/indian-express-malayalam/media/media_files/uploads/2019/06/Sampath-Car-Ex-Mp.jpg)
തിരുവനന്തപുരം: Ex.MP എന്ന ബോര്‍ഡ് വച്ച് കേരളത്തില്‍ യാത്ര ചെയ്യുന്ന ആ മുന്‍ എംപി ആരാണെന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിച്ചിരുന്നത്. ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ മുന്‍ എംപി ഡോ.എ.സമ്പത്താണ് ഈ വാഹനത്തിന്റെ ഉടമയെന്നാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക സെെറ്റ് പറയുന്നത്. KL 01 BR 657 എന്ന നമ്പറിലുള്ള ഇന്നോവ കാറിലാണ് എക്‌സ് എംപി (EX.MP) എന്ന ബോര്‍ഡ് വച്ചിട്ടുള്ളത്.
ജനപ്രതിനിധികള്‍ക്ക് മാത്രം വയ്ക്കാന്‍ സാധിക്കുന്ന ചുവപ്പ് ബോര്‍ഡ് തോറ്റ എംപി ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. കമ്യൂണിസ്റ്റുകാര്‍ സൗമ്യരും സാധാരണക്കാരും ആയതിനാലാണ് എക്‌സ് എംപി എന്ന ബോര്‍ഡ് വച്ച് യാത്ര ചെയ്യുന്നത് എന്ന പരിഹാസവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ടി.ബല്‍റാം, ഷാഫി പറമ്പില്‍ തുടങ്ങിയവരും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇതിനെ കളിയാക്കി രംഗത്തുവന്നതോടെ സംഗതി ചര്‍ച്ചയായി.
കാറ് പോസ്റ്റിന് കാഴിൽ വരുന്ന കമന്റുകളിലെല്ലാം സമ്പത്തിനെതിരെയുള്ള ആരോപണങ്ങളാണ്. ട്രോളുകളിലൂടെയുള്ള പരിഹാസങ്ങളും ഉണ്ട്. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇനി എക്സ് എംപിമാരേ കേരളത്തിൽ ഓർക്കാൻ ഉണ്ടാകൂ. അതിനാൽ, കാറിൽ ബോർഡ് വച്ച് നടന്നോട്ടെ...എന്നൊക്കെ തുടങ്ങിയുള്ള പരിഹാസങ്ങളും കമന്റ് ബോക്സിലുണ്ട്.
Read Also:‘തോല്‍ക്കരുതായിരുന്നു’; കോണ്‍ഗ്രസുകാരും ലീഗുകാരും തന്നോട് പറഞ്ഞു: എം.ബി.രാജേഷ്
അതേസമയം, ഇത്തരം ഒരു കാറിൽ താൻ സഞ്ചരിച്ചിട്ടില്ലെന്നാണ് എ.സമ്പത്ത് പറയുന്നത്. ഇതുമായി നടക്കുന്ന പ്രചാരണങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും ചിലപ്പോൾ ചിത്രങ്ങളെല്ലാം വ്യാജമാകുമെന്നും സമ്പത്ത് പ്രതികരിച്ചു.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ.എ.സമ്പത്ത് ഇത്തവണ പരാജയപ്പെട്ടത് 38,247 വോട്ടുകള്‍ക്കാണ്. യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശാണ് സമ്പത്തിനെ പരാജയപ്പെടുത്തിയത്. സിറ്റിങ് എംപിയായിരുന്നു സമ്പത്തിന് സിപിഎം വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്തെ ഏറ്റവും വിജയസാധ്യതയുള്ള ഇടത് സ്ഥാനാര്‍ഥിയായിട്ട് പോലും സമ്പത്ത് ദയനീയമായി പരാജയപ്പെടുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.