ക്രിക്കറ്റ് ലോകകപ്പിന് പുതിയ അവകാശികളെ ലഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഇംഗ്ലണ്ട് ആദ്യമായാണ് ലോകകപ്പ് സ്വന്തമാക്കുന്നത്. അത് മാത്രമല്ല ആദ്യാവസാനം നാടകീയത നിറഞ്ഞ് നിന്ന ഇംഗ്ലണ്ട്-ന്യൂസിലൻഡ് കലാശപോരാട്ടത്തിന് പ്രത്യേകതകൾ ഒരുപാടാണ്. ലോകകപ്പ് നഷ്ടപ്പെട്ടെങ്കിലും ലോകം മുഴുവൻ കീഴടക്കിയവനെ പോലെയാണ് വില്യംസൺ ഇംഗ്ലണ്ട് വിട്ടത്. ഇതുവരെ ക്രിക്കറ്റ് ലോകം കണ്ടിട്ടില്ലാത്ത സാഹചര്യങ്ങളിലേക്ക് മത്സരങ്ങൾ നീണ്ടപ്പോൾ കളിക്കാർക്കു പോലും അറിയില്ലായിരുന്ന നിയമങ്ങൾ മത്സരഫലം നിശ്ചയിച്ചു. 2019ൽ ഇതേദിവസമായിരുന്നു മോർഗനും സംഘവും ലോകകിരീടം ആകാശത്തേക്ക് ഉയർത്തി വിജയാഘോഷം നടത്തിയത്.
കിരീടം ധരിക്കാത്ത വിജയി
ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ലോകകപ്പ് ഉയർത്തിയതെന്ന് പറയാമെങ്കിലും അത് പൂർണ അർത്ഥത്തിലാകില്ല. കണക്കിലും കളിയിലും തുല്യശക്തികൾ തന്നെയായിരുന്നു ഇംഗ്ലീഷ് പടയും കിവീസ് കൂട്ടവും. അതുകൊണ്ട് തന്നെയാണ് മത്സരവും സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ചത്. എന്നാൽ വിജയികളെ നശ്ചയിച്ചത് കണക്കിലെ കളിയായിരുന്നു. മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ ടീമിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
Also Read: ആരും പരാജയപ്പെട്ടട്ടില്ല’; ലോകകപ്പ് തോൽവിയോട് വില്യംസണിന്റെ പ്രതികരണം
ബൗണ്ടറികളുടെ എണ്ണം നോക്കിയുള്ള ആ നിയമത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നാണ് കിവീസ് നായകൻ കെയ്ൻ വില്യംസൺ പിന്നീട് പറഞ്ഞത്. തുടർച്ചയായ രണ്ടാം തവണയും കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടപ്പെട്ടവന്റെ വേദന ഉള്ളിലൊതുക്കി വില്യംസൺ പുറത്ത് കാണിച്ച ചിരി ഇന്നും ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന ടാഗ്‌ലൈനിനെ അടിവരയിടുന്നതായിരുന്നു. തോൽവി അംഗീകരിക്കുന്നതായും ടൂർണമെന്റിന്റെ നിയമങ്ങൾ മനസിലാക്കി ഒപ്പിട്ടുകൊടുത്തിരുന്നെന്നുമാണ് വില്യംസൺ പറഞ്ഞത്. “ആ ദിവസത്തിന്റെ അവസാനം ഒന്നും ഞങ്ങളെ വ്യത്യസ്തരാക്കിയില്ല. ആരും ഫൈനലിൽ പരാജയപ്പെട്ടുമില്ല. എന്നാൽ ഒരാൾ മാത്രം കിരീടം ധരിച്ച വിജയിയായി,” വില്യംസൺ കൂട്ടിച്ചേർത്തു.
ഐസിസിയുടെ കണ്ണ് തുറന്ന കലാശപോരാട്ടം
കിവികളെ കരയിപ്പിച്ച് ഇംഗ്ലണ്ടിനെ കിരീടമണിയിച്ച ഈ നിയമത്തിൽ വൈകാതെ തന്നെ ഐസിസി മാറ്റം വരുത്തി. സൂപ്പര്‍ ഓവറും സമനിലയില്‍ കലാശിച്ചാല്‍ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയികളെ പ്രഖ്യാപിക്കുന്ന നിയമം പൂര്‍ണമായി മാറ്റിയിരിക്കുകയാണ് ഐസിസി. ഇനി മുതൽ ടൂർണമെന്റുകളിലെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ സൂപ്പർ ഓവർ ടൈ ആയാൽ വിജയിയെ കണ്ടെത്താൻ വീണ്ടും സൂപ്പർ ഓവർ നടത്തും.
