ക്രിക്കറ്റ് ചരിത്രത്തിൽ ഏറെ ചർച്ചയായ ഒരു ഇന്നിങ്‌സ് പിറന്നിട്ട് 45 വർഷം പിന്നിട്ടു. ‘ലിറ്റിൽ മാസ്‌റ്റർ’ എന്നു വിളിപ്പേരുള്ള ഇന്ത്യയുടെ മുൻതാരം സുനിൽ ഗവാസ്‌കറിന്റെ കരിയറിലെ ഏറെ പരിതാപകരമായ ഏകദിന ഇന്നിങ്സ് ആയിരുന്നു അത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിനു തുടക്കംകുറിച്ചത് 1975 ജൂൺ ഏഴിനാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടിയത്. അന്ന് വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.
പുരുഷ ക്രിക്കറ്റിലെ ആദ്യ ഏകദിന ലോകകപ്പായിരുന്നു 1975 ജൂൺ ഏഴിനു ഇംഗ്ലണ്ടിൽ ആരംഭിച്ചത്. ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സിലായിരുന്നു ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ ഉദ്ഘാടനമത്സരം നടന്നത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്‌ടത്തിൽ 334 റൺസ് നേടി. 60 ഓവറായിരുന്നു അന്ന് ഏകദിന മത്സരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മത്സരം ഏകദിനമാണെന്ന് അപ്പാടെ മറന്നു. 60 ഓവർ ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയത് വെറും 132 റൺസ് മാത്രം. വെറും മൂന്ന് വിക്കറ്റ് മാത്രമാണ് ഇന്ത്യയ്‌ക്ക് നഷ‌്ടമായത്. വിക്കറ്റുകൾ ശേഷിക്കുമ്പോൾ പോലും വേഗത്തിൽ സ്‌കോർ ഉയർത്താൻ ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ ആരും തയ്യാറായില്ല. ഒരു ടെസ്റ്റ് മത്സരം കളിക്കുന്ന ലാഘവത്തോടെയാണ് ഇന്ത്യ അന്ന് ഏകദിനത്തിൽ ബാറ്റ് ചെയ്‌തത്. 1971-ല്‍ തുടങ്ങിയ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ 19-ാമത്തെ മാത്രം മത്സരമായിരുന്നു അത്.
Read Also: സച്ചിനെ 91 ൽ പുറത്താക്കിയതിനു പിന്നാലെ വധഭീഷണി; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് മുൻ പേസർ
ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ തോറ്റത് നാണക്കേടായി. എന്നാൽ, അതിലും നാണക്കേടായത് അന്നത്തെ ഓപ്പണർ ബാറ്റ്‌സ്‌മാനായ സുനിൽ ഗവാസ്‌കറിന്റെ ഇന്നിങ്‌സാണ്. 174 പന്തുകൾ നേരിട്ട ഗവാസ്‌കർ നേടിയത് വെറും 36 റൺസ് മാത്രമാണ്. ഒരു ഫോർ മാത്രമാണ് ഗവാസ്‌കറിനു കണ്ടെത്താനായത്. 60 ഓവർ കഴിയുമ്പോഴും ഗവാസ്‌കർ ഒരറ്റത്ത് പുറത്താകാതെ നിൽക്കുന്നുണ്ടായിരുന്നു. എസ്.വെങ്കട്ടരാഘവനാണ് ആ ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യയെ നയിച്ചത്. വെസ്റ്റ് ഇൻഡീസ് ആയിരുന്നു പ്രഥമ ലോകകപ്പിലെ കിരീടജേതാക്കൾ.
രണ്ട് തവണയാണ് ഇന്ത്യ ലോകകപ്പ് നേടിയത്. 1983 ലും 2011 ലും. 1983 ൽ കപിൽ ദേവും 2011 ൽ എം.എസ്.ധോണിയുമാണ് ഇന്ത്യയെ നയിച്ചത്. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടിയ ടീം ഓസ്‌ട്രേലിയയാണ്. കംഗാരുക്കൾ അഞ്ച് തവണയാണ് ലോകകപ്പിൽ മുത്തമിട്ടത്. അടുത്ത ലോകകപ്പ് 2023 ൽ ഇന്ത്യയിലാണ് നടക്കുക.