പാരിസ്: ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്രൺ സീരിയസിൽ നിന്ന് പി. വി സിന്ധു പുറത്ത്. സെമിയിൽ ജപ്പാന്രെ അകാനെ യമാഗൂച്ചിയാണ് പി. വി സിന്ധുവിനെ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ലോക രണ്ടാം നമ്പർ താരം യമാഗൂച്ചി ഇന്ത്യൻ താരം പി.വി സിന്ധുവിനെ തോൽപ്പിച്ചത്. സ്കോര്‍ : 21-14, 21-9
ആദ്യ ഗെയിമിന്റെ തുടക്കം മുതൽ സിന്ധുവിനെതിരെ മികച്ച പ്രകടനമാണ് ജപ്പാനീസ് താരം പുറത്തെടുത്തത്. നീണ്ട റാലി ഷോട്ടുകളുമായി ഇന്ത്യൻ താരത്തെ വിറപ്പിച്ച ജപ്പാനീസ് താരം 11-10 എന്ന നിലയിൽ ലീഡ് എടുത്തു. തുടരെ 7 പോയിന്റുൾ നേടി യമാഗൂച്ചി സിന്ധുവിനെ ഞെട്ടിച്ചു. 14-14 എന്ന സ്കോറിൽ നിന്നും 21-14 എന്ന സ്കോറിനാണ് യമാഗൂച്ചി ആദ്യ സെറ്റ് സ്വന്തമാക്കിയത്.
രണ്ടാം ഗെയിം തികച്ചും ഏകപക്ഷീയമായിരുന്നു. കളംനിറഞ്ഞു കളിച്ച ജപ്പാനീസ് താരത്തിന് മുന്നിൽ പി.വി സിന്ധു നിക്ഷ്പ്രഭയായി. 21-9 എന്ന സ്കോറിനാണ് യമാഗൂച്ചി രണ്ടാം സെറ്റും മാച്ചും സ്വന്തമാക്കിയത്.