/indian-express-malayalam/media/media_files/uploads/2019/06/chennai-bus-d-horz.jpg)
ചെന്നൈ: തമിഴ്നാട്ടില്‍ ബസ് ഡേ ആഘോഷത്തിനിടെ വിദ്യാർഥികള്‍ക്ക് ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. തിങ്കളാഴ്ചയാണ് ചെന്നൈയില്‍ പലയിടത്തും ബസ് ഡേ ആഘോഷം നടന്നത്. ബസിന്റെ മുകളില്‍ കയറി ഇരുന്ന വിദ്യാർഥികള്‍ ബസ് ബ്രേക്കിട്ടതോടെ കൂട്ടത്തോടെ താഴേക്ക് വീഴുകയായിരുന്നു. 30ഓളം കുട്ടികളാണ് ബസിന്റെ മുകള്‍ ഭാഗത്ത് ഇരിപ്പിടം പിടിച്ചത്. മുദ്രാവാക്യങ്ങളുമായി ബസ് മുന്നോട്ട് നീങ്ങവെ മുമ്പിലുണ്ടായിരുന്ന ബൈക്ക് ബ്രേക്കിടുകയും ഇതിന് പിന്നാലെ ബസ് ബ്രേക്കിടുകയും ചെയ്തു.
ബസിനു മുകളിലായിരുന്ന വിദ്യാർഥികള്‍ റോഡിലേക്ക് വീണു. പലര്‍ക്കും നിസാരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വന്തം ജീവനും യാത്രക്കാരുടെ ജീവനും അപകടത്തിലാക്കിയാണ് ഇന്നലെ ചെന്നൈയില്‍ ബസ് ഡേ നടന്നത്. ബസ് അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
വേനലവധി കഴിഞ്ഞ് കോളേജിലേക്ക് വരുന്ന ദിവസമാണ് വിദ്യാർഥികള്‍ മറ്റുളളവരെ ബുദ്ധിമുട്ടിച്ച് ബസ് ഡേ ആഘോഷിക്കുന്നത്. ചെന്നൈ പൊലീസ് ഇത് നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും തമിഴ്നാട്ടില്‍ പലയിടത്തും വിദ്യാർഥികള്‍ ബസ് പിടിച്ചെടുത്ത് ആഘോഷമാക്കി. കോളേജുകളിലെ സീനിയര്‍ വിദ്യാർഥികള്‍ നവാഗതരായവരേയും ഈ ആഘോഷത്തിന്റെ ഭാഗമാക്കി. യാത്രക്കാരെ ബന്ദികളാക്കി നടത്തുന്ന ആഘോഷത്തിനെതിരെ മദ്രാസ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നെങ്കിലും വിദ്യാർഥികള്‍ അടങ്ങിയിരുന്നില്ല.
ഇതിനെ തുടര്‍ന്ന് ഇന്നലെ പലരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പച്ചയ്യപ്പാസ് കോളേജ് വിദ്യാർഥികളാണ് പിടിയിലായവരിലധികവും. അമിഞ്ചിക്കരയിൽ ബസിലേക്ക് ഇരച്ചുകയറിയാണ് അമ്പതോളം വിദ്യാർഥികൾ ചേർന്ന് ബസ് പിടിച്ചെടുത്തത്. ബസിലേക്ക് കയറിയ വിദ്യാർഥികൾ വശങ്ങളിൽ മാലകൾ ചാർത്തുകയും മുൻഭാഗത്തെ ചില്ല് ഫ്ളക്സ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തു. ബസിന് മുകളിൽ കയറിയും റോഡിൽ തടസം സൃഷ്ടിച്ചും വിദ്യാർഥികൾ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പൊലീസെത്തിയപ്പോൾ ചിതറിയോടിയതിൽ 13 പേരെ പൊലീസ് അറസ്റ്റുചെയ്തു. കോളേജിൽനിന്ന് സ്ഥിരമായി യാത്രചെയ്യുന്ന ബസ് റൂട്ടുകളിൽ വിദ്യാർഥികൾക്ക് ഓരോ സംഘങ്ങളുണ്ടാകും. ഈ സംഘങ്ങൾക്ക് റൂട്ട് തല എന്ന പേരിൽ ഓരോ നേതാവുമുണ്ടായിരിക്കും. ഇവരുടെ നേതൃത്വത്തിലാണ് ബസ് ഡേ ആഘോഷങ്ങൾ നടത്തുന്നത്. കൂട്ടത്തോടെ കയറി ബസ് പിടിച്ചെടുത്ത് ആധിപത്യം കാണിക്കുന്നതാണ് ഈ ആഘോഷം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.