KBFC vs MCFC, ISL 2019-2020 Live: ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരെ സമനിലയിൽ. ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ പൂർത്തിയാക്കാൻ ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെയാണ് ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചത്.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ പ്രശാന്ത് മുംബൈ ഗോൾമുഖത്തേക്ക് ഷോട്ടുതിർത്തെങ്കിലും മുംബൈ നായകൻ അമരീന്ദർ സിങ് ഷോട്ട് അനായാസം അത് കൈപ്പിടിയിലാക്കി. വലതുവിങ്ങിലൂടെ ഇരു ടീമുകളും തുടരെ തുടരെ മുന്നേറ്റം നടത്തിക്കൊണ്ടിരുന്നു. ഒമ്പതാം മിനിറ്റിൽ നായകൻ ഓഗ്ബച്ചെ നടത്തിയ മുന്നേറ്റവും ലക്ഷ്യം കാണാതെ ബോക്സിന് പുറത്ത് അവസാനിച്ചു. അടുത്ത നിമിഷം തന്നെ മുംബൈയും തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അതും ലക്ഷ്യംകാണാതെ അവസാനിച്ചു.
തുടർച്ചയായ മിസ് പാസുകളും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗോളാക്കുന്നതിനും ബ്ലാസ്റ്റേഴ്സിന് വിലങ്ങുതടിയായി. 19-ാം മിനിറ്റിലും 23-ാം മിനിറ്റിലും 28-ാം മിനിറ്റിലും മുംബൈക്ക് ലഭിച്ച കോർണർ മികച്ച അവസരമായിരുന്നെങ്കിലും ഗോളാക്കാൻ സന്ദർശകർക്കും സാധിച്ചില്ല.
25-ാം മിനിറ്റിൽ സിഡോഞ്ചയുടെ ഫ്രീകിക്ക് ഹെഡ് ചെയ്ത നായകൻ ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്സിന് ലീഡൊരുക്കി എന്നു തോന്നിച്ചു. എന്നാൽ അവിടെയും ഭാഗ്യം മുംബൈയ്ക്കൊപ്പമായിരുന്നു.
ഗോളെന്നുറപ്പിച്ച മുംബൈയുടെ ഒരുപിടി മുന്നേറ്റങ്ങളെ ഫലപ്രദമായി നേരിട്ട പ്രതിരോധനിരയാണ് നിർണായക ഘട്ടങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകരായത്.
40-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം ഹാളിചരൺ നർസാരിയെ ഫൗൾ ചെയ്തതിന് മുംബൈയുടെ മറ്റോ ഗ്രിഗിക്കിന് റഫറി യെല്ലോ കാർഡ് വിധിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നിങ്ങിന്റെ ഗോൾ ശ്രമവും വെറുതെയായി. ഇതോടെ ആദ്യ പകുതി സമനിലയിൽ.
കൊൽക്കത്തയ്‌ക്കെതിരെ കളിച്ച ടീമിൽ മാറ്റമില്ലാതെയായിരുന്നു മുംബൈയ്ക്കെതിരെയും മുഖ്യപരിശീലകൻ എൽക്കോ ഷട്ടോരി ബ്ലാസ്റ്റേഴ്സിനെ ഇറക്കിയത്.
കേരള ബ്ലാസ്റ്റേഴ്സ് XI:ബിലാൽ ഖാൻ (GK), മുഹമ്മദ് റാക്കിപ്, ജെയ്റോ റോഡ്രിഗസ്, മുഹമ്മദ് നിങ്, കെ.പ്രശാന്ത്, ജെസൽ കർണെയ്റോ, ഹാളിചരൺ നർസാരി, സെർജിയോ സിഡോഞ്ച, ജീക്സൺ സിങ്, ജിയാനി സ്യൂവർലൂൺ, ബെർത്തലോമ്യോ ഓഗ്ബച്ചെ.
മുംബൈ സിറ്റി എഫ്സി XI: അമരീന്ദർ സിങ്, മറ്റോ ഗ്രിഗിക്, സുഭാഷിഷ് ബോസ്, സാർത്ഥക് ഗോളി,സൗവിക് ചക്രബർത്തി, പൗളോ മച്ചാഡോ, റെയ്നിയർ ഫെർണാണ്ടസ്, റൗളിൻ ബോർഗസ്, ഡിയാഗോ കാർലോസ്, മുഹമ്മദ് ലാർബി, അമിൻ ചെർമിതി.