/indian-express-malayalam/media/media_files/uploads/2019/08/Ravi-Shastri.jpg)
പന്തിനെതിരെയും ടീം മാനേജ്മെന്റിനെതിരെയും ഉയർന്ന വിമശനങ്ങൾക്കും മറുപടിയുമായി മുഖ്യ പരിശീലകൻ രവി ശാസ്ത്രി. കളിക്കാർ നിറം മങ്ങുമ്പോൾ അവർക്കു പിന്തുണ നൽകാനാണു താനുള്ളതെന്നു രവി ശാസ്ത്രി പറഞ്ഞു. ഋഷഭ് പന്ത് വളരെ പ്രത്യേകതയുള്ള താരമാണെന്നും ടീം മാനേജ്മെന്റ് അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകും. തബല വായിക്കാനല്ല താൻ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഇരിക്കുന്നതെന്നും രവി ശാസ്ത്രി പറഞ്ഞു.
പന്തിനെ വിമർശിച്ച പരിശീലകൻ ശാസ്ത്രിയെ കുറ്റപ്പെടുത്തി മുന്‍ താരങ്ങളായ ഗൗതം ഗംഭീറും യുവരാജ് സിങ്ങും രംഗത്തെത്തിയിരുന്നു. താരത്തെ കൈയൊഴിയുന്നതിനു പകരം സംസാരിച്ച് ആത്മവിശ്വാസം പകരുകയാണു പരിശീലകന്‍ ചെയ്യേണ്ടതെന്നായിരുന്നു ഗംഭീറും യുവരാജും പറഞ്ഞത്. ഇതിനു പിന്നാലെയാണു ശാസ്ത്രിയുടെ പ്രതികരണം.
"ലോകോത്തര താരമാണു ഋഷഭ് പന്ത്. അക്രമണകാരിയും മാച്ച് വിന്നറുമാണ്. പന്തിനു വേണ്ട പിന്തുണ നൽകും. ടീമില്‍ താരത്തിനു കൃത്യമായ ഇടമുണ്ട്. ഏകദിനത്തിലും ട്വന്റി-20യിലും ഋഷഭിനെപ്പോലെ അധികം താരങ്ങളെ നമുക്കു കാണാനാകില്ല. ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ടീം മാനേജ്‌മെന്റിന്റെ സമ്പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ട്," രവി ശാസ്ത്രി പറഞ്ഞു.
ഋഷഭ് പന്തിനു കൂടുതല്‍ സമയം നല്‍കണമെന്നും അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും യുവരാജ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പന്തിനെ മനസ്സിലാക്കാന്‍ സാധിക്കണം. അദ്ദേഹവുമായി ആരെങ്കിലും തുറന്നു സംസാരിക്കണം. മഹേന്ദ്രസിങ് ധോണിയുമായി പന്തിനെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും യുവരാജ് പറഞ്ഞു.
ഋഷഭ് പന്തിനെതിരെ മുതിർന്ന താരങ്ങളും പരിശീലകൻ രവി ശാസ്ത്രിയും രൂക്ഷമായ വിമർശനങ്ങളുന്നയിച്ചിരുന്നു. മികച്ച പ്രകടനം കാഴ്‌ചവച്ചില്ലെങ്കിൽ പന്തിനു പകരം മറ്റൊരാളെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നു രവി ശാസ്ത്രി പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിൽ പന്തിനു മികച്ച പ്രകടനം നടത്താൽ സാധിച്ചില്ല. ഇതും വിമർശനങ്ങൾക്ക് ആക്കം കൂട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.