കൊച്ചി: കൊച്ചി മെട്രോയിലെ ആദ്യ യാത്ര നടന്നപ്പോള്‍ ചര്‍ച്ചയായത് ഇ ശ്രീധരനോ, പിണറായി വിജയനോ, നരേന്ദ്രമോദിയോ ഗവര്‍ണറോ ഒന്നുമല്ല. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ്. ആദ്യ യാത്രയിൽ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി, ഗവർണർ എന്നിവർക്കൊപ്പം കുമ്മനവും സ്ഥാനം പിടിച്ചിരുന്നു.
എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ പലരേയും വേദിയില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍ പ്രധാനമന്ത്രിക്കൊപ്പം ഇരിക്കാൻ കുമ്മനത്തിന് ഔദ്യോഗികമായ എന്ത് സ്ഥാനമാണുളളതെന്നും ജനങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നു.
മെട്രോ ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ സ്ഥാനമുളളവരുടെ അന്തിമപട്ടിക കേന്ദ്രം പുറത്തുവിട്ടപ്പോള്‍ കുമ്മനം ഇടപെട്ടതും വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് ഒദ്യോഗികമായി ഇക്കാര്യം അറിയിക്കും മുമ്പാണ് കുമ്മനം ചാടിവീണ് പ്രഖ്യാപിച്ചത്. ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും ഒഴിവാക്കിയിട്ടില്ലെന്നും അന്തിമപട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയെന്നും കുമ്മനം പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് ശേഷം മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
കുമ്മനം കാണിക്കുന്നത് അല്‍പ്പത്തരമാണെന്നാണ് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ വിമര്‍ശിച്ചത്. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചയ്കക്ക് എന്ത് കാര്യം’ എന്നും അന്ന് ദേവസ്വംമന്ത്രി ചോദിച്ചു. അതേ ചോദ്യം തന്നെയാണ് ഇന്ന് കുമ്മനത്തിന്റെ ‘ക്ഷണിക്കാത്ത മെട്രോ യാത്ര’യ്ക്ക് പിന്നാലെ നവമാധ്യമങ്ങലിലും ഉയരുന്നത്.
ഇ ശ്രീധരന്‍ പോലും ഇല്ലാത്ത യാത്രയിലാണ് കുമ്മനം സ്ഥാനം പിടിച്ചതെന്നതും വിമര്‍ശനത്തിന്റെ ആക്കംകൂട്ടി.ഗതാഗതമന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയർ സൗമിനി ജെയിൻ , കെ.വി.തോമസ് എം.പി, പി.ടി. തോമസ് എംഎൽഎ എന്നിവരും മെട്രോ യാത്രയ്ക്ക് ഉണ്ടായിരുന്നില്ല.