/indian-express-malayalam/media/media_files/uploads/2023/09/Mallu-Traveler.jpg)
വാർത്തയിൽ നിറയുന്ന മല്ലു ട്രാവലറിനെ അറിയാം
ബൈക്കിൽ ലോകം ചുറ്റി വ്ലോഗിലൂടെ വിവരങ്ങൾ പങ്കുവെച്ച് മലയാളികൾക്കിടയിൽ പ്രശസ്തനായ വ്യക്തിയാണ് മല്ലു ട്രാവലർ എന്ന ഷക്കീർ സുബാൻ. യൂട്യൂബിൽ 2.7 മില്യൻ സബ്സ്ക്രൈബെർമാരുള്ള മലയാളി വ്ലോഗറാണ് അദ്ദേഹം. കൊവിഡ് കാലത്ത് ക്വാറൻ്റൈനിൽ കഴിയവെ കേരളത്തിലെ ആരോഗ്യമേഖലയെ അഭിനന്ദിച്ച് മല്ലു ചെയ്ത വീഡിയോ അദ്ദേഹത്തെ ലോക പ്രശസ്തനാക്കി മാറ്റിയിരുന്നു.
അഭിമുഖത്തിന് വേണ്ടി ക്ഷണിച്ച് ഷക്കീർ സുബാൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി അറേബ്യൻ വനിതയുടെ പരാതി ശനിയാഴ്ചയാണ് വാർത്താ കോളങ്ങളിൽ നിറഞ്ഞത്. ആരോപണങ്ങൾ നൂറ് ശതമാനവും വ്യാജമാണെന്നാണ് സോഷ്യൽ മീഡിയയിലൂടെ ഷക്കീർ മറുപടി നൽകുന്നത്. "എന്റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100 ശതമാനം ഫേക്ക് ആണ്. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യം ഉള്ളവർക്ക് ആഘോഷമാക്കാനുള്ള അവസരം ആണിതെന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു," എന്നാണ് അദ്ദേഹം ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ആരാണ് മല്ലു ട്രാവലർ?
അഞ്ച് വർഷം മുമ്പ് ദുബായിലെ മുഹൈസ്‌നയിൽ ഒരു സൂപ്പർ മാർക്കറ്റിൽ 2000
ദിർഹം ശമ്പളത്തിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന യുവാവാണ് ഷക്കീർ സുബാൻ. 2018 അവസാനത്തോടെ നാട്ടിലേക്ക് മടങ്ങിയ ശേഷം ഒരു ട്രാവൽ വ്ലോഗറായി മാറി. കണ്ണൂരുകാരനായ ആ യുവാവിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന തീരുമാനമായിരുന്നു അത്. കേരളത്തിൽ നിന്ന് നേപ്പാളിലേക്കും സിംഗപ്പൂരിലേക്കും ഹിച്ച്ഹൈക്കിങ്, ബൈക്കിൽ ഗ്ലോബ്ട്രോട്രിങ് എന്നിവ ഉൾപ്പെടെയുള്ള ബജറ്റ് യാത്രാ വ്ലോഗുകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.
ഒരു യാത്രക്കാരനെന്ന നിലയിൽ തന്റെ വരിക്കാർക്ക് വിവിധ സ്ഥലങ്ങൾ, ആളുകൾ, അവരുടെ ആചാരങ്ങൾ, സംസ്കാരങ്ങൾ എന്നിവ പരിചയപ്പെടുത്തുകയും ഞാൻ സന്ദർശിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യമെന്നാണ് ഷാക്കിർ തന്റെ ഉദ്യമത്തെ വിവരിച്ചിട്ടുള്ളത്. കൊവിഡ് കാലത്താണ് മല്ലു ട്രാവലറുടെ ട്രാവൽ വ്ലോഗ് വീഡിയോകൾ കൂടുതൽ പ്രശസ്തമായത്.
