കൊച്ചി: പോണിനെ കുറിച്ച് അഭിപ്രായം പറഞ്ഞതിന് മാധ്യമപ്രവര്‍ത്തകയ്ക്ക് തെറിയഭിഷേകം. എന്നാല്‍ പോണിനെ കുറിച്ച് സംസാരിച്ചതിന് തന്നെ ചീത്ത വിളിച്ചയാളെ യുവതി ഫെയ്സ്ബുക്കില്‍ തുറന്നു കാട്ടി തിരിച്ചും പണി നല്കി. ഇയാളുടെ സന്ദേശം അടക്കം തന്റെ വാളില്‍ പോസ്റ്റ് ചെയ്ത അനു ചന്ദ്ര പോണോഗ്രഫി കാണുന്നെന്ന് തുറന്നു പറഞ്ഞാല്‍ ഈ നാട്ടില്‍ വെര്‍ബല്‍ റേപ്പ് ചെയ്യപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ലെന്ന് അനു തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ഉണ്ണി രാജ് എന്ന പേരിലുളള ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകയെ തെറി പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് അനുചന്ദ്ര ഫോർവേഡായി ലഭിച്ച പോസ്റ്റ് തന്റെ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത് അഭിപ്രായം രേഖപ്പെടുത്തിയത്. പോൺ മൂവിയെക്കുറിച്ചായിരുന്നു അതിന്റെ ഉള്ളടക്കം. ഏറ്റവും പോസിറ്റീവായിട്ടുള്ള മൂവി പോൺ മൂവിയാണെന്നും അതിൽ കൊലപാതകമോ, യുദ്ധമോ, അടിപിടിയോ, ചതിയോ, റേസിസമോ, ഭാഷാ പ്രശ്നമോ തുടങ്ങിയവയൊന്നും ഇല്ലെന്നായിരുന്നു പോസ്റ്റ്.
ഇതിനെ ചൊല്ലിയാണ് ഇയാള്‍ മാധ്യമ പ്രവര്‍ത്തകയെ വെര്‍ബല്‍ റേപ്പ് ചെയ്തത്. ചുംബനത്തിലെ ലൈംഗികതയെച്ചൊല്ലി സദാചാര കലാപം ഉണ്ടാകുന്ന കേരളം പോലൊരിടത്ത് പോണോഗ്രഫിയുടെ സ്വാധീനത്തെയും രാഷ്ട്രീയത്തെയും പറ്റി തുറന്നെഴുത്തുന്ന പെണ്ണിന് ഇതിൽ കുറഞ്ഞതൊന്നും ലഭിക്കാൻ പോകുന്നില്ലെന്ന് അനു പറഞ്ഞു. ‘പോണോഗ്രാഫി പക്വമായി കാണാൻ സാധിക്കാത്ത ഒരു നാട്ടിൽ പോണോഗ്രാഫി കാണുന്ന പെണ്ണിനേയോ, അതിനെ പറ്റി തുറന്ന് പറയുന്ന പെണ്ണിനെയോ ഇങ്ങനെയൊക്കെ സൈബർ റേപ്പ് ചെയ്തില്ലെങ്കിലെ അതിശയമൊള്ളൂ.പാപ ചിന്തയുള്ള,അടിച്ചമർത്തപ്പെട്ട ലൈംഗീകതയിൽ നിന്നു തന്നെയാണ് ഈ തെറിവിളിയുടെ ലൈംഗീക ദാരിദ്ര്യത്തിന്റെ ദീനരോധനം ഉയരുന്നതെന്നറിയാം.പക്ഷേ ഇങ്ങനെ കാമം കരഞ്ഞു തീർക്കാൻ ശ്രമിക്കല്ലേ കഴുതേ’, അനു തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.