/indian-express-malayalam/media/media_files/uploads/2021/11/just-one-innings-away-from-gaining-back-the-form-pujara-backs-rahane-585128-FI.jpg)
ഫയൽ ചിത്രം
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുമ്പോള്‍ സെലക്ടര്‍മാര്‍ ഉറ്റുനോക്കുന്ന ഒരു താരം ചേതേശ്വര്‍ പൂജാരയായിരിക്കും. മധ്യനിരയിലെ കരുത്തായിരുന്ന പൂജാര കുറച്ച് കാലമായി ഫോമിലല്ല. 40 ഇന്നിങ്സുകളായി പൂജാരയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ട്. അര്‍ധ സെഞ്ചുറി പോലും സ്ഥിരതയോടെ കണ്ടെത്താന്‍ കഴിയുന്നില്ല.
ക്രീസിലെത്തി വൈകാതെ തന്നെ പവലിയനിലേക്ക് താരം മടങ്ങുന്നുവെന്നതും ടീമിന് തിരിച്ചടിയാണ്. പരുക്കിനെ തുടര്‍ന്ന് ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത് ശര്‍മ പുറത്താക്കപ്പെട്ടു. അതുകൊണ്ട് തന്നെ പൂജാരയുടെ ഉത്തരവാദിത്വങ്ങള്‍ ഏറെയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഫോം വീണ്ടെടുത്ത് തിരിച്ചു വരവ് നടത്തുക മാത്രമായിരിക്കും പൂജാരയുടെ ലക്ഷ്യം.
ആദ്യ ഇലവനില്‍ ഇടം നേടുമെങ്കിലും താരത്തിന് മുകളില്‍ സമ്മര്‍ദം ഏറെയായിരിക്കുമെന്നാണ് മുന്‍താരം പ്രവീണ്‍ അമ്രെ പറയുന്നത്. ഇന്ത്യക്കായി നല്‍കിയ മികച്ച പ്രകടനം ആവര്‍ത്തിക്കണമെന്നും ടീം മാനേജ്മെന്റ് താരത്തിന് ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് പ്രവീണ്‍ അമ്രെ പറയുന്നത്.
"ടീം മാനേജ്മെന്റില്‍ നിന്ന് പൂജാരയ്ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. 6589 റണ്‍സാണ് പൂജാര ടെസ്റ്റില്‍ ഇതുവരെ നേടിയത്. സ്വന്തമാക്കിയതെല്ലാം കഠിനാധ്വാനം കൊണ്ട് മാത്രമാണ്. ഇന്ത്യയെ പലപ്പോഴും വിജയത്തിലെത്തിച്ചു. അദ്ദേഹത്തിന് പരിചയസമ്പത്തുണ്ട്. ഇന്ത്യക്ക് ആവശ്യമായ സമയത്ത് റണ്‍സ് നേടി. അത് അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല," അമ്രെ ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പൂജാരയ്ക്ക് പുറമെ മുതിര്‍ന്ന താരമായ അജിങ്ക്യ രഹാനെയും മോശം ഫോമിനോട് പൊരുതുകയാണെന്ന് അദ്ദേഹം പറഞ്ഞു. "എപ്പോള്‍ വേണമെങ്കിലും ഫോമിലേക്ക് തിരിച്ചെത്താന്‍ അവര്‍ക്ക് കഴിയും. പക്ഷെ ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇരുവര്‍ക്കും കടുത്ത മത്സരമാണ് നല്‍കുന്നത്," പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.
Also Read: കോഹ്‌ലി-ബിസിസിഐ വിവാദം ഇതിലും നന്നായി കൈകാര്യം ചെയ്യാമായിരുന്നു: രവി ശാസ്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.