/indian-express-malayalam/media/media_files/uploads/2023/09/Shahrukh-Khan.jpg)
ഷാരൂഖിന്റെ അപരൻ ഇബ്രാഹിം ഖാദ്രി
സെലിബ്രിറ്റികളുമായി രൂപസാദൃശ്യമുള്ള പല അപരന്മാരും സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങളാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയ്ക്ക് പരിചിതനായൊരു വ്യക്തിയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനുമായി അപാരമായ രൂപസാദൃശ്യമുള്ള ഇബ്രാഹിം ഖദ്രി.
നാടെങ്ങും ജവാൻ തരംഗത്തിൽ മുങ്ങി നിൽക്കുമ്പോൾ ഇബ്രാഹിം ഖദ്രി വീണ്ടും ശ്രദ്ധ നേടുകയാണ്. എയർപോർട്ടിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനു മുന്നിൽ ഷാരൂഖിന്റെ മാനറിസങ്ങൾ കാണിക്കുന്ന റിസ്വാന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഷാരൂഖ് അപരൻ്റെ ഷോ കണ്ട് ചിരിയടക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനെയും വീഡിയോയിൽ കാണാം.
മുൻപും ഇബ്രാഹിം ഖദ്രി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ 942000 ഫോളോവേഴ്സാണ് ഇബ്രാഹിം ഖദ്രിയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. പൊതു ഇടങ്ങളിലെല്ലാം ഷാരൂഖ് ഖാൻ സ്റ്റൈലിൽ വസ്ത്രങ്ങൾ അണിഞ്ഞാണ് ഇബ്രാഹിം പ്രത്യക്ഷപ്പെടാറുള്ളത്.
ഗുജറാത്തിലെ ജുനഗഢ് സ്വദേശിയാണ് ഇബ്രാഹിം ഖാദ്രി. 2017 വരെ ജന്മനാട്ടിൽ വാൾ പെയിന്റിംഗ് ജോലികളും ഹോർഡിംഗ് ജോലികളുമായി ഒരു സാധാരണക്കാരനെ പോലെയാണ് ഇബ്രാഹിം ഖാദ്രി ജീവിച്ചത്. എന്നാൽ ഷാരൂഖുമായുള്ള അസാധാരണമായ സാമ്യം ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് ഖാദ്രിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. സോഷ്യൽ മീഡിയയിലെ ചിത്രങ്ങളും വീഡിയോകളും ഇബ്രാഹിമിനെ കൂടുതൽ പ്രശസ്തനാക്കി.
ഷാരൂഖ് ഖാനുമായുള്ള തന്റെ സാമ്യം ആദ്യം താൻ ഗൗരവമായി എടുത്തിരുന്നില്ലെന്ന് ഇബ്രാഹിം പറയുന്നു. ഷാരൂഖിന്റെ 'റയീസ്' എന്ന സിനിമയുടെ റിലീസിന് ശേഷമാണ് ഇബ്രാഹിം തന്റെ ശരീരഘടന, ഹെയർസ്റ്റൈൽ, പെരുമാറ്റരീതികൾ എന്നിവ മെച്ചപ്പെടുത്താൻ തീരുമാനിച്ചത്. അതോടെ കിംഗ് ഖാനെ അനുസ്മരിപ്പിക്കുന്ന രീതിയിലേക്ക് ഇബ്രാഹിം ഖാദ്രി രൂപാന്തരപ്പെടുകയായിരുന്നു. ഇന്ന് ദുബായ്, മസ്കറ്റ് പോലുള്ള സ്ഥലങ്ങളിൽ നിന്നുവരെ വിവിധ പരിപാടികൾക്ക് ഖാദ്രിയെ തേടി ക്ഷണമെത്തുന്നു. ജവാൻ റിലീസിംഗ് ദിവസം തിയേറ്ററിൽ എത്തി ഡാൻസ് ചെയ്തുകൊണ്ടാണ് ഇബ്രാഹിം പ്രിയതാരത്തിന്റെ ചിത്രത്തെ വരവേറ്റത്.
ഷാരൂഖുമായുള്ള രൂപസാദൃശ്യവും അതുമായി ബന്ധപ്പെട്ടു വരുന്ന പരിപാടികളും തന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും ഏറെ വെല്ലുവിളികൾ താൻ നേരിടുന്നുണ്ടെന്നാണ് ഖാദ്രി പറയുന്നത്. “എനിക്കിപ്പോൾ പൊതുസ്ഥലത്ത് കറങ്ങി നടക്കാൻ കഴിയില്ല. യഥാർത്ഥ ഷാരൂഖ് ഖാനാണെന്ന് ആളുകൾ എന്നെ തെറ്റിദ്ധരിക്കുന്നു. എനിക്ക് ധാരാളം സ്നേഹം ലഭിക്കുന്നു, പക്ഷേ അതെല്ലാം എന്റെ ദൈനംദിന പ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കുന്നു. കടയുടമകൾ എന്നോട് ഉയർന്ന വില ഈടാക്കുന്നു, ‘ഓ, നിങ്ങൾ ഷാരൂഖ് ഖാൻ!’ അല്ലേ എന്നാണ് എല്ലാവരും തിരക്കുക. എല്ലായ്പ്പോഴും എല്ലാവരോടും കാര്യങ്ങൾ വിശദീകരിക്കേണ്ടി വരുന്നു," തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് ഇബ്രാഹിം ഖാദ്രി 'ദ സ്റ്റേറ്റ്മാനു' നൽകിയ അഭിമുഖത്തിൽ പറയുന്നു. തന്റെ പ്രവർത്തനങ്ങൾ ഷാരൂഖ് ഖാന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാതിരിക്കാൻ താൻ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നും ഇബ്രാഹിം വ്യക്തമാക്കി.
പോവുന്നിടത്തെല്ലാം ആളുകൾ "ഹായ്, ഷാരൂഖ്" എന്നു അത്ഭുതത്തോടെ സ്വാഗതം ചെയ്യപ്പെടുമ്പോഴും ഇബ്രാഹിം ഖാദ്രിയുടെ വിഷമം ഇതുവരെ തന്റെ ആരാധനപാത്രത്തെ നേരിൽ കാണാൻ അവസരം ലഭിച്ചിട്ടില്ല എന്നതാണ്. “ഞാൻ ഷാരൂഖ് ഖാനെ കണ്ടുമുട്ടുന്ന ദിവസം എല്ലാം മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ഫെരാരി തീവ്രമായി ആഗ്രഹിക്കുന്നതുപോലെയാണ് ഇത്, എന്നാൽ നിങ്ങൾക്കത് ലഭിച്ചുകഴിഞ്ഞാൽ അഭിനിവേശം കുറയില്ലേ. എന്നിരുന്നാലും, അദ്ദേഹംഎന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ, ഞാൻ സന്തോഷത്തോടെ പോകും," ഇബ്രാഹിമിന്റെ വാക്കുകൾ ഇങ്ങനെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us