വിവാദങ്ങളുടെ ഉറ്റ തോഴൻ
ഷക്കീർ സുബാൻ എന്ന യുവാവിന്റെ വ്യക്തി ജീവിതം നിരവധി വിവാദങ്ങൾ നിറഞ്ഞത് കൂടിയാണ്. പ്രശസ്തിക്കൊപ്പം തന്നെ അപവാദങ്ങളും വിമർശനങ്ങളുമേറ്റ് വാങ്ങിയാണ് അയാൾ മുന്നോട്ടു പോയിട്ടുള്ളത്. മല്ലു ട്രാവലറിൻ്റെ അവിഹിതങ്ങൾ എന്ന പേരിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മറ്റു സ്ത്രീകളുമയുള്ള തൻ്റെ ബന്ധത്തെപ്പറ്റിയും കുട്ടികളെ വളർത്തുന്ന രീതിയെപ്പറ്റിയും ഷക്കീർ സംസാരിക്കുന്നുണ്ട്. ചാനൽ അഭിമുഖങ്ങളിൽ തനിക്ക് നിരവധി ഗേൾ ഫ്രണ്ട്സ് ഉണ്ടെന്നും ജീവിതം ആസ്വദിക്കാനുള്ളതാണെന്നും വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട് അയാൾ. അതെല്ലാം തന്റെ ഭാര്യയ്ക്ക് അറിയാമെന്നും കൂടി വെളിപ്പെടുത്തി പുലിവാലും പിടിച്ചിട്ടുണ്ട്.
മീ ടൂ ഭയന്ന് കേരളത്തിലെ പെൺകുട്ടികളോട് ഐ ലവ് യൂ എന്ന് പറയാറില്ലെന്നും പുറത്തുള്ള രാജ്യങ്ങളിൽ ചെല്ലുമ്പോൾ അവിടുത്തെ പെൺകുട്ടികളോട് പറയാറുണ്ടെന്നും ഒരിക്കൽ ഷക്കീർ പറയുകയുണ്ടായി. ലൈംഗിക വിദ്യാഭ്യാസം ലഭിക്കേണ്ടത് അശ്ലീല പുസ്തകങ്ങളും പോൺ വീഡിയോകളും വഴിയാണെന്ന പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. സ്കൂളുകളിൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കണമെന്നും കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം വട്ടപ്പൂജ്യമാണെന്നും ഒരിക്കൽ മല്ലു പറഞ്ഞു. നാലാം ക്ലാസിലായ തന്റെ മകന് മലയാളം എഴുതാൻ അറിയില്ലെന്ന് വിമർശിച്ചുകൊണ്ടായിരുന്നു ഈ പ്രതികരണം.
ആഡംബര വാഹനങ്ങളോട് അതിയായ കമ്പം
എന്നും ആഡംബര വാഹനങ്ങളോട് കമ്പമുള്ള ആളാണ് ഷക്കീർ സുബാൻ. 30 ലക്ഷം രൂപയുടെ ഒരു ബിഎംഡബ്ല്യു ബൈക്ക് ഏകദേശം ഒരു മാസം മുമ്പാണ് മല്ലു വാങ്ങിയത്. ലക്ഷങ്ങൾ മുടക്കി ടൊയോട്ട ഫോർച്ച്യൂണർ കാർ മോഡിഫൈ ചെയ്ത് സ്വന്തം കുടുംബത്തിനൊപ്പം വേൾഡ് ട്രിപ്പ് നടത്തിയിട്ടുമുണ്ട്. എന്നും യാത്രകളെ പ്രണയിച്ച മല്ലു ട്രാവലറുടെ ആദ്യ കാല യാത്രകളൊക്കെ പണം ചെലവഴിക്കാതെ ഹിച്ച് ഹൈക്ക് ചെയ്തായിരുന്നു. സാഹസിക യാത്രകളെ അയാൾ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു.
2020 ജനുവരിയിൽ ടിവിഎസ് അപ്പാച്ചെ മോട്ടോർ സൈക്കിളിൽ ‘കേരളം ടു യൂറോപ്പ് സോളോ ബൈക്ക് റൈഡ്’ പര്യവേഷണത്തിന്റെ ഭാഗമായി ഷാക്കിർ രാജ്യങ്ങൾ ചുറ്റിക്കറങ്ങവെയാണ് കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. അടുത്തിടെ നടി മഞ്ജു വാര്യർക്കൊപ്പം ബൈക്ക് ട്രിപ്പ് നടത്തിയതും ശ്രദ്ധേയമായിരുന്നു. സെലിബ്രിറ്റി സ്റ്റാറ്റസുള്ള വ്ലോഗറായാണ് മല്ലു ട്രാവലർ അറിയപ്പെടുന്നത്. വ്ലോഗർ തൊപ്പിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിലും പൊലീസിനെ വിമർശിച്ച് രംഗത്തെത്താറുണ്ട്. പലപ്പോഴും ചാനൽ ചർച്ചകളിൽ പോലും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.