ഇന്ത്യൻ ടീമിന്റെ തിരഞ്ഞെടുപ്പിൽ ക്യാപ്റ്റനും പരിശീലകനും അഭിപ്രായമുണ്ടായിരിക്കണമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ടീം സെലക്ഷൻ സമയത്ത് വിവരങ്ങൾ നൽകുന്നതിന് ക്യാപ്റ്റൻ ഉണ്ടാവുമെങ്കിലും അന്തിമ തീരുമാനം എടുക്കുന്നത് അഞ്ചംഗ സെലക്ഷൻ കമ്മിറ്റി ആയിരിക്കും. ടീമിന്റെ പരിശീലകന് ഇതിൽ യാതൊരു പങ്കും ഉണ്ടാവാറില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ശാസ്ത്രിയുടെ പരാമർശം.
“ടീം തിരഞ്ഞെടുപ്പിൽ ക്യാപ്റ്റനും പരിശീലകനും അഭിപ്രായം പറയേണ്ടത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഇനി അങ്ങോട്ട് പോകുമ്പോൾ ഇരുവരും ഔദ്യോഗികമായി അഭിപ്രായം പറയണമെന്ന് ഞാൻ കരുതുന്നു. പ്രത്യേകിച്ച് എന്നെപ്പോലെയോ രാഹുലിനെ (ദ്രാവിഡ്) പോലെയോ അനുഭവസമ്പത്ത് ഉള്ളവരാണെങ്കിൽ,” ശാസ്ത്രി സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
Also Read: ‘കോഹ്ലിയുടെ ശക്തി തന്നെയാണ് ബലഹീനതയും’; ബാറ്റിങ് പരിശീലകൻ പറയുന്നു
ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടീമിന്റെ സെലക്ഷൻ പാനലിൽ മുഖ്യ പരിശീലകനും ഭാഗമായിരിക്കും. ക്യാപ്റ്റന് സെലക്ടർമാരുടെ മാനസികാവസ്ഥ എന്താണെന്ന് കാണാൻ കഴിയണമെന്നാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടറും മുൻ മുംബൈ ക്യാപ്റ്റനുമായ ശാസ്ത്രി പറയുന്നത്.
“അതൊരു മീറ്റിങ്ങിൽ സംഭവിക്കണം, ഫോണിലോ പുറത്തോ അല്ല, ക്യാപ്റ്റൻ അവിടെയുള്ളപ്പോൾ തന്നെ, അതുവഴി അദ്ദേഹത്തിന് സെലക്ടർമാരുടെ മാനസികാവസ്ഥ കാണാൻ കഴിയും.” എല്ലാ പ്രധാനപ്പെട്ട ആളുകളുമുള്ള ചർച്ചയിൽ പരിശീലകനും ഉണ്ടാവണമെന്ന് ശാസ്ത്രി പറഞ്ഞു.
കഴിഞ്ഞ ന്യൂസിലൻഡ് പരമ്പരയിലാണ് ഇതിഹാസ താരം രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക ചുമതലയേറ്റടുത്തത്. രവി ശാസ്ത്രിയുടെ പിൻഗാമിയായിട്ടാണ് ദ്രാവിഡ് എത്തിയത്.