/indian-express-malayalam/media/media_files/uploads/2022/06/Oranguttan-Social.jpg)
മൃഗശാലയില്‍ സന്ദര്‍ശകരുടെ ഭാഗത്തുനിന്നുണ്ടാവുന്ന സുരക്ഷാപ്പിഴവുകള്‍ അപകടത്തിലേക്കു നയിക്കുന്ന സംഭവങ്ങളുടെ വാര്‍ത്തകള്‍ നാം ഇടയ്ക്കിടെ കാണാറുണ്ട്. എത്ര സൗമ്യമായ മൃഗമാണെങ്കിലും അവയെ പ്രകോപ്പിപ്പിക്കരുതെന്നും തീറ്റ കൊടുക്കാന്‍ ശ്രമിക്കരുതെന്നമുള്ള നിര്‍ദേശങ്ങള്‍ അവഗണിക്കുന്നതാണ് ഇത്തരം പല സംഭവങ്ങള്‍ക്കും കാരണമാകുന്നത്.
അത്തരമൊരു സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒറാങ്ങുട്ടാന്‍ മനുഷ്യനെ ആക്രമിക്കുന്ന അപൂര്‍വ ദൃശ്യം ഞെട്ടലുളവാക്കുന്നതാണ്. കാരണം കുരങ്ങന്മാര്‍ക്കിടയിലെ സൗമ്യരായാണ് ഒറാങ്ങുട്ടാന്മാര്‍ പൊതുവെ അറിയപ്പെടുന്നത്.
മൃഗശാലയിലെ ഇരുമ്പ് കൂട്ടിനടുത്തെത്തിയ സന്ദര്‍ശകന്റെ ടീ ഷര്‍ട്ടിൽ ഒറാങ്ങുട്ടാന്‍ കൈ പുറത്തിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് സന്ദര്‍ശകനെ കൂടിനടുത്തേക്കു വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചു. സന്ദര്‍ശകനെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പെട്ടെന്നു ഫലം കണ്ടില്ല. സന്ദര്‍ശകന്റെ ടീ ഷര്‍ട്ടില്‍നിന്നു ഒറാങ്ങുട്ടാന്റെ പിടി അയഞ്ഞെങ്കിലും കാലില്‍ പികൂടി വീണ്ടും കൂട്ടിനടുത്തേക്കു വലിച്ചടുപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
ഒറാങ്ങുട്ടന്റെ പിടിയിലകപ്പെട്ടയാള്‍ ഇരുമ്പുകൂടിനുമേല്‍ തൂങ്ങിക്കിടക്കുന്നതും ഭയന്നു കരയുന്നതുമാണ് ഏതാനും സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോയുടെ അവസാന ഭാഗത്തുള്ളത്. അസാധാരണമായ ഈ വീഡിയോ ട്വിറ്ററില്‍ മാത്രം 1.2 കോടി പേരാണു കണ്ടത്.
സംഭവത്തിന്റെ മറ്റൊരു വീഡിയോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍, സന്ദര്‍ശകന്റെ വലതു കാലിന്റെ മുട്ടിന്റെ ഭാഗം ഒറാങ്ങുട്ടാന്‍ തന്റെ വായിലേക്ക് അടുപ്പിക്കുന്നു. ഇതോടെ നിലതെറ്റിയ സന്ദര്‍ശകന്‍ കൂടിനുമുകളിലേക്കു പതിച്ചെങ്കിലും പിന്നില്‍നിന്നുകൊണ്ട് സൃഹൃത്ത് വലിച്ചെടുക്കുന്നു. ഇതിനിടെ സന്ദര്‍ശകന്റെ പാദത്തിന്റെ അഗ്രഭാഗത്ത് ഒറാങ്ങുട്ടാന്‍ കടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
nih kak pic.twitter.com/xV1Uxxzwc7
— neutral⚛ (@neutralizm_) June 7, 2022
ഇന്തോനേഷ്യയിലെ റിയാവു പ്രവിശ്യയിലെ കബുപാറ്റെന്‍ കമ്പാറിലെ കസാങ് കുലിം മൃഗശാലയില്‍ ജൂണ്‍ ആറിനാണു സംഭവമെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്്. ഹസന്‍ അരിഫിന്‍ എന്ന സന്ദര്‍ശകനാണ് അപകടത്തില്‍പ്പെട്ടതെന്ന് ഇന്തോനേഷ്യന്‍ വാര്‍ത്താ വെബ്സൈറ്റായ റിയാവു ഡോട്ട് സുവാര ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സന്ദര്‍ശകന്‍ മൃഗശാലയുടെ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. മൃഗശാലയില്‍ മൃഗങ്ങളെ സന്ദര്‍ശകരില്‍നിന്ന് വേര്‍തിരിക്കുന്ന സംവിധാനമുണ്ട്. ഒറാങ്ങുട്ടാന്റെ വീഡിയോ ലഭിക്കാനായി സുരക്ഷാ വേലിക്കുമുകളില്‍ കയറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറലായ വീഡിയോ ചിത്രീകരിക്കുന്നതിനു മുമ്പ് ഒറാങ്ങുട്ടാനെ സന്ദര്‍ശകന്‍ ചവിട്ടിയിരിക്കാന്‍ സാധ്യതയുണ്ടെന്നു മൃഗശാല മാനേജര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉച്ചയ്ക്കു മൃഗശാലയിലെ ഉദ്യോഗസ്ഥര്‍ വിശ്രമത്തിലായിരുന്നപ്പോഴാണു സംഭവം നടന്നത്. ഈ സാഹചര്യം മുതലെടുത്താണ് സന്ദര്‍ശകന്‍ അതിക്രമിച്ചു കൂട്ടിനടുത്തേക്കു പോയതെന്നാണ് അധികൃതരുടെ വിശദീകരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.