കാര്‍ഡിഫ്: 137 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം മറി കടന്ന് ന്യൂസിലന്‍ഡ്.10 വിക്കറ്റിനാണ് കിവികളുടെ വിജയം. ഓപ്പണര്‍മാരായ മാര്ട്ടിന് ഗുപ്റ്റിലും കോളിന് മണ്‍റോയും അര്‍ധ സെഞ്ചുറിയോടെ പുറത്താകാതെ നിന്നു. 16.1 ഓവറിലാണ് ന്യൂസിലന്‍ഡ് വിജയ ലക്ഷ്യം മറി കടന്നത്.
ഗുപ്റ്റിലാണ് ടോപ്പ് സ്കോറര്‍. ഗുപ്റ്റില്‍ 51 പന്തില്‍ 73 റണ്‍സ് നേടി. ഇതില്‍ രണ്ട് സിക്സും എട്ട് ഫോറും ഉള്‍പ്പെടും. മണ്‍റോ 58 റണ്‍സാണ് നേടിയത്. ആറ് ഫോറുകള്‍ അടിച്ച മണ്‍റോ ഒരു സിക്സും പറത്തി. അനായാസമായിരുന്നു ന്യൂസിലന്‍ഡിന്റെ വിജയം. ഇതോടെ ആദ്യ മത്സരത്തില്‍ തന്നെ ന്യൂസിലന്‍ഡിന് ആധികാരികമായ വിജയം സ്വന്തമാക്കാനായി. ശ്രീലങ്കയ്ക്ക് അടുത്ത മത്സരത്തില്‍ ജയത്തിലേക്ക് തിരികെ വരേണ്ടത് ഏറെ നിര്‍ണായകമായിരിക്കുകയാണ്.
Read More: ‘ഭാഗ്യത്തിന്റെ കരുണ’; ബോള്‍ട്ടിന്റെ പന്തില്‍ കരുണരത്നെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ശ്രീലങ്കയെ 136 എന്ന ചെറിയ സ്കോറില്‍ ഒതുക്കിയ ബോളര്‍മാരാണ് ന്യൂസിലന്‍ഡിന്റെ യഥാര്‍ത്ഥ വിജയ ശില്‍പ്പികള്‍. നായകന് ദിമുത്ത് കരുണരത്നെ മാത്രമാണ് ലങ്കന്‍ നിരയില്‍ ചെറുത്തു നിന്നത്. മുന്‍ നിര ബാറ്റ്സ്മാന്മാരെല്ലാം കാഴ്ച്ചക്കാരായി മടങ്ങിയ മത്സരം ശ്രീലങ്കയുടെ അവസാനിക്കാത്ത ദുരവസ്ഥ വെളിവാക്കുന്നതായിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ കരുണരത്നെയാണ് ലങ്കയുടെ ടോപ്പ് സ്കോറര്‍. നാല് ഫോറുകളടക്കം 84 പന്തില്‍ 52 റണ്‍സാണ് കരുണരത്നെ നേടിയത്. കരുണരത്നെയുടെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ലങ്കന്‍ ബാറ്റ്സ്മാന്മാര് കാഴ്ച്ചക്കാര്‍ മാത്രമായിരുന്നു ഇന്ന്. കരുണരത്നെ പുറത്താകാതെ നിന്നു.
ഓപ്പണര്‍ തിരില്മാനെയെ രണ്ടാം പന്തില്‍ തന്നെ പുറത്താക്കി മാറ്റ് ഹെന്റി ലങ്കയ്ക്ക് വരാനിരിക്കുന്ന തകർച്ചയുടെ സൂചന നല്കി. പിന്നീട് കുസാല്‍ പെരേരയും കരുണരത്നെയും ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്ന്നാന് ശ്രമം നടത്തിയെങ്കിലും 29 റണ്‍സുമായി കുസാല്‍ പെരേര പുറത്തായി. ഇത്തവണയും വില്ലനായി അവതരിച്ചത് ഹെന്റിറിയാണ്. തൊട്ടു പിന്നാലെ കുസാല്‍ മെന്‍ഡിസിനെയും ഹെന്റി മടക്കി അയച്ചു. മെന്‍ഡിസിന് അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചിരുന്നില്ല.
Also Read: ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നേല്‍! ഷെഹ്സാദിനെ ഭാഗ്യവും കാത്തില്ല, റീപ്ലേയില്‍ കണ്ടത്
പിന്നാലെ വന്നവരൊക്കെ വന്നതിനേക്കാള്‍ വേഗത്തില്‍ മടങ്ങുന്നതാണ് കണ്ടത്. ധനഞ്ജയ ഡിസില്‍വ നാല് റണ്‍സും എയ്ഞ്ചലോ മാത്യൂസ് റണ്ണൊന്നും എടുക്കാതേയും മടങ്ങി. ശ്രീലങ്ക വലിയ ദുരന്തം മുന്നില്‍ കണ്ടു. പക്ഷെ തിസര പെരേരയെ കൂട്ടുപിടിച്ച് കരുണരത്നെ വീണ്ടും രക്ഷാദൗത്യം ഏറ്റെടുത്തു. പെരേര രണ്ട് സിക്സടക്കം 27 റണ്‍സാണെടുത്തത്. പെരേരയെ സാന്റ്നര്‍ പുറത്താക്കിയതോടെ കളി ലങ്ക പൂര്‍ണമായും കൈവിട്ടു. ശേഷം വന്ന ഉദാന പൂജ്യത്തിനും ലക്മന്‍ ഏഴ് റണ്‍സിനും പുറത്തായി. ഒരു റണ്‍സ് മാത്രമെടുത്ത മലിംഗയെ പുറത്താക്കി ഫെര്ഗൂസന് അവസാന ആണിയും അടിച്ചു.
പ്രധാന പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ പ്രകടനം പ്രതീക്ഷിച്ചെത്തിയവര്‍ക്ക് ഇന്ന് വിരുന്നൊരുക്കിയത് മാറ്റ് ഹെന്റിയും ഫെര്‍ഗൂസനുമാണ്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബോള്‍ട്ടും നീഷമും ഗ്രാന്റ്ഹോമും സാന്റ്നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.