scorecardresearch

FIFA World Cup 2022: ക്വാര്‍ട്ടര്‍ ലക്ഷ്യം, ബ്രസീലും ക്രൊയേഷ്യയും കളത്തില്‍; ഇന്നത്തെ മത്സരങ്ങള്‍

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ‘ബി’ ടീമിനെ കളത്തിലിറക്കിയെങ്കിലും ബ്രസീലിനെ വിചാരിച്ചപോലെ അജയ്യരായി കുതിക്കാന്‍ കാമറൂണ്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ പ്രീ ക്വാര്‍ട്ടറിലെത്തുമ്പോള്‍ കളിയും കളവും മാറും

FIFA World Cup 2022, Football

FIFA World Cup 2022: ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനം ഉറപ്പിക്കാന്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീലും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും ഇറങ്ങും. അട്ടിമറികളുമായി അവസാന 16-ലേക്ക് മുന്നേറിയ ജപ്പാനാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. ബ്രസീല്‍ ഏറ്റുമുട്ടുക പോര്‍ച്ചുഗലിനെ വീഴ്ത്തിയ സൗത്ത് കൊറിയയേയും. മത്സരവിശദാംശങ്ങള്‍ പരിശോധിക്കാം.

ക്രൊയോഷ്യ – ജപ്പാന്‍

കരുത്തരും മുന്‍ ലോക ചാമ്പ്യന്മാരുമായ സ്പെയിന്‍, ജര്‍മനി എന്നീ ടീമുകളെ വീഴ്ത്തിയാണ് ഗ്രൂപ്പ് ഇയില്‍ നിന്ന് ജപ്പാന്റെ വരവ്. പന്ത് കൈവശം വയ്ക്കുന്നത് ചുരുങ്ങിയ സമയമാത്രമാണെങ്കിലും ഗോളുകള്‍ കണ്ടെത്തുന്ന ‘ജപ്പാന്‍ ടെക്നോളജി’യാണ് ലോകകപ്പിന്റെ അപ്രതീക്ഷിത സമ്മാനം. ക്രൊയേഷ്യയും അട്ടിമറി ഭീതിയിലായിരിക്കുമെന്ന് തീര്‍ച്ച.

എന്നാല്‍ ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും തോല്‍വി വഴങ്ങാത്തതിന്റെ ആത്മവിശ്വാസം ലൂക്ക മോഡ്രിച്ചിന്റെ സംഘത്തിനുണ്ടാകും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയവും രണ്ട് സമനിലയുമാണ് ക്രൊയേഷ്യ വഴങ്ങിയത്. പ്രതിരോധമാണ് ക്രൊയേഷ്യയുടെ കരുത്ത്. മധ്യനിരയില്‍ കളിമെനയുന്ന ലൂക്ക മോഡ്രിച്ച് നല്‍കുന്ന പന്തുകള്‍ വലയിലെത്തിക്കുക എന്നത് മാത്രമാണ് മുന്‍നിരയുടെ ജോലി. ജപ്പാന്റെ മിന്നലാക്രമണവും ക്രൊയേഷ്യയുടെ പ്രതിരോധമികവും തമ്മിലുള്ള പോരാട്ടം കൂടിയാണിത്.

അല്‍ ജുനൂബ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്കാണ് മത്സരം.

ബ്രസീല്‍ – സൗത്ത് കൊറിയ

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ‘ബി’ ടീമിനെ കളത്തിലിറക്കിയെങ്കിലും ബ്രസീലിനെ വിചാരിച്ചപോലെ അജയ്യരായി കുതിക്കാന്‍ കാമറൂണ്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ പ്രീ ക്വാര്‍ട്ടറിലെത്തുമ്പോള്‍ കളിയും കളവും മാറും. പരിക്കില്‍ നിന്ന് മുക്തനായി സാക്ഷാല്‍ നെയ്മര്‍ ബൂട്ടണിയുകയാണ്. ഒപ്പം പ്രതിരോധ താരം ഡാനിലോയും വരും. കാമറൂണിനെതിരെ പുറത്തിരുന്ന ബ്രസീലിന്റെ പടയാളികളെ സൗത്ത് കൊറിയക്കെതിരെ റ്റിറ്റെ അണിനിരത്തുമെന്ന് തീര്‍ച്ച. നെയ്മര്‍ക്കൊപ്പം ഗോളടി ഉത്തരവാദിത്തം റിച്ചാര്‍ലിസണും വിനീഷ്യസിനും റാഫിഞ്ഞ്യക്കുമാകും. സൗത്ത് കൊറിയയും പ്രതിരോധത്തിലെ വിള്ളലുകള്‍ മുതലെടുക്കാനാവും നാല്‍വര്‍ സംഘം തുനിയുക.

പോര്‍ച്ചുഗലിനെ വീഴ്ത്തിയ മികവിന്റെ ചൂടിലാണ് സൗത്ത് കൊറിയ. പോര്‍ച്ചുഗലിന് പുറമെ ഘാനയും ഉറുഗ്വേയും അടങ്ങിയ ഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തിയ സൗത്ത് കൊറിയയെ നിസാരമായി കാണാന്‍ ബ്രസീലിനും കഴിയില്ല. സൂപ്പര്‍ താരം സണ്‍ ഹ്യൂങ് മിന്നിന്റെ കാലുകളിലാണ് കൊറിയന്‍ പ്രതീക്ഷകള്‍. പോര്‍ച്ചുഗലിനെതിരെ മൂന്ന് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ സണ്‍ നല്‍കിയ പാസാണ് വിജയഗോളിലേക്ക് നയിച്ചത്.

സ്റ്റേഡില്‍ 974-ല്‍ ഇന്ത്യന്‍ സമയം രാത്രി 12,30-നാണ് മത്സരം.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Fifa world cup 2022 brazil take on korea japan against croatia