ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾ സെമിയിൽ. വനിതാ വിഭാഗത്തിൽ പി.വി.സിന്ധുവും പുരുഷ വിഭാഗത്തിൽ സായ് പ്രണീതുമാണ് സെമി ഉറപ്പിച്ചത്. ലോക രണ്ടാം റാങ്കുകാരിയായ ചൈനീസ് തായ് പേയിയുടെ തായ് സൂ യിങ്ങിനെ കീഴടക്കിയാണ് സിന്ധു സെമി ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ:12-21, 23-21, 21-19. പുരുഷ വിഭാഗത്തിൽ ഇന്തോനേഷ്യയുടെ ജോനാദ്ദൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സായ് പ്രണീത് സെമി ഉറപ്പിച്ചത്.
വാശിയേറിയ പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് സിന്ധു മത്സരം തിരികെ പിടിച്ചത്. ആദ്യ സെറ്റ് ഒമ്പത് പോയിന്റ് വ്യത്യാസത്തിലാണ് സിന്ധു നഷ്ടപ്പെടുത്തിയത്. രണ്ടാം സെറ്റിൽ ആദ്യ രണ്ട് പോയിന്റ് സ്വന്തമാക്കിയത് സിന്ധുവായിരുന്നു. എന്നാൽ തായ് സൂ യിങ് അതിവേഗം ഒപ്പമെത്തി. 8-5ന്റെ ലീഡുമായി ചൈനീസ് തായ് പേ താരം മുന്നിലെത്തി. എന്നാൽ വിട്ടുകൊടുക്കാൻ സിന്ധു തയ്യാറാകാതെ വന്നതോടെ ഗെയിം പോയിന്റ് ആരും സ്വന്തമാക്കാതെ വന്നതോടെ രണ്ടാം സെറ്റ് നീണ്ടു. ഒടുവിൽ രണ്ടാം സെറ്റ് നേടി സിന്ധു മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിലും എതിരാളി ശക്തമായ വെല്ലുവിളി ഉയർത്തിയെങ്കിലും അന്തിമ ജയം സിന്ധുവിനൊപ്പമായിരുന്നു.
ഇന്തോനേഷ്യൻ താരത്തിനെ ആദ്യ സെറ്റിൽ അനായാസം കീഴടക്കിയ സായ് പ്രണീതിന് രണ്ടാം സെറ്റിൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ആദ്യ സെറ്റ് 21-14നായിരുന്നു സായ് പ്രണീത് സ്വന്തമാക്കിയത്. രണ്ടാം സെറ്റ് വിട്ടുകൊടുക്കാൻ ഇരുവരും തയ്യാറാകതെ വന്നതോടെ സെറ്റ് നീണ്ടുപോയി. ഒടുവിൽ 24-22ന് സായ് പ്രണീത് സെറ്റ് സ്വന്തമാക്കി.