കൊച്ചി: രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വിട്ടുകൊടുത്തതിന് എതിരെ കോൺഗ്രസിൽ കലാപം കളിയാക്കലുകളുടെ കാര്യത്തിലും പുതിയ മാനങ്ങളിലേയ്ക്ക്. നേതാക്കൾക്കെതിരെ ശവപ്പെട്ടിയും റീത്തും പ്രസ്താവനകളുമായി അണികളും നേതാക്കളും ഒരു വശത്ത് തെരുവിലിറങ്ങിയപ്പോൾ, മറുവശത്ത് ട്രോളുകളിറക്കി അണികളും അല്ലാത്തവരും അതിനെ പരിഹസിച്ചു സോഷ്യൽ മീഡിയയിൽ നിറഞ്ഞു. അതിനെല്ലാം ഒടുവിൽ വിവാദം വിപണിയിലും കയറിപ്പറ്റി. പരിഹാരത്തിന്റെ പുതിയ തട്ടകം ഒ എൽ എക്സിൽ വന്നിരിക്കുന്ന ഒരു പരസ്യമാണ് പുതിയ ട്രോൾ. കെ പി സി സി ആസ്ഥാനത്തെ വിൽപ്പനയ്ക്ക് വച്ചാണ് പ്രതിഷേധ പരിഹാസത്തിന്റെ പുതിയ രൂപം.
ഓൺലൈൻ വാണിജ്യ ഇടമായ ഒഎൽഎക്‌സിലാണ് അനീഷ് (Aniesh) എന്ന ഐഡി വഴി കെപിസിസി ആസ്ഥാനം “വിൽപ്പനയ്ക്ക്” വച്ചിരിക്കുന്നത്. 10, 000 രൂപ വിലയിട്ടിരിക്കുന്ന പരസ്യത്തിൽ ആവശ്യക്കാർ മുസ്ലിം ലീഗിനെയോ കേരള കോൺഗ്രസിനെയോ ബന്ധപ്പെടണമെന്നാണ് പരിഹാസമാണ് ഇവിടെ.
കെപിസിസി ആസ്ഥാനം വിൽപ്പനയ്ക്ക് വച്ചതായ പരസ്യംഎന്നാൽ ഈ പരസ്യം സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾക്കോ, പ്രവർത്തകർക്കോ പ്രതിഷേധമാണോ എന്ന കാര്യം വ്യക്തമല്ല. ഒഎൽഎക്‌സിൽ പ്രോപ്പർട്ടീസ് വിഭാഗത്തിൽ ഈ പരസ്യം ഉളളത്.
ഇന്നലെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് പരസ്യം നൽകിയിരിക്കുന്നത്. ഇതിനോടകം 200ലേറെ പേർ പരസ്യം കണ്ടിട്ടുണ്ട്. എന്നാൽ ഐഡിയുടെ യഥാർത്ഥ ഉടമയുടെ ഫോൺ നമ്പരോ മറ്റ് തിരിച്ചറിയൽ വിവരങ്ങളോ പരസ്യത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
ഡിസിസി ഓഫീസിന് മുന്നിൽ ശവപ്പെട്ടിയും റീത്തുകളും കരിങ്കൊടിയും വെച്ചുള്ള പ്രതിഷേധമാണ് ഇന്നലെ വാർത്തകളിൽ നിറഞ്ഞത്. എറണാകുളത്തെ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. നേരത്തെ മലപ്പുറത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ഓഫീസിന് മുന്നിലെ പതാക താഴ്ത്തിക്കെട്ടി അതിന് മുകളിൽ മുസ്ലിം ലീഗിന്റെ പതാക കെട്ടിയും പ്രതിഷേധമുണ്ടായിരുന്നു.
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഘടകക്ഷികളുടെ മുന്നിൽ അനാവശ്യ സമ്മർദ്ദങ്ങൾക്ക് കീഴ്‌പ്പെടുന്നുവെന്നാണ് ആരോപണം ഉയരുന്നത്. ഇതിൽ പ്രധാനമായും മുസ്ലിം ലീഗിനെയാണ് കുറ്റപ്പെടുത്തുന്നത്. കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് ലഭിച്ചതിന് പിന്നിൽ മുസ്ലിം ലീഗിന്റെ സമ്മർദ്ദമായിരുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ഇതിനെ പലതരത്തിൽ പരിഹസിക്കുന്ന ട്രോളുകൾ നിറഞ്ഞാടുന്നതിനിടയിലാണ് ഈ പുതിയ പ്രതിഷേധ രൂപം.
കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ചരിത്രപരമായ പങ്കുളള ഒന്നാണ് തിരുവനന്തപുരത്തെ ആസ്ഥാനം. കെ കരുണാകരനാണ് കൊച്ചിയിലായിരുന്ന കെപിസിസി ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തിയത്. കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കകത്തെ ഗ്രൂപ്പ് പോരിൽ എ ഗ്രൂപ്പിന്റെ സ്വാധീനം കുറയ്ക്കാനായിരുന്നു ഇതിലൂടെ കെ കരുണാകരൻ ലക്ഷ്യമിട്ടതെന്നായിരുന്നു അന്നത്തെ കഥകൾ.
തിരുവനന്തപുരത്ത് വെളളയമ്പലം ശാസ്തമംഗലം റോഡിലാണ് ഇന്ദിര ഭവൻ സ്ഥാപിച്ചത്.