ലണ്ടൻ: ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ ഫുട്ബോളിൽ അർജന്റീനയ്ക്കും ബ്രസീലിനും ജയം. അർജന്റീന എതിരില്ലാത്ത രണ്ട് ഗോളിന് ഇറ്റലിയെ പരാജയപ്പെടുത്തിയപ്പോൾ, ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന റഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. അതേസമയം, ജർമ്മനിയും സ്പെയിനും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.
കളിയുടെ അവസാന 15 മിനിറ്റിലായിരുന്നു അർജന്റീന രണ്ട് ഗോളുകളും നേടിയത്. പകരക്കാരായി കളത്തിലെത്തിയ എവർ ബനേഗയും മാനുവൽ ലാൻസിനിയുമാണ് അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്റ്റേഡിയത്തിലായിരുന്നു മൽസരം. മെസിയും മുട്ടിന് പരുക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന സെര്‍ജിയോ അഗ്യുറോയും ഇല്ലാതെയാണ് അസൂറികളെ അർജന്റീന നേരിട്ടത്.
ആദ്യ പകുതിയിലെ ഗോൾരഹിത സമനിലക്കുശേഷം ഉണർന്നു കളിച്ചാണ് ബ്രസീൽ റഷ്യക്കെതിരെ വിജയം നേടിയത്. ജോ മിറാണ്ട (53), കുടീന്യോ (62′, പെനാൽറ്റി), പൗളീന്യോ (66) എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോൾ നേടിയത്. പരുക്കിനെ തുടർന്ന് വിശ്രമത്തിലായ നെയ്മറില്ലാതെയാണ് കാനറിപ്പട റഷ്യയെ നേരിട്ടത്. ഇത് ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
ശക്തമായ മൽസരമായിരുന്നു ജർമ്മനിയും സ്പെയിനും തമ്മിൽ നടന്നത്. മൽസരം ആരംഭിച്ച് ആറാം മിനിറ്റിൽ റോഡ്രിഗോയിലൂടെ സ്പെയിൻ ജർമ്മനിയെ ഞെട്ടിച്ചു. ലീഡ് വഴങ്ങിയതോടെ ഉണർന്നുകളിച്ച ജർമ്മനി 35-ാം മിനിറ്റിൽ തോമസ് മുളളറിലൂടെ ലക്ഷ്യം കണ്ടു. പിന്നീട് ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.
മറ്റൊരു മൽസരത്തിൽ കൊളംബിയ ഫ്രാൻസിനെ 3-2 ന് തോൽപ്പിച്ചു. നെതർലൻഡ്സിനെ ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. പോളണ്ടിനെതിരെ നൈജീരിയയും (0-1), ഈജിപ്തിനെതിരെ പോർച്ചുഗലും (1-2) വിജയിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook