കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ടീം സെലക്ഷനിൽ സിഇഒയും ഇടപപെടാറുണ്ടെന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പരാമർശം വിവാദത്തിൽ. ഇന്നലെ മുംബൈക്കെതിരായ മത്സരത്തിന് ശേഷം നടന്ന പോസ്റ്റ് മാച്ച് പ്രെസെന്റേഷനിലാണ് ശ്രേയസ് ഇക്കാര്യം പറഞ്ഞത്.
മുംബൈക്കെതിരായ മത്സരത്തിൽ 52 റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. ജയത്തോടെ കൊൽക്കത്ത തങ്ങളുടെ പ്ലേഓഫ് സാധ്യതകൾ സജീവമാക്കി. സീസണിൽ ഇതുവരെ അഞ്ചിലധികം തവണ ഓപ്പണിങ് കോമ്പിനേഷൻ മാറ്റി പരീക്ഷിച്ച കൊൽക്കത്ത അഞ്ച് മാറ്റങ്ങളുമായാണ് ഇന്നലത്തെ മത്സരത്തിനിറങ്ങിയത്. മത്സരശേഷം ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് സിഇഓയും ടീം സെലക്ഷനിൽ ഇടപെടുന്നുണ്ട് എന്ന വെളിപ്പെടുത്തൽ ശ്രേയസ് നടത്തിയത്.
“”അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, ഐപിഎൽ കളിയ്ക്കാൻ ആരംഭിച്ചപ്പോൾ ഞാനും ഈ സഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഞങ്ങൾ പരിശീലകരുമായി ചർച്ച ചെയ്യും, സിഇഓയും ടീം സെലക്ഷനിൽ ഉണ്ടാവാറുണ്ട്. ഒരാൾ കളിക്കുന്നില്ലെങ്കിൽ ബ്രെണ്ടൻ മക്കല്ലം അവരുടെ അടുത്ത് പോയി അത് പറയും. അവർ എല്ലാം തീരുമാനം എടുക്കുന്നതിൽ പൂർണ്ണസഹകരണമാണ്.” ശ്രേയസ് പറഞ്ഞു.
അധികാര കേന്ദ്രം ആരാണ്? ശ്രേയസിന് സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ? പരിശീലകർക്ക് ആവശ്യമായ സ്വാതന്ത്ര്യമുണ്ടോ? ടീം സെലക്ഷൻ തികച്ചും ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യമായിരിക്കെ അതിൽ ക്രിക്കറ്റുമായി ബന്ധമില്ലാത്തവർ ഇടപെടുമ്പോൾ അത് ക്യാപ്റ്റന്റേയും പരിശീലകന്റെയും അധികാരത്തെ ദുർബലപ്പെടുത്തിലെ തുടങ്ങിയ ചോദ്യങ്ങളാണ് ശ്രേയസിന്റെ വെളിപ്പെടുത്തലിന്മേൽ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്.
Also Read: സ്പിന്നിനെ നേരിട്ട് വിജയിക്കാൻ പഠിപ്പിച്ചത് ധോണി; നന്ദി അറിയിച്ച് കോൺവേ