മുംബൈ: അർജുന അവാർഡിന് നാല് ക്രിക്കറ്റ് താരങ്ങളുടെ പേര് ശുപാർശ ചെയ്ത് ബിസിസിഐ. മൂന്ന് പുരുഷ താരങ്ങളെയും ഒരു വനിത താരത്തിനെയുമാണ് അർജുന അവാർഡിന് വേണ്ടി ബിസിസിഐയുടെ അഡ്മിനിസ്ട്രേറ്റിവ് ബോഡി ശുപാർശ ചെയ്തിരിക്കുന്നത് പൂനം യാദവാണ് പട്ടികയിലെ ഏക വനിത താരം. പേസർമാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവർക്ക് പുറമെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ബിസിസിഐ നൽകിയ അന്തിമ പട്ടികയിൽ ഇടംപിടിച്ചു.
കഴിഞ്ഞ നാല് വർഷം കായിക രംഗത്ത് സ്ഥിരത പുലർത്തണം എന്നതാണ് അർജുന അവാർഡിനുള്ള പ്രധാന മാനദണ്ഡം. കായിക രംഗത്തെ മികവിന് പുറമെ നേതൃപാഠവവും, അച്ചടക്കവുമെല്ലാം അർജുന അവാർഡിനുള്ള മാനദണ്ഡങ്ങളാണ്.
ഇതുവരെ 53 ക്രിക്കറ്റ് താരങ്ങളെയാണ് രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരിക്കുന്നത്. 1961ൽ സലീം ദുരാനിയാണ് അർജുന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ. 2018ൽ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയാണ് ഏറ്റവും ഒടുവിൽ അർജുന അവാർഡ് നേടിയത്.