തിരുവനന്തപുരം: സമീപകാല രാഷ്ട്രീയത്തിൽ സാമൂഹ്യമാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. തിരഞ്ഞെടുപ്പുകൾക്ക് ആശയപ്രചാരണത്തിനായി സാമൂഹ്യമാധ്യമങ്ങളെയാണ് വിവിധ രാഷ്‌ട്രീയ പാർട്ടികൾ കൂടുതലായി ആശ്രയിക്കുന്നത്. സാമൂഹ്യമാധ്യമങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടി വലിയ രീതിയിൽ പണം ചെലവഴിക്കുന്ന രാഷ്ട്രീയ നേതാക്കളും പാർട്ടികളും ഉണ്ട്. ഇപ്പോളിതാ, ഫെയ്‌സ്‌ബുക്ക് ഫോളോവേഴ്‌സിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ മറികടന്നിരിക്കുന്നു.
Read Also: അതിജീവിക്കാം മഹായുദ്ധം; മമ്മൂട്ടിയുടെ മാന്ത്രികശബ്‌ദത്തിൽ കേരളത്തിന്റെ കോവിഡ് പ്രതിരോധം, വീഡിയോ
കോവിഡ് കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്‌ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണം പെട്ടന്ന് വർധിച്ചത്. കോവിഡ് കാലത്തെ വാർത്താസമ്മേളനങ്ങളാണ് പേജിന്റെ ലെെക്കുകൾ കൂടാൻ കാരണമായത്. പത്ത് ലക്ഷത്തിൽ താഴെയായിരുന്നു പിണറായി വിജയന്റെ ഔദ്യോഗിക പേജിന്റെ ലെെക്കുകൾ. എന്നാൽ, കോവിഡ് മഹാമാരിയുടെ സമയത്ത് ദിനംപ്രതിയുള്ള വാർത്താസമ്മേളനം ആരംഭിച്ചതോടെ പേജ് ഫോളോവേഴ്‌സിന്റെ എണ്ണവും വർധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ലക്ഷത്തിലേറെ പേരാണ് പിണറായി വിജയന്റെ ഫെയ്‌സ്‌ബുക്ക് പേജിൽ ഫോളോവേഴ്‌സ് ആയത്. വാർത്താചാനലുകളിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയം കാണിക്കുമ്പോഴും 30,000 ത്തോളം പേർ ഫെയ്‌സ്‌ബുക്ക് പേജിലെ ലെെവാണ് കാണുന്നത്. ഉമ്മൻചാണ്ടിയുടെ ഫെയ്‌സ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണം 10,60,989 ആണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 11,49,074 ലേക്ക് എത്തി. കൂടുതൽ ലെെക്കുകളും പിണറായി വിജയന്റെ പേജിനാണ്.
Read Also: സംസ്ഥാനത്തിന്റെ പൊങ്ങച്ചം പറയാൻ വാർത്താസമ്മേളനം ഉപയോഗിച്ചിട്ടില്ല; വിമർശകർക്ക് മറുപടി
അതേസമയം, കോവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അതിരൂക്ഷ വിമർശനങ്ങളാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. കോടികൾ ചെലവഴിച്ച് പിണറായി വിജയൻ പിആർ വർക് ചെയ്യുകയാണെന്നും സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാൻ ധൂർത്ത് നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം ആരോപിച്ചിരുന്നു.