ന്യൂഡൽഹി: ഇന്ത്യ മുഴുവൻ അർജന്റീനയുടെയും ലെയണൽ മെസിയുടെയും ആരാധകരുണ്ട്. എന്നാല്‍ ഫുട്ബോള്‍ ലോകത്തിന്റെ മുഴുവന്‍ ഹൃദയം കവര്‍ന്നത് കേരളത്തിന്റെ സ്വന്തം മെസിപ്പടയായിരുന്നു. ചേര്‍ത്ത് പിടിച്ചതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു നന്ദി അറിയിച്ചത്.
സ്നേഹത്തിന് മറുസ്നേഹം വാഗ്ദാനം ചെയ്തിരിക്കുകയാണ് അർജന്റീന എംബസി കൊമേർഷ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ. കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ അർജന്റീനയ്ക്ക് താത്പര്യമുണ്ടെന്നും അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് മത്സരത്തിൽ അർജന്റീനയെ പിന്തുണച്ച മലയാളികളെയും മാധ്യമങ്ങളെയും നന്ദി അറിയിക്കുന്നതിനായി കേരള ഹൗസിലെത്തിയതായിരുന്നു അദ്ദേഹം. അടുത്ത് തന്നെ അർജന്റീന അംബാസിഡർ ഹ്യുഗോ ജാവിയർ ഗോബിയും സംഘവും കേരളം സന്ദർശിക്കും. കേരളവുമായുള്ള സഹകരണത്തിലെ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫുട്ബോളിന് പുറമേ, കൃഷി, മത്സ്യബന്ധനം തുടങ്ങിയ സാദ്ധ്യതകൾ പരിശോധിക്കും. കേരളത്തിലെ ആരാധകരെ നേരിട്ട് കാണാൻ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന അനുമോദനയോഗത്തിലും തുടർന്ന് റെസിഡന്റ് കമ്മീഷണർ സൗരഭ് ജെയിനുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലുമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.