/indian-express-malayalam/media/media_files/uploads/2021/02/fousiya.jpg)
കോഴിക്കോട്: മുൻ ഫുട്ബോൾ താരവും കേരളത്തിലെ ആദ്യത്തെ വനിതാ ഫുട്ബോൾ പരിശീലകയുമായ ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. നടക്കാവ് സ്കൂളിൽ പരിശീലകയായി ജോലി ചെയ്യുകയായിരുന്നു. അർബുദ ബാധിതയായിരുന്നു. 35 വർഷമായി കളിക്കാരിയായും പരിശീലകയായും സജീവമായിരുന്നു.
മലബാറിലെ ഫുട്ബോളിന്റെ അംബാസിഡർ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്ന ഫൗസിയ കേരള സ്പോർട്സ് കൗൺസിൽ പരിശീലക, നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പരിശീലക തുടങ്ങിയ പദവികൾ വഹിച്ചു. ഫൗസിയയുടെ പരിശീലനത്തിൽ നിരവധി കുട്ടികൾ രാജ്യാന്തര തലത്തിൽ പ്രശസ്തി നേടിയിരുന്നു
ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോളി ഫൗസിയയായിരുന്നു. കേരളത്തിന് ജയിക്കാനായില്ലെങ്കിലും ഫൗസിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാനചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ്‌ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകടനങ്ങളായിരുന്നു ഫൗസിയയുടേത്.
2003-ല്‍ കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായി ചുമതലയേറ്റു. 2005 മുതല്‍ 2007 വരെ സംസ്ഥാന സബ്ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചു. 2005-ല്‍ മണിപ്പൂരില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാം സ്ഥാനം നേടിയപ്പോള്‍ ടീമിന്റെ പരിശീലകയായിരുന്നു. 2006-ല്‍ ഒഡിഷയിൽ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ചും ഫൗസിയയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.