/indian-express-malayalam/media/media_files/uploads/2018/05/virat-asgar.jpg)
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കഴിവ് തെളിയിച്ച അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റിലും മികവ് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജൂണ്‍ മൂന്നിന് ബെംഗളൂരുവില്‍ ഇന്ത്യയ്‌ക്കെതിരെയായിരിക്കും അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മൽസരം.
എന്നാല്‍ അഫ്ഗാന്‍ നേരിടുന്ന നായകന്‍ വിരാട് കോഹ്‌ലിയില്ലാത്ത ഇന്ത്യയെ ആയിരിക്കും. അഫ്ഗാനെതിരായ ടെസ്റ്റിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിനായി ഇംഗ്ലീഷ് കൗണ്ടി കളിക്കാന്‍ പോകുന്നതിനാലാണ് വിരാട് ടെസ്റ്റില്‍ നിന്നും പിന്മാറിയത്. പക്ഷെ വിരാട് ഇല്ലെങ്കിലും ഇന്ത്യന്‍ ടീം കരുത്തരാണെന്ന് അഫ്ഗാന്‍ നായകന്‍ അസ്ഗര്‍ സ്റ്റാനിക്‌സായി പറയുന്നു.
വിരാടിന്റെ അഭാവത്തില്‍ അജിങ്ക്യ രഹാനെ ആയിരിക്കും ഇന്ത്യയെ നയിക്കുക. ചേതേശ്വര്‍ പൂജാര, മുരളി വിജയ്, അശ്വിന്‍, ജഡേജ തുടങ്ങിയ പ്രമുഖതാരങ്ങളെല്ലാം തന്നെ ടീമിലുണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീം വളരെ കരുത്തുള്ളതാണെന്ന് അസ്ഗര്‍ പറയുന്നു.
''എല്ലാ ഇന്ത്യന്‍ താരങ്ങളും മികച്ചവരാണ്. എല്ലാവരും വിരാട് കോഹ്‌ലിമാരാണ്. ഞങ്ങള്‍ വിരാടിനെതിരെയല്ല ഇന്ത്യന്‍ ടീമിനെതിരെയാണ് കളിക്കുന്നത് എന്നാണ് എന്റെ വിശ്വാസം,'' അസ്ഗര്‍ പറയുന്നു. അതേസമയം, അഫ്ഗാന്റെ താരങ്ങളും കഴിവുള്ളവര്‍ തന്നെയാണെന്നും മികച്ച സ്‌പിന്നര്‍മാരും തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരായ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രധാന ബോളറായ റാഷിദ് ഖാന്‍ ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്. റാഷിദ് ഐപിഎല്ലിലൂടെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ മനസിലാക്കുകയും മികവ് തെളിയിക്കുകയും ചെയ്തു കഴിഞ്ഞതുമാണ്. കഴിഞ്ഞ് മൂന്ന് നാല് കൊല്ലമായി തങ്ങളുടെ ബാറ്റ്‌സ്മാന്മാരും മികച്ച ഫോമിലാണെന്ന് അഫ്ഗാന്‍ നായകന്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us