ലണ്ടന്‍: അഭിമാന പോരാട്ടമായ എഫ്എ കപ്പ് ഫൈനലിനായി ഇന്ന് ചെല്‍സിയും ആഴ്സണലും കളത്തിലിറങ്ങും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണാ അതികായർ ഏറ്റുമുട്ടുക. ഇറ്റാലിയന്‍ പരിശീലകന് അന്റോണിയോ കോന്റെയുടെ കീഴില്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടിയ പെരുമയുമായാണ് ചെൽസി ഗണ്ണേഴ്സിനെ നേരിടാനെത്തുന്നത്. മറുവശത്ത് ആഴ്സണലിനാണെങ്കില് ഒരു കിരീടമെങ്കിലും നേടാതെ സീസണല്‍ പൂര്‍ത്തിയാക്കുക ഏറെ പ്രയാസം. ഇന്ത്യന്‍ സമയം രാത്രി 10നാണ് മത്സരം ആരംഭിക്കുക.
38 കളികളിൽ 30ഉം ജയിച്ച് 90 പോയൻറുമായാണ് ചെൽസി ഇത്തവണ പ്രീമിയർ ലീഗിൽ കിരീടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ പത്താം സ്ഥാനക്കാരായ ബ്ലൂസ് ഇത്തവണ സ്വപ്നതുല്യമായ കുതിപ്പാണ് നടത്തിയത്. സെപ്റ്റംബറിൽ ആഴ്സനലിനോടു തോറ്റതിനു പിറകെ തുടർച്ചയായി 13 കളികളാണ് അന്റോണിയോ കോന്റെയുടെ സംഘം ജയിച്ചത്. അക്രമണോത്സുക ഫുട്ബോളിലേക്ക് കോന്റെ ടീമിനെ പുനപ്രധിഷ്ഠിച്ചതിൽ പിന്നെ വലിയ തോൽവികളുണ്ടായിട്ടേയില്ല. ഇതിന്റെ തുടർച്ച തന്നെയായിരിക്കും എഫ്എ കപ്പ് കലാശപ്പോരാട്ടമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഫൈനൽ പോരാട്ടം ആഴ്സണൽ പരിശീലകന് ആഴ്സന്‍ വെംഗര്‍ക്കും അഭിമാനപ്രശ്നമാണ്. പ്രീമിയര്‍ ലീഗില്‍ ഇത്തവണ അഞ്ചാം സ്ഥാനത്തായിപ്പോയ ആഴ്സണലിനു ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. 20 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഗണ്ണേഴ്സ് ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാതെ പോയത്. ചെല്‍സിയെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയാല്‍ എഫ്എ കപ്പ് ഏറ്റവും കൂടുതല്‍ നേടിയ ക്ലബ്ബെന്ന ബഹുമതിയാണ് ആഴ്സണലിനെ കാത്തിരിക്കുന്നത്. നിലവില്‍ 12 കിരീടവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം റെക്കോർഡ് പങ്കിടുകയാണ് ഗണ്ണേഴ്സ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook