/indian-express-malayalam/media/media_files/uploads/2021/06/isl-2020.jpg)
മുംബൈ: ഐഎസ്എല്‍ ഇനി ശരിക്കും ഇന്ത്യന്‍ സൂപ്പര്‍ ലീഗാകുമെന്ന സൂചനയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. 2021-22 സീസണ്‍ മുതല്‍ പ്ലെയിങ് ഇലവനില്‍ കൂടുതല്‍ ദേശീയ താരങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. മത്സരത്തിന്റെ ഏതൊരു സമയത്തും ഏഴ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലുണ്ടാകണമെന്നാണ് ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് ടീമുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇന്ത്യന്‍ താരങ്ങളുടെ ഏറ്റവും കുറഞ്ഞ പരിധി ഇതുവരെ ആറ് ആയിരുന്നു. ഇത് ഏഴായി ഉയര്‍ത്തിയതോടെ ഒരു വിദേശ താരത്തിന്റെ അവസരം നഷ്ടമാകും. ഐഎസ്എല്ലിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ ഫുട്ബോളിന് മുന്നേറ്റമുണ്ടാക്കാനുള്ള ശ്രമമായിരുന്നു. ആദ്യ സീസണില്‍ വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളും തമ്മിലുള്ള അനുപാദം 6:5 ആയിരുന്നു. ദേശീയ കളിക്കാരുടെ എണ്ണത്തില്‍ പിന്നീട് വര്‍ധനവ് ഉണ്ടായി.
Also Read: ഛേത്രിക്ക് അവസരം നൽകിയാൽ അത് പാഴാക്കില്ല:ബംഗ്ലാദേശ് പരിശീലകൻ
2017-18 സീസണിലാണ് മാനദണ്ഡങ്ങള്‍ പിന്നീട് പുതുക്കിയത്. കുറഞ്ഞത് ആറ് ഇന്ത്യന്‍ താരങ്ങള്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടാകണമെന്ന നിര്‍ദേശമുണ്ടായി. ഇനിമുതല്‍ നാല് വിദേശ താരങ്ങള്‍ക്കേ കളത്തില്‍ സാന്നിധ്യമറിയിക്കാന്‍ സാധിക്കൂ. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എ.എഫ്.സി) നിർദേശമാണ് ഐഎസ്എല്ലിലും പ്രാബല്യത്തിലാക്കുന്നത്.
ഓരോ ടീമിനും ഇനിമുതല്‍ പരമാവധി ആറ് വിദേശ താരങ്ങളെ ടീമിലെത്തിക്കാനാകും. അതിലൊരാള്‍ എഎഫ്സിയില്‍ അംഗമായിട്ടുള്ള രാജ്യത്ത് നിന്നായിരിക്കണം. ഓരോ ടീമിലും ഇനിമുതല്‍ 2-4 ജൂനിയര്‍ താരങ്ങളും ഉണ്ടായിരിക്കണം. ഇതില്‍ രണ്ട് പേരെ മത്സരത്തിന്റെ ഭാഗമാക്കണം. പോയ സീസണില്‍ മലയാളി താരമായ രാഹുല്‍ കെപി, ആകാശ് മിശ്ര, അപൂയ, ജക്സണ്‍ സിങ് തുടങ്ങിയ നിരവധി ജൂനിയര്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us