/indian-express-malayalam/media/media_files/uploads/2023/10/Israel-Gaza-War.jpg)
ഇസ്രയേലി വ്യോമാക്രമണത്തിന് പിന്നാലെ പ്രിയപ്പെട്ടവരുടെ വിയോഗ വാർത്തയറിഞ്ഞ് വാവിട്ട് കരയുന്ന പലസ്തീനി ഡോക്ടർ | PHOTO: Al Jaseera English Screen Grab
ഇസ്രയേൽ ഉയർത്തുന്ന യുദ്ധഭീതിക്കും തുടർച്ചയായ ആക്രമണങ്ങൾക്കും നടുവിൽ, അടുത്ത നിമിഷം എന്താകുമെന്നറിയാതെ അസംഖ്യം പലസ്തീനുകാരാണ് ജീവനും കയ്യിൽപിടിച്ച് നിമിഷങ്ങൾ തള്ളിനീക്കുന്നത്. പലസ്തീൻ ജനത അനുഭവിക്കുന്ന ഭീകരതയുടെ നേരനുഭവമായി മാറുകയാണ് ഗാസയിൽ നിന്ന് പുറത്തുവരുന്നൊരു വീഡിയോ.
ഗാസയിലെ ഒരു ഡോക്ടർ തന്റെ ജോലിക്കിടയിൽ പിതാവിന്റെയും സഹോദരന്റെയും മൃതദേഹങ്ങൾ കണ്ട് വാവിട്ട് കരയുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഗാസയിലെ അൽ-ഷിഫ ഹോസ്പിറ്റലിലെ ട്രോമ യൂണിറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ്, തികച്ചും അപ്രതീക്ഷിതമായി ഡോക്ടർക്ക് സ്വന്തം ബന്ധുക്കളുടെ ചേതനയറ്റ ശരീരം നേരിൽക്കാണേണ്ടി വന്നത്.
ഇവരുടെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് പിതാവും സഹോദരനും കൊല്ലപ്പെട്ടത്. സഹപ്രവർത്തകർ ആശ്വാസ വാക്കുകളാൽ ഡോക്ടറെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം വിഫലമാകുകയാണ്. 'അൽഹംദുലില്ലാഹ്' അഥവാ ദൈവത്തിന് സ്തുതി എന്ന വാക്കുകളാണ് അദ്ദേഹം ഉരുവിട്ട് കൊണ്ടിരിക്കുന്നത്. ഒക്ടോബർ 15ന് നടന്ന ദാരുണമായ സംഭവത്തിന്റെ വീഡിയോ അൽജസീറയാണ് സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചത്.
ഗാസയിലെ ആശുപത്രികളിലെ മോർച്ചറികളെല്ലാം നിറഞ്ഞതിനാൽ മൃതദേഹങ്ങൾ ഐസ്ക്രീം പെട്ടികളിൽ ഐസിട്ട് വെക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹങ്ങൾ ആശുപത്രി വരാന്തകളിലും കുന്നുകൂടി കിടക്കുന്ന സാഹചര്യമാണുള്ളത്. ആരോഗ്യ പ്രവർത്തകരെല്ലാം വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ ഡോക്ടറും ഇതുപോലെ തന്നെ മണിക്കൂറുകൾക്കുള്ളിൽ തിരികെ ജോലിയിൽ തിരികെ പ്രവേശിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഗാസയിലെ ആശുപത്രികളിൽ ഓരോ മിനിറ്റിലും ഒരു രോഗിയെന്ന തോതിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ടെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.തിരക്കേറുന്നതിനിടെ ആശുപത്രികളിലെ ഇന്ധനം തീരാൻ പോകുകയാണെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.