്നിനു പിറകേ ഒന്നായി നടത്തുന്നതിനുള്ള അനുമതിയും അടക്കമുള്ള വിഷയങ്ങൾ മനസ്സിൽ കണ്ടുകൊണ്ടുള്ള തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്. ക്ലബ്ബുകൾക്കായി പരിശീലനം ക്രമീകരിക്കുന്നതുൾപ്പെടെ പരിഗണിക്കേണ്ടതുണ്ട്. സമിതി ഒരേ സ്വരത്തിലാണ് മത്സരങ്ങൾ കൊൽക്കത്തയിൽ നടത്താമെന്ന തീരുമാനത്തിലെത്തിയത് ”എഐഎഫ്‌എഫ് പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര സർക്കാരിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലഭിച്ചാൽ സെകൻഡ് ഡിവിഷൻ യോഗ്യതാ മത്സരങ്ങൾക്കും ഐ-ലീഗിനുമുള്ള തീയതിയും സമയക്രമവും പ്രഖ്യാപിക്കാനാവുമെന്നും എഐഎഫ്‌എഫ് വ്യക്തമാക്കി. കളിക്കാരുടെയും മത്സരവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സുരക്ഷ എഐഎഫ്എഫിന്റെ നേരിട്ടുള്ള ഉത്തരവാദിത്തത്തിലാവുമെന്ന് സുബ്രത ദത്ത പറഞ്ഞു.
Read More: തറവാട്ടിൽ തന്നെയുണ്ടാകും; സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരും
കർശനമായി പാലിക്കേണ്ട സാധാരണ പ്രവർത്തന ചട്ടങ്ങൾ ലീഗ് ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഒരു കളിക്കാരനോ ഉദ്യോഗസ്ഥനോ പോലും രോഗം വരാതിരിക്കാൻ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കേണ്ടതുണ്ടെന്നും ദത്ത പറഞ്ഞു.
കോവിഡ് പകർച്ചവ്യാധി കണക്കിലെടുത്ത് ഐ-ലീഗിന്റെ കാലാവധി കുറയ്ക്കണമെന്ന് എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് നിർദ്ദേശിച്ചിരുന്നു. കളിക്കാരുടെ സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ ഹീറോ ഐ-ലീഗിന്റെയും ഹീറോ ഐഎസ്‌എല്ലിന്റെയും ദൈർഘ്യം കുറക്കുന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യങ്ങളിൽ ഒരൊറ്റ വേദിയിൽ ലീഗ് സംഘടിപ്പിക്കുന്നത് എളുപ്പമല്ലെന്നും അതിൽ യുക്തിസഹമായി ചിന്തിക്കേണ്ടതുണ്ടെന്നും ദാസ് പറഞ്ഞു.
Read More: All I-League matches to be held in Kolkata with strict health protocols: AIFF