കരിയറിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കി യുവന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റാന്യോ റൊണാൾഡോ. ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. ആകെ ഗോള്‍ നേട്ടത്തില്‍ പെലെയുടെ 757 ഗോളുകളാണ് റൊണാള്‍ഡോ മറികടന്നത്. റൊണാൾഡോയുടെ ഗോൾ വേട്ട 758 ൽ എത്തി. സെറി എയില്‍ ഇന്നലെ ഉഡിനീസിനെതിരെയാണ് റൊണാള്‍ഡോ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ റൊണാൾഡോ ഇരട്ട ഗോൾ നേടി. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോളുകളാണ് റൊണാൾഡോ നേടിയത്. യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിക്കുകയും ചെയ്തു.
നേരത്തെ, പെലെയുടെ മറ്റൊരു റെക്കോർഡ് അർജന്റീന താരം ലയണൽ മെസി മറികടന്നിരുന്നു. ഒരു ക്ലബിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡാണ് പെലെയെ മറികടന്ന് മെസി കഴിഞ്ഞ മാസം സ്വന്തമാക്കിയത്. ബാഴ്‌സലോണയ്‌ക്ക് വേണ്ടി മെസി 644 ഗോൾ നേടി. ലാ ലിഗയിൽ റയൽ വല്ലാഡോലിഡിനെതിരെയായിരുന്നു മെസിയുടെ റെക്കോർഡ് നേട്ടം. സാന്റോസിന് വേണ്ടിയാണ് പെലെ 643 ഗോളുകൾ നേടിയിട്ടുള്ളത്. 665 മത്സരങ്ങളിൽ നിന്നായിരുന്നു പെലെ ഈ റെക്കോർഡ് സ്വന്തമാക്കിയത്. അതേസമയം, മെസി 749 മത്സരങ്ങളിൽ നിന്നാണ് 644 ഗോളുകൾ നേടിയത്.