സാവൊ പോളൊ: ശാരീരിക ബുദ്ധിമുട്ടുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫുട്ബോള്‍ ഇതിഹാസം പെലെയെ പാലിയേറ്റിവ് കെയറിലേക്ക് മാറ്റി. അര്‍ബുദ ബാധിതനായ പെലെ കീമോതെറാപ്പിയോട് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് നടപടി. ബ്രസീലിലെ സാവൊ പോളോയിലുള്ള ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയിലാണ് പെലെ.
82-കാരനായ പെലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ്. പ്രായക്കൂടുതലയാതിനാല് കൂടുതല്‍ ചികിത്സകളിലേക്ക് കടക്കാന്‍ കഴിയില്ലെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അര്‍ബുദ പുനപരിശോധനയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പെലെയുടെ ആരോഗ്യനില സംബന്ധിച്ച് ആശ്ചര്യപ്പെടേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ മകൾ കെലി നാസിമെന്റോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.
പരിശോധനകള്‍ക്ക് ശേഷം പെലെയെ സാധാരണ മുറിയിലേക്ക് കൊണ്ടുപോയതായും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും ആശുപത്രി അധികൃതര്‍ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ രാജാവിന് വേണ്ടി പ്രാര്‍ത്ഥിക്കുവെന്ന് ഫ്രാന്‍സിന്റെ യുവതാരം കെയിലിയന്‍ എംബാപെ ട്വീറ്റ് ചെയ്തു.