ഏകദിന ക്രിക്കറ്റിൽ സ്വന്തം രാജ്യത്തിന് വേണ്ടി പതിനായിരം റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ താരമായി മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി. സിഡ്നിയിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനത്തിലാണ് ധോണി ചരിത്രം കുറിച്ചത്. ഇന്ന് ഓസ്ട്രേലിയക്കെതിരെ ആദ്യ റൺസ് നേടിയപ്പോൾ തന്നെ ധോണി പതിനായിരം പിന്നിട്ടു.
നേരത്തെ ധോണി ഏകദിനത്തിൽ പതിനായിരം റൺസ് തികച്ചിരുന്നുവെങ്കിലും ഇതിൽ 173 റൺസ് ഏഷ്യ ഇലവന് വേണ്ടിയായിരുന്നു. ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, നിലവിലെ നായകൻ വിരാട് കോഹ്ലി എന്നിവരാണ് പതിനായിരം റൺസ് ഇന്ത്യയുടെ നീലകുപ്പായത്തിൽ കുറിച്ച മറ്റ് താരങ്ങൾ.
ചരിത്ര നേട്ടത്തിന് പിന്നാലെ അർദ്ധസെഞ്ചുറി തികച്ച ശേഷമാണ് മുൻ ഇന്ത്യൻ നായകൻ ഇന്നിങ്സ് അവസാനിപ്പിച്ച് മടങ്ങിയത്. തുടക്കത്തിലെ മൂന്ന് മുൻ നിര ബാറ്റ്സ്മാന്മാരെ നഷ്ടപ്പെട്ട ഇന്ത്യക്ക് അനുഭവപരിചയം മുതലാക്കി ബാറ്റ് വീശിയ ധോണിയുടെ പ്രകടനം തുണയായി.
പതിനായിരം റൺസ് തികയ്ക്കുന്ന 13-ാമത്തെ താരമാണ് എംഎസ് ധോണി. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നവരിൽ ധോണിയും കോഹ്‍ലിയും മാത്രമാണ് പതിനായിരം റൺസ് ക്ലബ്ബിലുള്ളത്. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, കുമാർ സംഗക്കാര, റിക്കി പോണ്ടിങ്, ജയവർദ്ധന, ഇൻസാം ഉൾ ഹഖ്, ജാക് കാലിസ്, ബ്രെയാൻ ലാറ, ദിൽഷൻ, വിരാട് കോഹ്ലി എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ.
കഴിഞ്ഞ വർഷം വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിൽ മുംബൈയിലെ ബ്രാബോണിൽ നടന്ന നാലാം ഏകദിന മത്സരത്തിൽ ധോണിക്ക് അനായാസം ഈ നേട്ടത്തിലെത്താൻ സാധിക്കുമായിരുന്നു. എന്നാൽ ചരിത്ര നേട്ടത്തിന് ഒരു റൺസകലെ ധോണി പുറത്താവുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് നടന്ന അവസാന ഏകദിനത്തിൽ ധോണി ബാറ്റിംങിന് എത്തുന്നതിന് മുമ്പ് ഇന്ത്യ ജയിക്കുകയും ചെയ്തു.