/indian-express-malayalam/media/media_files/uploads/2019/07/warner.jpg)
ലോകകപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് പ്രാഥമിക റൗണ്ട് അവസാനിപ്പിക്കാമെന്ന ഓസ്ട്രേലിയൻ മോഹങ്ങൾക്ക് തടയിട്ട് പ്രോട്ടീസുകൾ. പത്ത് റൺസിനാണ് ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 326 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയൻ ഇന്നിങ്സ് 315 റൺസിൽ അവസാനിച്ചു.
മികച്ച വിജയലക്ഷ്യം ആയിരുന്നിട്ടും തുടക്കത്തിൽ തന്നെ നായകനെ നഷ്ടപ്പെട്ടിട്ടും ജയിക്കാമെന്ന പ്രതീക്ഷയോടെയാണ് ഓസിസ് ബാറ്റ് വീശിയത്. ടീം സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് ആരോൺ ഫിഞ്ചും 33ൽ എത്തിയപ്പോൾ സ്റ്റീവ് സ്മിത്തും പുറത്തായി. മാർക്കസ് സ്റ്റോയിനിസിനെ റൺഔട്ടാക്കി റബഡ വീണ്ടും ദക്ഷിണാഫ്രിക്കക്ക് മേൽകൈ നൽകി. ഉസ്മാൻ ക്വാജയും ഗ്ലെൻ മാക്സ്‌വെല്ലും അതിവേഗം മടങ്ങിയപ്പോൾ ഓസ്ട്രേലിയ തകർച്ച മുന്നിൽ കണ്ടു.
എന്നാൽ ഒരു വശത്ത് വിക്കറ്റുകൾ ഒന്നൊന്നായി കൊഴിഞ്ഞ് വീഴുമ്പോഴും ക്രീസിൽ നിലയുറപ്പിച്ച വാർണർ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അലക്സ് ക്യാരിയെ കൂട്ടുപിടിച്ച് വാർണറുടെ പോരാട്ടം ഓസ്ട്രേലിയൻ സ്കോർ ഉയർത്തി. വാർണർ സെഞ്ചുറിയും അലക്സ് ക്യാരി അർധസെഞ്ചുറിയും തികയ്ക്കുകയും ചെയ്തു. എന്നാൽ വിജയലക്ഷ്യം പൂർത്തിയാക്കാതെ ഇരുവരും പുറത്തായതോടെ ഓസ്ട്രേലിയ വീണ്ടും സമ്മർദ്ദത്തിലായി. 117 പന്തിൽ നിന്ന് 122 റൺസാണ് വാർണർ സ്വന്തമാക്കിയത്. 69 പന്തിൽ 85 റൺസായിരുന്നു അലക്സ് ക്യാരിയുടെ സമ്പാദ്യം.
വാലറ്റത്തെ കഗിസോ റബാഡ എറിഞ്ഞിട്ടതോടെ ദക്ഷിണാഫ്രിക്കക്ക് പത്ത് റൺസ് ജയം. ഓസ്ട്രേലിയക്ക് ടൂർണമെന്റിലെ രണ്ടാം തോൽവിയും. നേരത്തെ സെമി ഉറപ്പിച്ച ഓസ്ട്രേലിയ രണ്ടാം സ്ഥാനത്ത് പ്രാഥമിക റൗണ്ട് അവസാനിപ്പിക്കുകയും ചെയ്തു.
നേരത്തെ നായകന്‍ ഡുപ്ലെസിസിന്റെ സെഞ്ചുറിയുടേയും വാന്‍ ഡെര്‍ ഡസന്റെ അര്‍ധ സെഞ്ചുറിയുടേയും കരുത്തിലാണ് ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക 325 റണ്‍സ് നേടിയത്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലെത്തിയത്.
ഓപ്പണര്‍മാരായ മര്‍ക്രം 34 റണ്‍സും ഡികോക്ക് 52 റണ്‍സുമെടുത്ത് മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. പിന്നീട് വന്ന ഡുപ്ലെസിസും വാന്‍ ഡെര്‍ ഡസനും തകര്‍ത്താടിയതോടെ ദക്ഷിണാഫ്രിക്ക കുതിച്ചു.
ഏഴ് ഫോറും രണ്ട് സിക്‌സുമടക്കം 94 പന്തില്‍ 100 റണ്‍സെടുത്താണ് ഡുപ്ലെസിസ് മടങ്ങിയത്. ഡസെന്‍ സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെയാണ് വീണത്. നാല് സിക്‌സും അത്ര തന്നെ ഫോറും താരം നേടി. പിന്നീട് വന്നവരാരും അധിക നേരം ക്രീസില്‍ നിന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us