ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ക്ഷമയുടെ മൂർത്തീഭാവമായിരുന്നു ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. കളി കൈവിട്ടു പോകുമെന്ന് മനസിലാക്കിയ ഓസീസ് പേസർമാർ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ എറിഞ്ഞിടാൻ നോക്കിയെന്ന് വേണം അക്ഷരാർത്ഥത്തിൽ പറയാൻ. അതിൽ ഏറ്റവും കൂടുതൽ വേദന സഹിക്കേണ്ടിവന്നത് പൂജാരയ്ക്ക് തന്നെ. 11 തവണയാണ് പൂജാരയുടെ ശരീരത്തിൽ പന്ത് കൊണ്ടത്. ഇതുകൊണ്ടൊന്നും തോൽവി സമ്മതിക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. ഒരറ്റത്ത് പാറ പോലെ ഉറച്ചുനിന്ന പൂജാര എതിർവശത്തുള്ള ബാറ്റ്സ്മാൻമാരുടെ സമ്മർദം കുറയ്ക്കുകയും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ അഞ്ചാം ദിനം താൻ നേരിട്ട പന്തുകളെ കുറിച്ചും കടന്നുപോയ സാഹചര്യങ്ങളെ കുറിച്ചും പൂജാര തന്നെ തുറന്നുപറയുകയാണ്. വീട്ടിൽ എല്ലാവരും ഏറെ വേദനയോടെയാണ് ഈ മത്സരം കണ്ടതെന്ന് പൂജാര പറയുന്നു. തന്റെ ശരീരത്തിൽ പന്ത് കൊള്ളുമ്പോൾ വീട്ടുകാരുടെ പ്രതികരണം എങ്ങനെയായിരുന്നു എന്നും പൂജാര പങ്കുവയ്ക്കുന്നു.
പന്ത് ശരീരത്തിൽ തട്ടി വേദനയാൽ പുളയുമ്പോൾ തന്റെ രണ്ട് വയസ്സുള്ള മകളുടെ കണ്ണുകൾ ഭാര്യ പൊത്തിപിടിക്കുകയായിരുന്നു എന്ന് പൂജാര പറഞ്ഞു. “അച്ഛൻ വീട്ടിൽ എത്തുമ്പോൾ ഏറുകൊണ്ട സ്ഥലത്തെല്ലാം ഞാൻ ഉമ്മ നൽകും, അച്ഛന്റെ വേദന മാറും,” പൂജാരയുടെ രണ്ട് വയസ്സുള്ള മകൾ അദിതി പറഞ്ഞു.
Read Also: ഒടുവിൽ ഐസിസിയും സമ്മതിച്ചു, പന്ത് സ്പൈഡർമാൻ തന്നെ
മത്സരത്തിനിടെ കെെ വിരലിൽ പന്ത് കൊണ്ടത് പൂജാരയ്ക്ക് ഇപ്പോഴും മറക്കാൻ സാധിക്കുന്നില്ല. വിരലിൽ നീരുണ്ട്. രാത്രി തനിക്ക് നന്നായി ഉറങ്ങാൻ സാധിക്കുന്നില്ല എന്ന് പൂജാര പറയുന്നു. വിരലിന് നല്ല വേദനയുണ്ട്. തോൾ വേദനയുണ്ട്. ഉറങ്ങുമ്പോൾ തിരിഞ്ഞോ മറിഞ്ഞോ കിടക്കാൻ സാധിക്കുന്നില്ല. എന്നാൽ, ഈ വേദനകൾക്കെല്ലാം ഇടയിലും ടീമിനെ വിജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ സാധിച്ചതിൽ താൻ ഏറെ സന്തുഷ്ടനാണെന്ന് പൂജാര പറയുന്നു.
മകൾ വീഴുമ്പോഴും അവൾക്ക് വേദനയുണ്ടെന്ന് പറയുമ്പോഴും ഞാൻ ഉമ്മ നൽകുകയാണ് ചെയ്യുന്നത്. അതുകൊണ്ട് എനിക്ക് പരുക്കേറ്റ സ്ഥലങ്ങളിൽ ഉമ്മ നൽകിയാൽ വേദന മാറുമെന്നാണ് അവൾ വിചാരിച്ചിരിക്കുന്നതെന്നും പൂജാര പറഞ്ഞു.
ബ്രിസ്ബെയ്ൻ ടെസ്റ്റിൽ 211 പന്തുകൾ നേരിട്ട പൂജാര 56 റൺസെടുത്താണ് പുറത്തായത്. സ്റ്റാർക്, കമ്മിൻസ്, ഹെയ്സൽവുഡ് തുടങ്ങിയ പേസർമാരുടെ 11 ഓളം പന്തുകളാണ് പലപ്പോഴായി പൂജാരയുടെ ശരീരത്തിൽ കൊണ്ടത്. ഓസീസിന്റെ വേഗതയേറിയ ഷോർട്ട് ബോളുകളെയെല്ലാം അസാമാന്യ പോരാട്ടവീര്യത്തോടെയാണ് പൂജാര നേരിട്ടത്. ഒരറ്റത്ത് പൂജാര നിലയുറപ്പിച്ചതോടെ മറുവശത്തുള്ള ബാറ്റ്സ്മാന് സ്കോറിങ്ങിന്റെ വേഗത കൂട്ടാൻ അവസരം ലഭിച്ചു. ഇതാണ് ഇന്ത്യയുടെ വിജയത്തിലേക്ക് നയിച്ചത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook