36 വർഷത്തിനുശേഷം, പഴയ പ്രതാപം വീണ്ടെടുത്ത് പുതിയ ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് ‘ദി അമേരിക്കൻ ഡ്രീം’ എന്ന കാർ. പഴയ റെക്കോർഡ് മറികടന്ന് 2022 മാർച്ച് ഒന്നിന് ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ എന്ന നേട്ടമാണ് കൈവരിച്ചത്. 1986 ൽ പ്രമുഖ കാർ നിർമ്മാതാക്കളായ ജയ് ഓർബർഗാണ് ‘ദി അമേരിക്കൻ ഡ്രീം’ എന്ന കാർ ആദ്യം നിർമ്മിച്ചത്. 100 അടിയായിരുന്നു നീളം. 2022 ൽ 1.5 ഇഞ്ച് നീളം കൂട്ടി. സാധാരണ കാറിന്റെ നീളം 12 മുതൽ 16 അടിയാണ്.
ബാത്ത് ടബ്, വാട്ടർബെഡ്, മിനി ഗോൾഫ് കോഴ്‌സ്, നിരവധി ടെലിവിഷനുകൾ, കൂടാതെ അയ്യായിരം പൗണ്ട് ഭാരം വഹിക്കാൻ കഴിയുന്ന ഒരു ഹെലിപാഡ് എന്നിങ്ങനെ ആഡംബര സൗകര്യങ്ങൾ ഈ കാറിലുണ്ട്. ഇതൊക്കെയാണെങ്കിലും അതിന്റെ നീളം കാരണം റോഡുകളിൽ പാർക്ക് ചെയ്യുന്നതിനും ഡ്രൈവ് ചെയ്യുന്നതിനും ബുദ്ധിമുട്ടാണ്.
ഇത്രയും സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും, കാർ ഒരിക്കൽ ഒരു വെയർഹൗസിൽ ഉപേക്ഷിക്കപ്പെട്ടു. ഭാഗ്യവശാൽ, വാഹന പ്രേമിയായ മൈക്കൽ മാനിങ്ങിന്റെ കണ്ണിൽപ്പെട്ടു. ഗിന്നസ് വേൾഡ് റെക്കോർഡ്സ് റിപ്പോർട്ട് ചെയ്തതുപോലെ, മാനിങ്ങിന് ഈ കാർ വാങ്ങാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോസിയം എന്ന തന്റെ ഓട്ടോമോട്ടീവ് ടീച്ചിങ് മ്യൂസിയത്തിൽ പുനഃസ്ഥാപിക്കുന്നതിനായി ന്യൂയോർക്കിലേക്ക് കൊണ്ടുവരാൻ അനുവദിക്കണമെന്ന് കാർ വിൽക്കുന്ന കോർപ്പറേഷനോട് അദ്ദേഹം ആവശ്യപ്പെട്ടു.
പുനരുദ്ധാരണ പദ്ധതിക്കായി സംഭാവനകൾ സ്വീകരിക്കാൻ മാനിങ് പദ്ധതിയിട്ടിരുന്നുവെങ്കിലും മതിയായ ഫണ്ട് ശേഖരിക്കുന്നതിൽ പരാജയപ്പെട്ടു. 2019-ൽ ഡെസർലാൻഡ് പാർക്ക് കാർ മ്യൂസിയത്തിന്റെ ഉടമ മൈക്കൽ ഡെസർ കാർ കണ്ടെത്തി കൊണ്ടുവന്നു. മാനിങ്ങിനൊപ്പം ചേർന്ന് അദ്ദേഹം കാറിന്റെ പുനരുദ്ധാരണ ജോലികൾ തുടങ്ങി. ഇതിനു ഏകദേശം 2,50,000 ഡോളർ (1.9 കോടി) വേണ്ടിവന്നു. ഇപ്പോൾ ഈ കാറിനെ യുഎസിലെ ഫ്ലോറിഡയിലുള്ള ഡെസർലാൻഡ് പാർക്ക് കാർ മ്യൂസിയത്തിൽ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്.
Read More: പൂച്ചയെ രക്ഷിക്കാനായിരുന്നു ശ്രമം; പക്ഷെ ചെറുതായി ഒന്ന് കുടുങ്ങിപ്പോയി; വീഡിയോ