ആതിഥേയരും ശക്തരായിരുന്നു
ഇയാൻ മോർഗൻ നയിച്ച ഇംഗ്ലിഷ് പടയ്ക്ക് വർഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ലോകകപ്പ് ജയം. ലോകകപ്പിന് വേണ്ടി മാത്രം ഇത്രത്തോളം പരിശ്രമിച്ച മറ്റൊരു ടീമുണ്ടാകില്ല. അവരുടെ റോളിൽ പരിപൂർണമായി തിളങ്ങാൻ സാധിക്കുന്ന താരങ്ങളെ കണ്ടെത്തി വർഷങ്ങൾ നീണ്ട പരീക്ഷണങ്ങളിൽ നിന്ന് തന്ത്രങ്ങൾ രൂപപ്പെടുത്തിയാണ് ഇംഗ്ലണ്ട് ലോകകപ്പിന് എത്തിയത്. തോൽവിയിൽ കിവീസ് താരങ്ങൾ കണ്ണീരണിഞ്ഞ് മൈതാനത്ത് ഇരുന്നപ്പോൾ ആശ്വാസ വാക്കുകളുമായി ആദ്യം ഓടിയെത്തിയതും മോർഗനും കൂട്ടരുമായിരുന്നു.
Also Read: വിശ്വകിരീടം ഇല്ലെങ്കിലും വിജയി വില്യംസൺ തന്നെ; ‘മാൻ ഓഫ് ദ സീരിസ്’
ലോർഡ്സ് സാക്ഷി
സൂപ്പർ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ന്യൂസിലന്‍ഡിന് മുന്നില്‍ വച്ച വിജയലക്ഷ്യം 16 റണ്‍സിന്റേതായിരുന്നു. ഇംഗ്ലണ്ടിനായി പന്തെറിഞ്ഞ ആർച്ചർ ആദ്യ പന്ത് വൈഡ് എറിഞ്ഞു. ഒന്നാം പന്തിൽ രണ്ട് റണ്‍സ്. അടുത്ത പന്ത് നിഷം സിക്സ് പറത്തി. അടുത്ത പന്തില്‍ രണ്ട് റണ്‍സ്. നാലാം പന്തിലും രണ്ട് റണ്‍സ്. അഞ്ചാം പന്തില്‍ സിംഗിള്‍. ആറാം പന്തില്‍ ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത് രണ്ട് റണ്‍സായിരുന്നു. പക്ഷെ ഗുപ്റ്റിൽ റണ്‍ ഔട്ടായി. സ്കോർ വീണ്ടും ഒപ്പത്തിനൊപ്പം. ഇതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിന് കന്നി ലോകകപ്പ് കിരീടം.
242 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിനെ പോലൊരു ശക്തമായൊരു ബാറ്റിങ് നിരയുള്ള ടീമിനെ സംബന്ധിച്ചിടത്തോളം അനായാസം മറി കടക്കാവുന്നതാണെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ സമാനമായ സ്‌കോര്‍ പ്രതിരോധിച്ച് വിജയിച്ച ന്യൂസിലന്‍ഡിനെ എഴുതിത്തള്ളാനും കഴിയില്ല. പക്ഷെ ഒരിക്കല്‍ കൂടി ന്യൂസിലന്‍ഡ് അത് ആവര്‍ത്തിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലുകളിലൊന്നിനാണ്.
Also Read: ‘മീശയെ മുറുക്ക്’; മോര്‍ഗനെ പറന്നു പിടിച്ച് ഫെര്‍ഗൂസന്‍, ഈ ക്യാച്ചിന് പൊന്നും വില
ഓപ്പണര്‍മാരായ ജെയ്‌സന്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും മെല്ലെ തുടങ്ങി. എന്നാല്‍ 17 റണ്‍സെടുത്ത റോയിയെ മാറ്റ് ഹെന്‍ റിയും 36 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ ലോക്കി ഫെര്‍ഗൂസനും പുറത്താക്കി. ഇതിനിടെ റൂട്ട് 30 പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത് മടങ്ങി. പിന്നാലെ നായകന്‍ ഇയാന്‍ മോര്‍ഗനെ ഫെര്‍ഗൂസന്റെ മാസ്മരിക ക്യാച്ചില്‍ നീഷം പുറത്താക്കി. ന്യൂസിലന്‍ഡ് കളം പിടിച്ചെന്ന് ഉറപ്പിച്ചപ്പോള്‍ അഞ്ചാം വിക്കറ്റില്‍ ബെന്‍ സ്‌റ്റോക്‌സും ജോസ് ബട്‌ലറും ഒരുമിച്ചു.
അഞ്ചാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ 60 പന്തില്‍ 59 റണ്‍സെടുത്ത ബട്‌ലറിനെ ഫെര്‍ഗൂസന്റെ പന്തില്‍ സൗത്തി ക്യാച്ചെടുത്തതോടെ ന്യൂസിലന്‍ഡ് വീണ്ടും കളിയിലേക്ക് തിരികെ വന്നു. പിന്നെ കണ്ടത് ഒരുവശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് ഒറ്റയ്ക്ക് നിന്നു പൊരുതുന്ന ബെന്‍ സ്റ്റോക്‌സിനെയാണ്.
പഴുതടച്ച ബോളിങ്ങിലൂടെ ന്യൂസിലന്‍ഡ് കളിയെ അവസാന ഓവറിലേക്ക് എത്തിച്ചു. അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സായിരുന്നു. ഇതിനിടെ ഒരു ഓവര്‍ത്രോയുടെ രൂപത്തില്‍ ഭാഗ്യം ഇംഗ്ലണ്ടിനൊപ്പം എത്തി. അവസാന പന്തിലേക്ക് കളി നീങ്ങുമ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സായിരുന്നു. രണ്ടാം റണ്ണിനായി ഓടുന്നതിനിടെ മാര്‍ക്ക് വുഡ് പുറത്തായി. ഇതോടെ 241 റണ്‍സുമായി ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചു. സ്‌കോര്‍ ലെവല്‍, മത്സരം സൂപ്പര്‍ ഓവറിലേക്ക്.
Also Read: ലോകകപ്പ് ഫൈനലിനിടെ മൈതാനത്തേക്ക് ആരാധിക ഓടിക്കയറി; കാരണം ഇതാണ്
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 248 എന്ന സ്‌കോറിലെത്തിയത്. ഇംഗ്ലീഷ് ബോളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി നേടിയ ഹെന്റി നിക്കോള്‍സിന്റെയും പൊരുതി നിന്ന ടോം ലഥാമിന്റെയും പ്രകടനമാണ് ന്യൂസിലന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് ഭേദപ്പെട്ട തുടക്കം ആദ്യ ഘട്ടത്തില്‍ ലഭിച്ചിരുന്നു. എന്നാല്‍ 19 റണ്‍സുമായി മാര്‍ട്ടിന്‍ ഗപ്റ്റില്‍ മടങ്ങിയതിന് പിന്നാലെ ന്യൂസിലന്‍ഡ് സ്‌കോറിങ്ങിന്റെ വേഗത കുറഞ്ഞു. ഇംഗ്ലീഷ് താരങ്ങള്‍ നിരന്തരം വിക്കറ്റ് അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതോടെ സാവധാനമായിരുന്നു വില്യംസണും നിക്കോള്‍സും ബാറ്റ് വീശിയത്. രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഇരുവരും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. എന്നാല്‍ 30 റണ്‍സുമായി നായകനും പിന്നാലെ തന്നെ നിക്കോള്‍സും പുറത്തായത് കിവികള്‍ക്ക് തിരിച്ചടിയായി. 55 റണ്‍സുമായാണ് നിക്കോള്‍സ് ക്രീസ് വിട്ടത്.
Also Read: കണ്ടാലല്ലേ അടിക്കാന്‍ പറ്റൂ…; ലോകകപ്പിലെ അതിവേഗ പന്തെറിഞ്ഞ് മാര്‍ക്ക് വുഡ്
പിന്നാലെ എത്തിയ റോസ് ടെയ്‌ലറും സംഘവും പൊരുതി നോക്കിയെങ്കിലും ടീം സ്‌കോറില്‍ കാര്യമായ ചലനമുണ്ടായില്ല. 15 റണ്‍സുമായി ടെയ്‌ലര്‍ മടങ്ങിയതിന് പിന്നാലെ ടോം ലഥാമും ജെയിംസ് നിഷമും ചേര്‍ന്ന് സ്‌കോര്‍ബോർഡ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിഷമിനെ പുറത്താക്കി പ്ലങ്കറ്റ് ഇംഗ്ലണ്ടിന് വീണ്ടും ആധിപത്യം നല്‍കി. അതേസമയം, ക്രീസില്‍ നിലയുറപ്പിച്ച ലഥാം ഗ്രാന്‍ഡ്‌ഹോമിനെ കൂട്ടുപിടിച്ച് ടീം സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ അര്‍ധസെഞ്ചുറിക്ക് മൂന്ന് റണ്‍സ് അകലെ ലഥാം വീണു. പിന്നാലെ മാറ്റ് ഹെന്റിയും. ഇതോടെ ന്യൂസിലന്‍ഡ് ഇന്നിങ്‌സ് 241 റണ്‍സില്‍ അവസാനിച്ചു.